ബ്രിട്ടനിലെ ഏറ്റവും സമ്പന്ന കുടുംബം എന്നു കരുതപ്പെടുന്ന ഇന്ത്യൻ വംശജരായ ഹിന്ദുജമാർ ജനീവയിലെ ലേക്ക് ജനീവ വില്ലയിൽ വീട്ടു ജോലിക്കാരോട് മോശമായി പെരുമാറുന്നുവെന്നു ആരോപിച്ചു സ്വിസ് കോടതിയിൽ കേസ്. ഒരു ജോലിക്കാരനു വേണ്ടി ചെലവാക്കുന്നതിൽ കൂടുതൽ പണം അവർ വളർത്തു നായ്ക്കു വേണ്ടി ചെലവഴിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
ആഴ്ചയിലെ എല്ലാ ദിവസവും 18 മണിക്കൂർ വരെ ജോലി ചെയ്യുന്നയാൾക്കു £6.20 നൽകുമ്പോൾ വളർത്തു മൃഗങ്ങൾക്കു വേണ്ടി പ്രതിവർഷം ചെലവിടുന്നത് £7,641 ആണ്. അവരുടെ ബജറ്റ് രേഖകളിൽ ഇക്കാര്യം വ്യക്തമാകുന്നു.
വിളിച്ചാൽ വിളിപ്പുറത്തു ഉണ്ടാവണം എന്നാണ് ജോലിക്കാർക്കുള്ള ചട്ടം. അവരുടെ പാസ്‌പോർട്ടുകൾ ഹിന്ദുജമാർ പിടിച്ചു വയ്ക്കുമെന്ന പതിവും ഉണ്ടെന്നു 'ദ ഇൻഡിപെൻഡന്റ്' പത്രം പറയുന്നു.
ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകർ ആരോപണങ്ങൾ കോടതിയിൽ നിഷേധിച്ചു. ജോലിക്കാരോട് ബഹുമാനപൂർവമാണ് പെരുമാറുന്നത്. അവർക്കു താമസ സൗകര്യം നൽകിയിട്ടുണ്ട്. ഭക്ഷണവും നൽകുന്നുണ്ട്. ശമ്പളം വെറുതെ വെട്ടിക്കുറയ്ക്കാൻ കഴിയുന്നതല്ല.
ജോലിക്കാർ പല തവണ ജനീവയിലേക്ക് തിരിച്ചു വന്നിട്ടുള്ളതു തന്നെ അവർ സന്തുഷ്ടരാണ് എന്നതിന്റെ തെളിവാണ്.
അജയ് ഹിന്ദുജയെയും ഭാര്യ നമ്രതയെയും ജയിലിൽ അടയ്ക്കണമെന്നും ജോലിക്കാർക്ക് ഒരു മില്യൺ സ്വിസ് ഫ്രാങ്ക് കോടതി ചെലവും മൂന്നര മില്യൺ നഷ്ടപരിഹാരവും നൽകണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
ഇന്ത്യയിൽ ഹിന്ദുജ ഗ്രൂപ് തിരഞ്ഞടുത്തയക്കുന്ന ജോലിക്കാർക്കുള്ള വ്യവസ്ഥകളെ കുറിച്ച് തനിക്കു കൃത്യമായി അറിയില്ലെന്നു അജയ് ഹിന്ദുജ കോടതിയിൽ പറഞ്ഞു.
Hindujas accused of ill-treating domestic staff