ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ അനുസ്മരിച്ച് കനേഡിയന്‍ പാര്‍ലമെന്റ്. നിജ്ജാറിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലാണ് അനുസ്മരണം.
മൗനമാചരിച്ചായിരുന്നു കനേഡിയന്‍ പാര്‍ലമെന്റ് അനുസ്മരണം സംഘടിപ്പിച്ചത്. പ്രകോപനമുണ്ടാക്കുന്ന നടപടിയാണ് കാനഡയുടെ ഭാഗത്തു നിന്നുണ്ടായതെന്നും വിമര്‍ശനമുണ്ട്.
ഖാലിസ്താന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം.. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭീകരരുടെ പട്ടികയില്‍ ഹര്‍ദീപ് സിങ് നിജ്ജാറും ഇടംപിടിച്ചിരുന്നു.
കരണ്‍ ബ്രാര്‍, അമാന്‍ദീപ് സിങ്, കമല്‍പ്രീത് സിങ്, കരണ്‍പ്രീത് സിങ് എന്നീ നാലു പേരാണ് നിജ്ജാര്‍ വധത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
ഇതിനിടെ ഇന്ത്യന്‍ സര്‍ക്കാരിന് നിജ്ജാര്‍ വധത്തില്‍ പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. ഇന്ത്യ ഇതു നിഷേധിക്കുകയും ചെയ്തു.ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിൽ സംഭവം വിള്ളലുണ്ടാക്കിയിരുന്നു.