ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് 18 പേർ മരിച്ചു. 20 പേരെ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ പത്തുപേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രി ഒരുകൂട്ടം കൂലിപ്പണിക്കാർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചെന്നും ഇവർ വീട്ടിലെത്തിയതുമുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. തലവേദന, ഛർദി, തലകറക്കം, വയറുവേദന, മനംപിരട്ടല്‍, കണ്ണിന് അസ്വസ്ഥത എന്നിവ പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, മരണകാരണം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ജില്ലാ കളക്ടർ ശ്രാവണ്‍ കുമാർ അറിയിച്ചു. മൂന്നുപേർ വീട്ടില്‍വെച്ചാണ് മരിച്ചത്. ഒരാള്‍ വയറുവേദനയെത്തുടർന്നാണ് മരിച്ചത്. ഒരാള്‍ക്ക് അപസ്മാരമുണ്ടായി. ഒരാള്‍ പ്രായാധിക്യത്തെത്തുടർന്നുമാണ് മരിച്ചത്. രക്തസാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.