സൗമ്യം വന്യം ഗാഢം
ഏതുവാക്കിന്നുടൽ പറ്റി വരയ്ക്കണം
ജലസ്ഥലഭ്രമം ബാധിച്ചു
വിരലുകൾ ചോദിക്കുന്നു.
ഇലത്താളങ്ങളിൽ
കാറ്റുപോലൊന്ന് നീട്ടി വിളിക്കുന്നു.
കാണാത്തതെന്തൊ പറഞ്ഞപോലെ
മെയ് വഴങ്ങാത്ത കാടകപ്പച്ചകൾ
മൗനം മുറിച്ചിട്ട് വേരു നീട്ടുന്നു,
മേലെ മഴക്കാറിനു ദൂതയയ്ക്കുന്നു.
ജലജന്യരാഗങ്ങളിൽ താണിറങ്ങുന്നു.
ഇളം നാരുവേരിലും
തായ് വേരിൻ ദൃഢത്വത്തിലും മാറ്റുരയ്ക്കുന്നു.
ഭൂമി പാടുന്നു
ഭൂമിയാടുന്നു
ചിറകുനീർത്തുന്നു
വിരൽപ്പൂക്കളിൽ
കാട്ടുതേൻ ചുരത്തുന്നു
തുടുത്ത മാറിൽ
നീലനദികളെ പോറ്റുന്നു.
ഉള്ളിലതിരഹസ്യമാം കൂട്ടിൽ
തൂവൽമീട്ടും പക്ഷികൾ.
അതിസൂക്ഷ്മതരംഗമായാപ്പാട്ടിൻ
തുടിയേറ്റും കാട്ടുവള്ളിപ്പടർപ്പിൽ
ഊറിനിറയുന്ന ജടാലങ്കാരങ്ങൾ.
മുടിപറിച്ചെറിയുന്ന
തീകായും നേരങ്ങൾ
ഉടൽപൊഴിക്കുന്ന
വന്യസഞ്ചാരങ്ങൾ
ജീവസ്ഥലികളിൽ
ഭൂമിയുടെ ജലാർദ്രമാം വാക്കുകൾ
വിരൽമുറിക്കുന്നൂ...