കൊച്ചി:ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും അധിക്ഷേപങ്ങളും ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു എന്‍ ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് കോര്‍ഡിനേഷന്‍ (യുഎന്‍സിസിഡി) ഡയറക്ടര്‍ ഡോ. മുരളി തുമ്മാരുകുടി. ഐഎംഎ കൊച്ചിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരെ ആദരിക്കലും ഡോക്ടേഴസ് ദിനാചരണവും കലൂര്‍ ഐഎംഎ ഹൗസില്‍ ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവരാശിയെ കൊവിഡ് മഹാമാരിയില്‍ നിന്നും മോചിപ്പിക്കാനായി നടത്തിയ പോരാട്ടത്തില്‍ ലോകത്ത് എണ്‍പതിനായിരം മുതല്‍ രണ്ടു ലക്ഷം വരെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് തങ്ങളുടെ ജീവന്‍ ഹോമിക്കേണ്ടിവന്നത്. ഇന്ത്യയില്‍1600 ലധികം പേര്‍ക്കും ജീവന്‍ നഷ്ടമായി. മാനവരാശിയുടെ ആരോഗ്യ സംരക്ഷണത്തിനായി അഹോരാത്രം പണിയെടുക്കുന്നവരാണ് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ . സോഷ്യൽമീഡയകള്‍ ഉള്‍പ്പെടെ ഡോക്ടര്‍ക്കെതിരെ അനാവശ്യമായി നടത്തുന്ന പ്രചരണങ്ങള്‍ അവരുടെ ഭാവിയെ തന്നെയാണ് ഇല്ലാതാക്കുന്നതെന്ന് ഇതിന് ചുക്കാന്‍ പിടിക്കുന്നവര്‍ മനസിലാക്കണം. ഇത്തരം നടപടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡോ.മുരളി തുമ്മാരുകുടി ആവശ്യപ്പെട്ടു.
ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ.എം എം ഹനീഷ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരായ ബെന്നി തോമസ്, ഇഡിക്കുള കെ മാത്യൂസ്, ടി എല്‍ പി പ്രഭു, ഗ്രേസി തോമസ് എന്നിവരെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഡോക്ടര്‍മാരുടെ കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു. ഐഎംഎ കൊച്ചി മുന്‍ പ്രസിഡന്റ് ഡോ.എസ് ശ്രീനിവാസ കമ്മത്ത്, ഐഎംഎ കൊച്ചി പ്രസിഡന്റ് ഇലക്ട് ഡോ. ജേക്കബ് അബ്രാഹം, ഐഎംഎ ഹൗസ് ചെയര്‍മാന്‍ ഡോ. വി പി കുരൈ്യയ്പ്പ്, വുമണ്‍ ഐഎംഎ ചെയര്‍ പേഴ്സണ്‍ ഡോ. മാരി സൈമണ്‍, ഐഎംഎ കൊച്ചി സെക്രട്ടറി ഡോ. ജോര്‍ജ്ജ് തുകലന്‍, ട്രഷറര്‍ ഡോ.സച്ചിന്‍ സുരേഷ്, മുന്‍ സെക്രട്ടറി ഡോ. അനിത തിലക്, ഡോ. പി രാമകൃഷ്ണന്‍,ഡോ.കെ ജി എസ് രാജു,ഡോ.അമ്മു ഭാസ്‌ക്കര്‍,ഡോ.രമണി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.