Image

ദൈവം അയച്ച പോലെ ഒരാൾ വന്നു ! (കഴിഞ്ഞ ലക്കം തുടർച്ച -2: ജയൻ വർഗീസ്)

Published on 20 June, 2024
ദൈവം അയച്ച പോലെ ഒരാൾ വന്നു ! (കഴിഞ്ഞ ലക്കം തുടർച്ച -2: ജയൻ വർഗീസ്)

( CUNY / സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘ Towards The Light ‘ചരിത്രവും സത്യങ്ങളും. )

രക്ഷാധികാരി എന്ന നിലയിൽ ജ്വാലയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുവാൻ എനിക്ക്അവസരം കിട്ടി. ധാരാളം ചെറുപ്പക്കാർ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ഞങ്ങൾക്കൊപ്പംഉണ്ടായിരുന്നു. അതിൽ വിദ്യാർത്ഥികളായിരുന്നു കൂടുതലും. അംഗങ്ങളിൽ സംഗീത വാസനയുള്ളവർക്ക്പരിശീലനം നേടുന്നതിനായി ഹാർമോണിയം ഉൾപ്പടെയുള്ള ചില സംഗീത ഉപകരണങ്ങൾ ഞങ്ങൾ വാങ്ങി. അംഗങ്ങളിൽ നിന്നു പത്തു രൂപാ വീതം പിരിച്ചുകൊണ്ട് ഒരു ലൈബറി ആരംഭിച്ചു.  രക്ഷാധികാരി എന്ന നിലയിൽഞാൻ അൽപ്പം കൂടുതൽ മുടക്കി. വർഷങ്ങളായി ഞങ്ങളുടെയും അയൽ ഗ്രാമങ്ങളിലെയും വീടുകളിൽ പൊടിപിടിച്ചു കിടന്ന വളരെയേറെ പുസ്തകങ്ങൾ കണ്ടെത്തി ശേഖരിച്ചു. ആയിരത്തിലധികം പുതിയ പുസ്തകങ്ങൾവാങ്ങിച്ചു. ഞങ്ങളുടെ കടയുള്ള കെട്ടിടത്തിന്റെ മച്ചിൻ പുറം നിസ്സാരമായ ഒരു വാടകക്ക് കിട്ടി. തഴപ്പായകൾനിരത്തി അതിലാണ് പുസ്തകങ്ങൾ നിരത്തിയും, അടുക്കിയുമായി വച്ചിരുന്നത്. ആകെക്കൂടിമൂവായിരത്തിലധികം പുസ്തകങ്ങളോടെ പ്രവർത്തിച്ചിരുന്ന ജ്വാലയുടെ ലൈബ്രറി ഞങ്ങളുടെ നാട്ടിലെ പുത്തൻതലമുറയുടെ വിഹാര രംഗവും, പ്രവർത്തന കേന്ദ്രവുമായി. ' മെംബർ കം ഓണർ ' എന്നതായിരുന്നു പ്രവർത്തനരീതി എന്നതിനാൽ ഓരോരുത്തർക്കും സ്വന്തം പ്രതിഭ വച്ച് മാറുന്നതിനുള്ള ഒരു വേദി കൂടിയായിരുന്നു ജ്വാല. സ്വന്തം മക്കൾ കൂടി രംഗത്തുണ്ടായിരുന്നതിനാൽ നാട്ടിലെ പിന്തിരിപ്പന്മാർക്ക്  ഈ പ്രവർത്തനങ്ങളെതുറന്നെതിർക്കുവാനും സാധിച്ചില്ല.

നാടക മത്സര വേദികളിൽ മാറ്റുരക്കാനിറങ്ങിയ ഞങ്ങളുടെ ആദ്യ നാടകാവതരണത്തിന്റെ കഥ  അവിസ്മരണീയമാണ്. എറണാകുളം ജില്ലയുടെ പടിഞ്ഞാറൻ തീരത്തുള്ള ' ഞാറക്ക' ലിലെ ഉർവശി ആർട്സ്ക്ലബ്ബാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. അഖില കേരളാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുറച്ചുനാടകങ്ങൾക്ക് മാത്രമാണ് അവതരണാനുമതി കിട്ടിയത്. ഇപ്പോൾ CUNY / QCC  ആർട്സ് ഗാലറി  പ്രസിദ്ധീകരിച്ചിട്ടുള്ള ‘  റ്റുവാർഡ്‌സ് ദി ലൈറ്റ് ' എന്ന എന്റെ രചനയുടെ ഒന്നാം രംഗമാണ് ' ഖാണ്ഡവം ' എന്നപേരിൽ അന്ന് മത്സരത്തിന് അയച്ചിരുന്നത്. ആകെ രണ്ടു രംഗങ്ങളുള്ള ഈ നാടകത്തിന്റെ രണ്ടാം രംഗം അന്ന്എഴുതിയിരുന്നില്ല. ഒന്നാം രംഗത്തിന്റെ അനേകം അവതരണങ്ങൾക്കു ശേഷം കുറച്ചു കാലം കൂടി കഴിഞ്ഞാണ്രണ്ടാം രംഗം എഴുതി  ' ജ്യോതിർ ഗമയ :' എന്ന പേരിൽ പൂർണ്ണ നാടകമാക്കിയത്.' ജ്യോതിർ ഗമയ ' യുടെഇംഗ്ലീഷ് വേർഷനായ ' റ്റുവാർഡ്‌സ് ദി ലൈറ്റ് ' ഇപ്പോൾ  ' ആമസോൺ ഡോട്ട് കോമി' ൽ ലഭ്യമാണ്.

ഏതൊരു കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞു തന്നെയാണല്ലോ? എങ്കിലും, പറയാതിരിക്കുവാൻസാധിക്കുന്നില്ല. ഞാനറിഞ്ഞിടത്തോളം ലോക നാടക വേദിയിൽ ഇത് വരെ സംഭവിച്ച രചനാ വിസ്മയങ്ങളിൽമുൻനിരയിൽ നിൽക്കുന്നതാണ്  ഈ നാടകം. ' കാർട്ടൂൺ റിയലിസം ' എന്ന് ഇന്ന് ഞാൻ പേരിട്ടു വിളിക്കുന്നഒരു സംപ്രദായത്തിൽ എഴുതിപ്പോയ ഈ നാടകം എങ്ങനെ സംഭവിച്ചു എന്ന് ഇന്നും എനിക്കറിയില്ല.  ഒരുയോഗ്യതയുമില്ലാത്ത ഞാൻ തന്നെയാണോ ഇതെഴുതിയതെന്ന് എത്രയോ തവണ ഞാൻ എന്നോട് തന്നെഅത്ഭുതം കൂറിയിരിക്കുന്നു ? മനുഷ്യ വർഗ്ഗത്തിന്റെ ഇന്നലെകളിലും, ഇന്നുകളിലും, ഇനി നാളെകളിലുമായിവളർന്നു പടർന്നു നിൽക്കുന്ന ഇതിലെ കഥാ തന്തു, റിയലിസമോ, സർറിയലിസമോ, അബ്‌സേർഡിസമോ, എപ്പിക് തീയറ്ററോ അല്ലാതെ, സിംബോളിസത്തിന്റെയും, കാർട്ടൂണിസത്തിന്റെയും  ഒരു സമഞ്ജ സംയോജനമായിസംഭവിച്ച് , ഇതുവരെ ഒരിടത്തും കാണാത്ത ഒരു സവിശേഷമായ രചനാ  രീതിയിൽ സംഭവിച്ചു എന്നതിനാലാണ്ഞാൻ ഇതിനെ ' കാർട്ടൂൺ റിയലിസം ' എന്ന് വിളിക്കുന്നത്.

കഥാപാത്രങ്ങൾ ഒരേ സമയം വ്യക്തികളും പ്രസ്ഥാനങ്ങളുമാണ്. ആചാര്യൻ, കാവൽക്കാരൻ, യജമാനൻ, നവൻ, ഗുരു ( ശാസ്ത്രം ) മരണം, റോക്കറ്റ്, റോബോട്ട്, 666 കൾ എന്നിങ്ങനെയുള്ള പ്രതീകാത്മക കാർട്ടൂണുകളുടെസജീവ ഇടപെടലുകളിലൂടെ നമ്മുടെ ചരിത്രത്തിന്റെ ഭൂത കാലവും, സജീവ വർത്തമാനത്തിന്റെ അസ്വസ്ഥതകളും, ആണവ ഭീഷണിയെന്ന  അനിശ്ചിത ഭാവിയുടെ ആശങ്കകളും ആവിഷ്ക്കരിച്ചു കൊണ്ട് ചടുലമായസംഭാഷണങ്ങളും, ചലനങ്ങളുമായി നാടകം പ്രേക്ഷകനെ ആക്രമിച്ചു കീഴ്പ്പെടുത്തുകയാണ് എന്നതിനാൽ, നിരായുധീകരണത്തിന്റെയും, വിശ്വ സാഹോദര്യത്തിന്റെയും, മാനവികതയുടെയും, രക്ഷാകവചം ' കരുതൽ ' എന്ന് പുനർ  നിർണ്ണയിക്കപ്പെടേണ്ട ക്രൈസ്തവ സ്നേഹത്തിലാണെന്ന നാടക സന്ദേശത്തിന്റെ സമ്പൂർണ്ണസത്ത സ്വയം  സംവദിച്ചു കൊണ്ടല്ലാതെ എത്ര ശ്രമിച്ചാലും ഒരു പ്രേക്ഷകനും ഇടക്ക് എഴുന്നേറ്റു പോകുവാൻസാധിക്കുകയേയില്ല എന്നതാണ് അനുഭവപ്പെട്ടിട്ടുള്ള സത്യം !

( പിൽക്കാലത്ത് ഈ നാടകത്തിന് ഒരു ഒരു നിരൂപണം എഴുതിക്കിട്ടാൻ ഞാൻ പല പണ്ഡിതന്മാരെയും സമീപിച്ചു. അവർ അവർക്കു തോന്നി എഴുതിത്തന്നത് ആദര പൂർവം ഞാൻ സ്വീകരിച്ചു എന്നല്ലാതെ, അവരിൽ പലർക്കും  ഈ രചനയുടെ ആത്മാവിനെ പൂർണ്ണമായി അനുഭവിച്ചറിയാൻ സാധിച്ചിട്ടില്ല എന്ന അഭിപ്രായമാണ് ഇന്നുംഎനിക്കുള്ളത്. )

ഞങ്ങളുടെയും, സമീപ പ്രദേശങ്ങളിലെയും അഭിനയ ശേഷിയുള്ള യുവാക്കളാണ് കഥാ പാത്രങ്ങളെഅവതരിപ്പിച്ചത്. അനുഗ്രഹീത നടന്മാരായ സർവശ്രീ മാത്തച്ചൻ മാമ്പിള്ളി, പോൾ  കോട്ടിൽ, പി. സി. ജോർജ്, അംബി ജോസപ്പ്, എന്നിവർ ടീമിലുണ്ടായിരുന്നു.  ശാസ്ത്രം എന്ന ഗുരുവിന്റെ റോൾ ഞാൻ തന്നെയാണ്ചെയ്തിരുന്നത്. ശാസ്ത്രം മരണവുമായി മൽപ്പിടുത്തം നടത്തി മരണത്തെ തോൽപ്പിക്കുന്ന ഒരു രംഗത്തിൽമരണമായി അഭിനയിച്ചിരുന്ന അംബി ജോസേപ്പിന് ഒരിക്കൽ ചെറിയ തോതിൽ പരിക്കേൽക്കുക പോലുംഉണ്ടായി.

എല്ലാ തയാറെടുപ്പുകളോടെയും ഞങ്ങൾ ഞാറക്കലിലെത്തി.  നല്ല മഴയുള്ള ഒരു ദിവസം. എത്ര കാത്തിരുന്നിട്ടുംകറണ്ട് വരുന്നില്ല. ഒരു ജഡ്‌ജി രക്ഷാധികാരിയായിരുന്ന ഉർവശി ആർടിസിനു സമാന്തരമായി മറ്റൊരു ക്ലബ്അവിടെ പ്രവർത്തിച്ചിരുന്നു എന്നും, ഇവർ തമ്മിലുള്ള കൂടിപ്പക മൂലം മറ്റേ ക്ലബുകാർ എവിടെയോ ഫ്യുസ്ഊരിയത് കൊണ്ടാണ് കറണ്ട് കിട്ടാത്തത് എന്നും മനസ്സിലാക്കി വന്നപ്പോളേക്കും വളരെ താമസിച്ചു പോയി. അന്നത്തെ നാടകാവതരണം പിറ്റേ ദിവസത്തേക്ക് മാറ്റി എന്നറിഞ്ഞതിനാൽ മിക്ക ടീമുകളും തിരിച്ചു പോയി. ഞങ്ങളും തിരിച്ചു പോരാനൊരുങ്ങിയെങ്കിലും, രക്ഷാധികാരിയായ ജഡ്ജി നേരിട്ട് വന്ന് " ആരൊക്കെ പോയാലുംനിങ്ങൾ പോകരുതെന്നും, നിങ്ങളുടെ നാടകം ഞങ്ങൾക്ക് കാണണമെന്നും, അതിനായി താമസവും, ഭക്ഷണവുംഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും തന്നു കൊള്ളാമെന്നും " ഒക്കെ പറഞ്ഞപ്പോൾ അന്ന് ഞങ്ങൾ അവിടെതങ്ങി.

ഒരു സ്‌കൂളിലാണ് താമസ സൗകര്യം ഒരുക്കിയത്. ബെഞ്ചുകൾ കൂട്ടിയിട്ട് അതിൽ കിടക്ക വിരിച്ചുതരാനായിരുന്നു പരിപാടി. കിടക്കയൊന്നും ചുമന്നു കൊണ്ട് വരേണ്ടന്നും, ഓരോ പായ കിട്ടിയാൽ മതിയെന്നുംഞങ്ങൾ അറിയിച്ചത് കൊണ്ട് അന്ന് രാത്രി തഴപ്പായകളിൽ ഉറങ്ങി.( ഞങ്ങളിൽ പലരും പായ പോലുംഇല്ലാത്തവരാണെന്ന് അവർക്കറിയില്ലല്ലോ ?)

നേരം വെളുത്തയുടനെ തന്നെ ഉർവശി ആർട്സ് ക്ലബ്ബിലെ യുവാക്കളെത്തി. ഞങ്ങളിൽ ഓരോരുത്തരെയുംഅവരിൽ ഓരോരുത്തരുടെയും വീടുകളിൽ ആണ് താമസിപ്പിക്കുന്നതെന്നും, അതിനുള്ള സൗകര്യങ്ങൾ അവിടെഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു. പഞ്ചാരപ്പൂഴി മണൽ പരന്നു കിടക്കുന്ന ഞാറക്കലിലെ  തീരഭൂമിയിൽ, തഴച്ചുംകുലച്ചും  നിൽക്കുന്ന തൈതെങ്ങുകളുടെ നിഴലിൽ നിൽക്കുന്ന കുറെ  ചെറു വീടുകളിൽ ഞങ്ങൾസ്വീകരിക്കപ്പെട്ടു. ഓരോരുത്തരെയും സ്വീകരിക്കാനും, പരിചരിക്കാനും ആ യുവാക്കൾ മാത്രമല്ലാ അവരുടെമുഴുവൻ കുടുംബങ്ങളും മത്സരിക്കുകയായിരുന്നു എന്നതാണ് ശരി.

അവർക്കുള്ള എല്ലാ സൗകര്യങ്ങളും അവർ ഞങ്ങൾക്കായി തുറന്നു തന്നു. സ്വന്തം വീടുകളിൽ അവർക്കായിപാകം ചെയ്ത രുചിയുള്ള ഭക്ഷണം അവർ ഞങ്ങൾക്ക് വിളമ്പി. ഞാൻ ചെന്ന വീട്ടിലെ എണ്ണിത്തീർക്കാനാവാത്തഅത്ര കറികൾ എനിക്ക് മാത്രം കിട്ടിയതാണെന്ന് ഞാൻ കരുതി. പിന്നെ ഞങ്ങൾ കൂടിയിരുന്നുസംസാരിക്കുമ്പോളാണ് അറിഞ്ഞത്, എല്ലാ വീടുകളിലെയും സ്ഥിതി ഇത് തന്നെ ആയിരുന്നെന്ന് ! കറികൾ എണ്ണിനോക്കിയ അംബി ജോസപ്പിന് അവിടെ ഇരുപത്തി നാല് കൂട്ടം കറികൾ ഉണ്ടായിരുന്നുവത്രെ !

ഒരു നാടിന്റെ തനതു സംസ്ക്കാരമാണോ, കലയോടുള്ള ആരാധനയാണോ ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന്ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. എഴുത്തുകാരൻ ആയിപ്പോയതിന്റെ പേരിൽ ആവോളം പരിഹാസങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമായിരുന്നു.  രക്ഷാധികാരിഉൾപ്പടെയുള്ള ഒരു വലിയ കൂട്ടം നാട്ടുകാർ ഒന്നിച്ചെത്തിയാണ് അന്ന് നാടകാവതരണം നിയന്ത്രിച്ചത്. പ്രാദേശികമായ ഒന്നോ രണ്ടോ നാടകങ്ങൾക്ക് ശേഷം അവസാനമാണ് ഞങ്ങളുടെ നാടകം അവതരിപ്പിച്ചത്. ഞങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ അത്രക്ക് ഉന്നതമല്ലായിരുന്നിട്ടു കൂടി ഏറ്റവും നല്ല സമിതിയായി ജ്വാലതെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല നാടക രചനക്കുള്ള അവാർഡ് എന്റെ പേരിൽ കുറിക്കപ്പെട്ടു എന്നതിലുപരി, പല പ്രമുഖരും നേരിട്ടെത്തി ഈ നാടകം അത് വരെ അവർ കാണാത്ത ഒരത്ഭുതമാണ് എന്നുംഅറിയിക്കുകയുണ്ടായി.

വളരെ  വേദനയോടെയും, കുറ്റ ബോധത്തോടെയും ഇന്നും ഓർമ്മയിൽ നിൽക്കുന്ന ഒന്നുണ്ട്. അത് കൂടിപറഞ്ഞില്ലെങ്കിൽ ഈ വിവരണം പൂർണ്ണമാവില്ല. ഞങ്ങൾ തിരിച്ചെത്തി ഒന്നര മാസം കഴിഞ്ഞപ്പോൾ തൃശൂരിൽ ശ്രീസി. എൽ. ജോസ് രക്ഷാധികാരിയായി സംഘടിപ്പിച്ച ഒരു നാടക മത്സരത്തിൽ ഞാനെഴുതിയ ഖാണ്ഡവംഞാറക്കൽ ഉർവശി ആർട്സ് അവതരിപ്പിക്കുന്നതായി പത്ര വാർത്ത വന്നു. എന്റെ സ്‌ക്രിപ്റ്റ് ഞാനറിയാതെമത്സരത്തിന് അയച്ചതിൽ എനിക്ക് വിഷമം തോന്നി. ജ്വാല അതേ  നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നുഎന്നതിനാൽ നാടകാവതരണം തടയണമെന്ന്  സുഹൃത്തുക്കൾ എനിക്ക് കർശന നിർദ്ദേശം തന്നു. അവരുടെനിർബന്ധത്തിന് വഴങ്ങി എന്റെ നാടകം എന്റെ അനുവാദമില്ലാതെയാണ് മത്സരത്തിന് അയച്ചിട്ടുള്ളത് എന്നും, അതവതരിപ്പിക്കുന്നത് ശരിയല്ലെന്നും ഞാൻ സി. എൽ. ജോസിന് എഴുതി. അങ്ങിനെ ഉർവശി ആർട്സിനുനാടകാവതരണം നിഷേധിക്കപ്പെട്ടു. ഞാൻ കാണിച്ചത് തികഞ്ഞ നന്ദികേടായിപ്പോയെന്ന് ഉർവശി ആർട്സിൽനിന്ന് സങ്കടത്തോടെ എനിക്കൊരു കത്ത് വന്നു.

ഇതിലെ ശരിയും, തെറ്റും ഇന്നാലോചിക്കുമ്പോൾ എന്റെ തെറ്റ് എനിക്ക് മനസ്സിലാവുന്നുണ്ട്. ഞാൻഎതിർക്കുകയില്ല എന്ന വിശ്വാസത്തോടെയാവും അവർ സ്ക്രിപ്റ്റ് അയച്ചിരിക്കുക. ഒരു നാടകം പഠിച്ചു സ്റ്റേജിൽഎത്താറാവുമ്പോൾ അത് തടയുന്നതു തെറ്റ് മാത്രമല്ലാ, പാപവും കൂടിയാണ്. ഞാനതു തടയുന്നതിന് മുൻപ്അവരോടു സംസാരിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്ന് ഇപ്പോൾ എനിക്ക് ബോധ്യമുണ്ട്. മാത്രമല്ലാ, നഗരജീവികളായ അവർ അതവതരിപ്പിച്ചിരുന്നെങ്കിൽ കുഗ്രാമ വാസികളായ ഞങ്ങളെക്കാൾ കൂടുതൽ സ്വീകാര്യതപൊതു സമൂഹത്തിൽ അവർക്കും, നാടകത്തിനും നേടിയെടുക്കുവാനും സാധിച്ചേനെ? എന്തിനു പറയുന്നു, അവർഎന്റെ അനുവാദം വാങ്ങിയിരുന്നില്ലായെങ്കിൽ കൂടി അവരുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ചതിന്റെ കുറ്റബോധംഇന്നുമെന്നെ വിടാതെ പിന്തുടരുന്നുണ്ട്. എനിക്ക് കിട്ടിയ മറ്റൊരു ശാപം ! കാലം എനിക്ക് മാപ്പു താറുമാറാകട്ടെഎന്ന്‌ പ്രാർത്ഥിക്കുന്നു.?

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ( സി. പി. ഐ. ) പതിനൊന്നാം കോൺഗ്രസിനോട് അനുബന്ധിച്ച്‌ പാർട്ടിസംഘടിപ്പിച്ച അഖില ഭാരതാടിസ്ഥാനത്തിലുള്ള നാടക രചനാ മത്സരത്തിൽ എനിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. എറണാകുളം മറൈൻ ഡ്രൈവിനെ ചുവപ്പൻ കടലാക്കിക്കൊണ്ട്  ലക്ഷക്കണക്കിന് പ്രവർത്തകർ  പങ്കെടുക്കുന്നസമ്മേളന വേദിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നതിനായി നേരത്തെ എത്തിച്ചേരണമെന്നും, വേദിയുടെ മുൻനിരയിൽ തന്നെ ഉണ്ടാവണമെന്നും, സംഘാടക സമിതിയിൽ നിന്ന് നേരത്തേ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു. വൈകുന്നേരം സമാരംഭിക്കുന്ന സമ്മേളന വേദിയുടെ മുന്നിൽ സ്ഥാനം പിടിക്കാനായി ഞാനും പി. സി. യുംരാവിലെ തന്നെ യാത്ര തുടങ്ങിയിരുന്നെങ്കിലും, ഈ സമ്മേളനത്തിലേക്ക്‌ പങ്കു ചേരാൻ പോകുന്ന പാർട്ടിപ്രവർത്തകരെ വഹിച്ചു കൊണ്ടുള്ള ആയിരക്കണക്കിന് വാഹനങ്ങളുടെ വൻ തിരക്ക് മൂലം മൂന്നു മണിക്കൂറിനകംഎത്തിച്ചേരേണ്ട ഫാസ്റ്റ് പാസഞ്ചർ ആറ് മണിക്കൂറിലും അധികമെടുത്താണ് അന്ന് എറണാകുളത്ത് എത്തിയത്.

ഒച്ചിഴയുന്ന പോലെ സുബാഷ് പാർക്കിന് മുന്നിലൂടെ ഇഴയുന്ന ബസ്സിൽ  അക്ഷമയുടെ ആണിപ്പഴുതുകളിൽവിരലുകളിട്ട് ഇരിക്കുകയായിരുന്നു ഞങ്ങൾ. നഗരത്തിൽ ആകമാനം വിന്യസിച്ചിരിക്കുന്ന കോളാമ്പിമൈക്കിലൂടെ വേദിയിൽ നടക്കുന്നത് എല്ലാവർക്കും കേൾക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഞങ്ങൾബസ്സിൽ ഇരിക്കുമ്പോൾ നാടക രചനാ മത്സര വിജയികൾക്കുള്ള അവാർഡ് എസ്. എ. ഡാങ്കേസമ്മാനിക്കുന്നതാണെന്നും, അവാർഡ് ജേതാക്കൾ വേദിയുടെ മുന്നിലേക്ക് വരണമെന്നും അറിയിപ്പ് വന്നു. എള്ളിൽ അകപ്പെട്ടു പോയ ഒച്ചിനേപ്പോലെ ഞാനും പി. സി. യും പുളഞ്ഞുവെങ്കിലും, ബസ്സിന്‌ ഒരിഞ്ചു നീങ്ങാൻഒരു മിനിട്ടു വേണമെന്ന അവസ്ഥ. മൈക്കിലൂടെ എന്റെ പേര് വിളിക്കുകയാണ്. കാണാതെ വീണ്ടുംവിളിക്കുകയാണ്. മൂന്നാം തവണയായി ഇത് അവസാനത്തെ വിളിയാണ് എന്നറിയിച്ചു കൊണ്ട് വീണ്ടും അവാർഡ്സ്വീകരിക്കാനായി വേദിയിലേക്ക് വരണമെന്ന് ക്ഷണിക്കുകയാണ് സംഘാടകർ.

രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയവരുടെ പേരുകൾ വിളിക്കുന്നത് കേട്ടു. അവരുടെ പേരുകൾ വീണ്ടും വിളിച്ചുകേൾക്കാത്തതിനാൽ അവർ എത്തി അവാർഡ് സ്വീകരിച്ചിട്ടുണ്ടാവും എന്ന് വിശ്വസിക്കേണ്ടി വന്നു. കെ. എസ്. ആർ. ടി. സി. യുടെ എറണാകുളം സ്റ്റേഷനിൽ ഇറങ്ങിയപ്പോളേക്കും പാതി രാത്രി കഴിഞ്ഞിരുന്നു. ഇനി ഇന്ന്തിരിച്ചു ബസ്സില്ല. സിമന്റു ബഞ്ചിൽ പത്രക്കടലാസ് വിരിച്ചു കൊണ്ട് ചാരിയിരുന്ന് മയങ്ങി ഞങ്ങൾ. വെളുപ്പിന്നാലു മണിക്കുള്ള മൂവാറ്റുപുഴ ബസ്സിൽ ഞങ്ങൾ തിരിച്ചു പോരുമ്പോളും മറൈൻ ഡ്രൈവിൽ നിന്നും പൂർണ്ണമായിആളൊഴിഞ്ഞിരുന്നില്ല.

അന്ന് കട തുറക്കാനെത്തിയ എന്നെക്കാത്ത് മൂന്നു നാല് തൊഴിലാളി യുവതികൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അതിൽ എന്റെ സുഹൃത്തായ എൻ. ടി. കുഞ്ഞന്റെ ഭാര്യ അമ്മിണിയാണ് എന്നോട്സംസാരിച്ചത്. പാർട്ടിയുടെ പ്രകടനത്തിൽ പങ്കെടുക്കാനായി ചാത്തമറ്റത്തു നിന്ന് സ്‌പെഷ്യൽ ബസ്സിൽ പോയഅവർ എന്റെ പേര് വിളിക്കുന്നത് കേട്ട് ഞാൻ അവാർഡ് വാങ്ങുന്നത് കാണാനായി അഭിമാനത്തോടെകാത്തിരുന്നുവെന്നും, എന്നെ കാണാതെ വന്നപ്പോൾ വലിയ സങ്കടം തോന്നിയെന്നും, എന്താണ് സംഭവിച്ചത്എന്നറിയാൻ വന്നതാണെന്നും അമ്മിണി പറഞ്ഞു. ഉണ്ടായ സംഭവങ്ങൾ വിവരിച്ച് അവരെ മടക്കി. ഒരാഴ്ചകഴിഞ്ഞാണ് എറണാകുളത്തെ സംഘാടക സമിതി ഓഫിസിലെത്തി അവാർഡ് സർട്ടിഫിക്കേറ്റുംഅതോടൊപ്പമുണ്ടായിരുന്ന കുറെ പുസ്തകങ്ങളും കൈപ്പറ്റിയത്.

പിൽക്കാലത്ത് അമേരിക്കയിൽ വന്ന ശേഷം അമേരിക്കയിലെ മലയാള മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവുംനല്ല രചനകൾക്കുള്ള ' മലയാള വേദി ' അവാർഡ് ' ജനനി' യിൽ പ്രസിദ്ധീകരിച്ച ' മഹാ സമുദ്ര തീരത്തെമണൽത്തരികൾ ' എന്ന എന്റെ ലേഖനത്തിനാണു ലഭിച്ചുതെങ്കിലും, ചിക്കാഗോയിൽ വച്ച് നടന്ന അവാർഡ് ദാനചടങ്ങിൽ എത്തിച്ചേർന്ന് അവാർഡ് സ്വീകരിക്കുവാൻ എനിക്ക് സാധിച്ചില്ല. അന്ന് എന്റെ പ്രിയ സുഹൃത്ത്ബഹുമാന്യനായ ശ്രീ പീറ്റർ നീണ്ടൂരിനാണ് കവിതക്കുള്ള അവാർഡ് ലഭിച്ചത്.

തുടരും.

Read: https://emalayalee.com/vartha/317398


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക