Image

സ്മൃതി... വയനാട് വിളിക്കുന്നു (സുനില്‍ വല്ലാത്തറ ഫ്‌ളോറിഡ)

സുനില്‍ വല്ലാത്തറ ഫ്‌ലോറിഡാ Published on 21 June, 2024
സ്മൃതി... വയനാട് വിളിക്കുന്നു (സുനില്‍ വല്ലാത്തറ ഫ്‌ളോറിഡ)

   2019    ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി അധികാരത്തില്‍ രണ്ടാം പ്രാവശ്യവും നരേന്ദ്രമോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ബി ജെ പി യുടെ 303 എം പി മാരില്‍ ഏറ്റവും താര പ്രഭയോട് പാര്‍ലമെന്റില്‍ പ്രവേശിച്ചത് ഉത്തര്‍പ്രദേശിലെ അമേടി മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയാണ്. 

   2003 ല്‍ ബി ജെ പി അംഗത്വം എടുത്തു രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച സ്മൃതി ബി ജെ പി യുടെ പോഷക സംഘടന ആയ മഹിളാമോര്‍ച്ചയില്‍ ഉള്‍പ്പെടെ നേതൃനിരയിലേക്ക് ഉയര്‍ന്നു. 

  2011 മുതല്‍ രാജ്യസഭ മെമ്പര്‍ ആയ സ്മൃതിയെ ആണ് ബി ജെ പി നേതൃത്വം 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുവാന്‍ അമേടിയില്‍ നിയോഗിച്ചത്.   

    ബി ജെ പി യുടെ കണക്കുകൂട്ടലുകള്‍ ശരി വയ്ക്കുന്നതായിരുന്നു സ്മൃതിയുടെ പ്രകടനം 2004 ലും 2009 ലും മൂന്നു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് അമേടിയില്‍ ജയിച്ച രാഹുല്‍ ആദ്യമായി സ്മൃതിയോട് ഏറ്റുമുട്ടിയപ്പോള്‍ ഭൂരിപക്ഷം ഒരു ലക്ഷം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. 

   അതിന് ശേഷം ബി ജെ പി നിര്‍ദ്ദേശപ്രകാരം അമേടിയില്‍ സ്ഥിരതാമസം ആക്കിയ സ്മൃതി തന്റെ മന്ത്രി സ്ഥാനം കൂടി ഉപയോഗിച്ചുകൊണ്ട് അമേടി മണ്ഡലത്തിലെ എല്ലാ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ടു മണ്ഡലത്തിലെ വോട്ടര്‍മാരില്‍ വന്‍ സ്വാധീനം ഉണ്ടാക്കിയെടുത്തു. 

    തുടര്‍ന്ന് 2019 ലെ മോദി തരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ചു മുന്നോട്ട് പോയ്‌കൊണ്ടിരുന്ന അമേടി മണ്ഡലത്തില്‍ ഇളം തലമുറക്കാരന്‍ രാഹുലിനെ അമ്പതിനായിരത്തില്‍ പരം വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് മുന്‍ സിനിമാതാരം കൂടിയായ സ്മൃതി പാര്‍ലമെന്റില്‍ എത്തിയത്. 

    ചരിത്രം രചിച്ച വിജയം ആഘോഷിച്ചുകൊണ്ട് സ്മൃതി ആദ്യം പറഞ്ഞത് രാഹുല്‍ ഇനി തല ഉയര്‍ത്തി അമേടിയില്‍ വരില്ല എന്നായിരുന്നു. അതിന് ന്യായീകരിക്കും വിധമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേവലം മൂന്നു പ്രാവശ്യം മാത്രം അമേടി സന്ദര്‍ശിച്ച രാഹുലിന്റെ നിലപാട്.   

    പാര്‍ലമെന്റിനുള്ളിലും പുറത്തും രാഹുലിനെ ആംഗ്യ ഭാഷയിലും പ്രസ്താവനകളിലും കഴിഞ്ഞ അഞ്ചു വര്‍ഷം നിരന്തരം വേട്ടയാടിയ സ്മൃതിക്കു കിട്ടിയ വലിയ ആഘാതം ആയിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന്റെ പരിചാരകന്‍ എന്നു സ്മൃതി തെരഞ്ഞെടുപ്പു കാലത്ത് തുടരെ പരിഹസിച്ച കോണ്‍ഗ്രസ് ടിക്കറ്റില്‍ തനിക്കെതിരെ മത്സരിച്ച കിഷന്‍ ലാല്‍ ശര്‍മയില്‍ നിന്നും ഏറ്റ വന്‍ പരാജയം.   

  വയനാടും റായ്ബാറേലിയിലും വന്‍ വിജയം നേടിയ ശേഷം വയനാട് സീറ്റ് ഒഴിയാന്‍ തീരുമാനിച്ച രാഹുലിന് പകരം പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുവാന്‍ എത്തുമ്പോള്‍ ഗാന്ധി കുടുംബത്തോട് പോര്‍വിളി നടത്തി പ്രസിദ്ധയായ സ്മൃതിക്കു സുവര്‍ണ അവസരം ആണ് വന്നിരിക്കുന്നത്. 

      കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയശേഷം ഉത്തര്‍പ്രദേശിന്റ ചുമതലയുള്ള പ്രിയങ്ക കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ ഐതിസാഹസികമായ പ്രവര്‍ത്തനത്തിന്റെ കൂടി ഫലമാണ് കോണ്‍ഗ്രസിനു ബാലികേറാമലയായിരുന്ന ഉത്തര്‍പ്രദേശ് കൂടി ഉള്‍പ്പെടുന്ന ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ഈ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം. 

    എഴുപതുകളിലും എണ്‍പതുകളിലും ഇന്ദിരാഗാന്ധി പ്രസംഗിക്കുമ്പോള്‍ കൂടിയിരുന്ന ജനങ്ങളുടെ ഇരട്ടിയാണ് ഇന്ദിരയുടെ രൂപവും ശബ്ദവും ഉള്ള പ്രിയങ്ക ജനാലക്ഷങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ കിട്ടുന്ന ഹര്‍ഷാരവം.   

   ഇനി വയനാട്ടില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മുന്‍പ് രാഹുല്‍ നേടിയിട്ടുള്ള മൂന്നു ലക്ഷവും നാലു ലക്ഷവും ഭൂരിപക്ഷം പ്രിയങ്കയ്ക്കു ഉറപ്പാണെങ്കിലും ഇത്തവണ പ്രിയങ്കയ്ക്കു എതിരെ മത്സരിച്ച ശേഷം അടുത്ത അഞ്ചു വര്‍ഷം വയനാട്ടില്‍ തമ്പടിച്ചു നല്ലയൊരു ടൂറിസ്റ്റ് കേന്ദ്രമായതുകൊണ്ട് അതിന്റ കാഴ്ചകള്‍ ഒക്കെ ആസ്വദിച്ചു സിനിമാ നടന്‍ അബു സലീമിന് വയനാട്ടിലുള്ള റെസ്റ്റോറന്റിലെ നിര്‍ത്തി പൊരിച്ച ചിക്കനും ആസ്വദിച്ചാല്‍ പിന്നീട് സ്മൃതിക്കു എപ്പോഴെങ്കിലും ഒരു കൈ നോക്കാം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക