മുംബൈ: കേള്‍വിശക്തി നഷ്ടമായെന്ന് വെളിപ്പെടുത്തി ബോളിവുഡ് ഗായിക അല്‍ക്ക യാഗ്നിക്. ഇൻസ്റ്റഗ്രാമില്‍ വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക ഇക്കാര്യം പറഞ്ഞത്.
വൈറല്‍ ബാധയെത്തുടർന്ന് തന്റെ കേള്‍വിക്കു തകരാർ സംഭവിച്ചെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും ഗായിക പറഞ്ഞു.
'എന്‍റെ എല്ലാ ആരാധകർക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി. ഏതാനും ആഴ്ചകള്‍ക്കുമുമ്ബ്, ഒരു വിമാന യാത്രയ്‌ക്ക് ശേഷം പെട്ടെന്ന് എനിക്കൊന്നും കേള്‍ക്കാതായി. ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം ആഴ്ചകളെടുത്ത് ധൈര്യം സംഭരിച്ചാണ് എന്നെ അന്വേഷിക്കുന്നവരോട് കാര്യങ്ങള്‍ പറയാന്‍ തീരുമാനിച്ചതെന്ന്' അല്‍ക്ക പറയുന്നു.
വൈറസ് ബാധ മൂലമുള്ള അപൂർവ സെൻസറി ന്യൂറല്‍ നാഡി പ്രശ്നമാണ് ബാധിച്ചത്. ഇതിനാല്‍ ശ്രവണ ശക്തി നഷ്ടമായി എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ ആദ്യം പൂര്‍ണ്ണമായി തളര്‍ത്തി. ഞാൻ അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് ഇപ്പോള്‍. നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും കൂടെ വേണമെന്നും അല്‍ക്ക യാഗ്നിക് പറഞ്ഞു.
ഇള അരുണ്‍, സോനു നിഗം അടക്കം സംഗീത രംഗത്തെ പ്രമുഖരും സഹപ്രവര്‍ത്തകരും അല്‍ക യാഗ്നിക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏഴ് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ അല്‍ക്ക നേടിയിട്ടുണ്ട്. 550 ല്‍ പരം ഇന്ത്യൻ ചലച്ചിത്രങ്ങള്‍ക്ക് പിന്നണി പാടിയിട്ടുണ്ട്. 90കളിലെ അല്‍ക്ക യാഗ്നിക് പ്രണയ ഗാനങ്ങള്‍ ഇന്നും സംഗീതാസ്വാദകർക്കു പ്രിയപ്പെട്ടവയാണ്. ബോളിവുഡില്‍ ഏറ്റവുമധികം സോളോ ഗാനങ്ങള്‍ പാടിയ ഗായികമാരില്‍ ഒരാളാണ് അല്‍ക്ക യാഗ്നിക്.
അതേ സമയം വിദഗ്ധ ഡോക്ടര്‍മാകുടെ അഭിപ്രായം അനുസരിച്ച് പെട്ടെന്നുള്ള കേള്‍വി ശക്തി നഷ്ടപ്പെടല്‍ താരതമ്യേന അപൂർവമാണ്. ഇത് പ്രതിവർഷം 100,000 ല്‍ 5-20 ആളുകളെ ബാധിക്കുന്ന പ്രശ്നമാണ്. സെൻസറി ന്യൂറല്‍ നാഡി ഹിയറിംഗ് ലോസ് (SNHL) താരതമ്യേന അപൂർവമാണ്.