Image

നടന്‍ ദര്‍ശന്റെ മാനേജരുടെ മരണത്തിലും ദുരൂഹത: ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് ഏപ്രില്‍ 17ന്

Published on 19 June, 2024
നടന്‍ ദര്‍ശന്റെ മാനേജരുടെ മരണത്തിലും ദുരൂഹത:  ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് ഏപ്രില്‍ 17ന്

ബംഗളൂരു: കന്നട നടന്‍ ദര്‍ശന്‍ തൊഗുദീപയുടെ മാനജേര്‍ ശ്രീധറിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്ത്.

മരണത്തില്‍ പൊലീസ് പുനരന്വേഷണം നടത്തണമെന്ന് സഹോദരി രൂപയും മാതാവും ആവശ്യപ്പെട്ടു. ഏപ്രില്‍ പതിനേഴിനാണ് ബംഗളുരുവിലെ നടന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ മാനേജര്‍ ശ്രീധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

'മകന്റെ മരണത്തിന് പിന്നാലെ ഒരാള്‍ അരലക്ഷം രൂപ തന്നു. ഞങ്ങള്‍ ആ പണം വാങ്ങി. ഇപ്പോള്‍ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഞങ്ങള്‍ സംശയിക്കുന്നതായി' ശ്രീധറിന്റെ അമ്മ പറഞ്ഞു. ശ്രീധറിന്റെ മൃതദേഹത്തിന് സമീപത്തുവച്ച്‌ രാസവസ്തുക്കള്‍ അടങ്ങിയ കുപ്പി കണ്ടെത്തിയിരുന്നു. കൂടാതെ തന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് എഴുതിവച്ച ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. തന്റെ മരണശേഷം ഇത് സംബന്ധിച്ച്‌ ആരെയും ബുദ്ധിമുട്ടിക്കരുതെന്ന വിഡിയോ സന്ദേശവും പൊലീസിനു ലഭിച്ചിരുന്നു. ശ്രീധര്‍ മരിച്ചതോടെ, ദര്‍ശന്‍ ഉള്‍പ്പെട്ട കൊലപാതക കേസുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി.

ശ്രീധറിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ബെംഗളൂരു റൂറല്‍ പൊലീസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബല്‍ദണ്ടി പറഞ്ഞു. മരണക്കുറിപ്പും ശ്രീധറിന്റെ മൊബൈല്‍ ഫോണും എഫ്‌എസ്‌എല്ലിലേക്ക് അയച്ചിട്ടുണ്ട്. എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നടന്‍ ദര്‍ശന്‍ ഉള്‍പ്പെട്ട രേണുകാസ്വാമി കൊലക്കേസില്‍ കൊലയ്ക്ക് മുന്‍പ് ദര്‍ശനും സംഘവും ബംഗളൂരുവിലെ ബാറില്‍ പാര്‍ട്ടി നടത്തിയതായി പൊലീസ് കണ്ടെത്തി. പാര്‍ട്ടിക്ക് ശേഷമാണ് ദര്‍ശന്‍ കൊലനടത്തിയ പട്ടണഗെരെയിലെ ഷെഡ്ഡിലേക്ക് പോയത്. പാര്‍ട്ടിയില്‍ ദര്‍ശനൊപ്പം പങ്കെടുത്ത ഹാസ്യനടന്‍ ചിക്കണ്ണയെ ചൊവ്വാഴ്ച പൊലീസ് ചോദ്യം ചെയ്തു. ദര്‍ശന്റെ അടുത്ത സുഹൃത്തായ ചിക്കണ്ണയെ കേസില്‍ സാക്ഷിയാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ചിക്കണ്ണ കൊലപാതക സംഘത്തിനൊപ്പം പട്ടണഗെരെയിലേക്ക് പോകാതെ മടങ്ങുകയായിരുന്നു.

കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ചിക്കണ്ണ ബംഗളൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബംഗളുരുവിലെ ആര്‍ആര്‍ നഗറിലെ ബാറിലാണ് പാര്‍ട്ടി നടത്തിയത്. ദര്‍ശനെയും മറ്റുള്ളവരെയും ബാറിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കേസില്‍ ഇതുവരെ പതിനഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തും നടിയുമായ പവിത്ര ഗൗഡയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ദര്‍ശന്‍ അറസ്റ്റിലായത്. ദര്‍ശന്റെ കടുത്ത ആരാധകനായ ഇയാള്‍ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിര്‍ത്തിരുന്നു. 

ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. സംഭവത്തില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പവിത്രയെയും അറസ്റ്റു ചെയ്തിരുന്നു. ദര്‍ശന്‍ ഏര്‍പ്പെടുത്തിയ സംഘം ക്രൂരമര്‍ദനത്തിനുശേഷം ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയത്.ബെംഗളൂരു സുമനഹള്ളി പാലത്തിനു സമീപത്തെ മലിനജല കനാലില്‍നിന്നാണ് രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക