പ്രസിഡന്റ് ജോ ബൈഡൻ 90 മിനിറ്റ് അടിപതറിയ ആദ്യത്തെ പ്രസിഡൻഷ്യൽ ഡിബേറ്റ് അദ്ദേഹത്തിന്റെ നാലു വർഷത്തെ ഭരണത്തിന്റെ വിലയിരുത്തൽ ആവുന്നില്ലെന്നു പ്രഥമ വനിത ജിൽ ബൈഡൻ അഭിപ്രായപ്പെട്ടു.
ബൈഡൻ പിന്മാറുന്ന പ്രശ്നമില്ല. "നമ്മൾ പോരാട്ടം തുടരും," അവർ 'വോഗ്' മാസികയോടു പറഞ്ഞു. "അദ്ദേഹം എക്കാലവും രാജ്യത്തിന് ഏറ്റവുമധികം പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യും."
പ്രസിഡന്റിനെ പല വ്യത്യസ്തമായ മേഖലകളിലും നടപടി എടുക്കാൻ താൻ പ്രേരിപ്പിക്കാറുണ്ടെന്ന് ജിൽ ബൈഡൻ പറഞ്ഞു. "ഞാൻ കാണുന്നതും കേൾക്കുന്നതുമായ പല കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്. അദ്ദേഹം അതു ഉൾക്കൊണ്ടു പ്രവർത്തിക്കുന്നു. അവിടെയാണ് അതിന്റെ മാജിക്."
പ്രഥമ വനിതയുടെ അദൃശ്യമായ പങ്കിനെ കുറിച്ച് വൈറ്റ് ഹൗസ് ലേഖിക കേറ്റി റോജേഴ്‌സ് അടുത്തിടെ എഴുതിയിരുന്നു. "ബൈഡന്റെ പ്രധാനപ്പെട്ട ഉപദേഷ്ടാക്കളെ കുറിച്ചു പറയുമ്പോൾ അവരെക്കുറിച്ചു പറയാറില്ല. എന്നാൽ അവരാണ് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തയായ ഉപദേഷ്ടാവ്.
"അമേരിക്കൻ ജനതയ്ക്കു വേണ്ടി കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിനുള്ള കഴിവിൽ അവർക്കു നല്ല വിശ്വാസമുണ്ട്. അതു കൊണ്ടാണ് വീണ്ടും പ്രസിഡന്റാവാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിനു പിന്നിൽ അവർ ഉറച്ചു നിൽക്കുന്നത്."
Jill Biden says the fight will go on