1
മഴയത്ത് കുതിരില്ല
മുളങ്കാട്ടിലൂടെ കടന്നു വരുന്ന
ചൂളൻകാറ്റിൽ കൊഴിഞ്ഞു പോവില്ല
മുള്ളുകളുള്ള ബോഗൻവില്ലച്ചില്ലയിൽ
സൂര്യനെ സ്നഹിക്കുന്ന
ഒരു കടലാസ് പൂവ് ഞാൻ
പ്രണയത്തിന്റെ സന്ദേശവുമായി
ഈ വഴിക്ക് ഒരു മഞ്ഞപ്പാപ്പാത്തിയും അടുത്ത കാലത്തൊന്നും വന്നിട്ടില്ല.
2
പുഴ കണ്ടൽക്കാടുകളെ തഴുകി
ഒഴുകിപ്പോയി
കടത്താൻ മനസ്സുള്ള പാലം
അപരിചിതനായ ആ സഞ്ചാരിക്കു വേണ്ടി കാത്തിരുന്നു
ആദ്യമൊക്കെ അയാളുടെ യാത്രകൾ
മറ്റുള്ളവരെ കണ്ടെത്താനായിരുന്നുവെങ്കിൽ
ഇന്നയാൾ അലയുന്നതു
സ്വയം തന്നെത്തന്നെ കണ്ടെത്തുവാൻ!
3
പ്രണയം
മേലെ തൂക്കുപാലമില്ലാത്ത
ഒരു തീപ്പുഴക്ക് സദൃശം
ഫയർ പ്രൂഫ് കുപ്പായത്തിൽ
വേണം മുങ്ങിയും നീന്തിയും
അക്കരെയെത്താൻ
4
പേരിൽ സ്വന്തമായി
ഒരു തടാകമുള്ള മനുഷ്യൻ
കരയിൽ കുഴഞ്ഞു വീണത്
ദാഹം സഹിക്ക വയ്യാതെ
തടാകക്കരയിൽ
സ്വർണ്ണമത്സ്യങ്ങൾ വിൽക്കുന്ന
ഒരു അരയത്തി അയാളുടെ
കോശത്തിലേക്ക് തടാകക്കാറ്റ്
ഊതി നിറച്ചു.
5
വിവരമല്ല
വരിയിലൂടെ പങ്കിടേണ്ടത്
ചേതോവികാരങ്ങൾ
ചിലപ്പോൾ തണുപ്പൻ
ചിലപ്പോൾ ചൂടൻ
ഇപ്പോൾ ഞാൻ നിസ്സംഗൻ!
6
അന്യരല്ല ശത്രുക്കൾ
സ്വന്തക്കാരല്ല മിത്രങ്ങൾ
ജീവാമൃതമെന്നു കരുതി
കുടിച്ചത് കൊടും വിഷമൊ?
ഉള്ളടക്കത്തിലല്ല
വർണ്ണ ലേബലിലായിരുന്നു
ഒരായുസ്സിന്റെ നിക്ഷേപം മുഴുവൻ!
7
ഓൺലൈനിൽ
ഒരു ശവപ്പെട്ടി ഓർഡർ ചെയ്തു
ഓഫ് ലൈനിൽ
മരണത്തെ ക്ഷണിച്ചു
ഡോർ ഡെലിവറിയിൽ തെറ്റി
കിട്ടിയതു മൂർഖൻ പാമ്പല്ല
ഒരു കൊച്ചു സോപ്പുപെട്ടി!
8
നിന്റെ ജീവിതനദിക്കു
കുറുകെ പാലം പണിയാൻ
ആരെങ്കിലും വരുമൊ
സ്വന്തം വിയർപ്പും ചോരയും കൊണ്ട്
നീയല്ലേ അത് പണിയേണ്ടത്
പാലം കടക്കുവോളം നാരായണ
പാലം കടന്നാലും നാരായണ
പാലം പൊളിഞ്ഞാലും നാരായണ!