ഡൊണാൾഡ് ട്രംപിനു ഔദ്യോഗിക നടപടികളിൽ പൂർണമായ ഇമ്മ്യൂണിറ്റി അനുവദിച്ച സുപ്രീം കോടതി വിധിയെ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. ട്രംപിനെതിരായ കുറ്റരോപണങ്ങളിൽ വേഗത്തിൽ വിചാരണ നടത്തി കാര്യങ്ങൾ അറിയിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടർമാർക്ക് അതറിയാനുള്ള അവകാശമുണ്ട്.
ക്രോസ് ഹാളിൽ നിന്നു ടെലിപ്രോംറ്ററിന്റെ സഹായത്തോടെ നാലു മിനിറ്റ് സംസാരിച്ച ബൈഡൻ 2024 മത്സരത്തിൽ നിന്നു പിന്മാറുമോ എന്ന ചോദ്യത്തിനു മറുപടി പറയാൻ നിന്നില്ല. "മിസ്റ്റർ പ്രസിഡന്റ്, താങ്കൾ മത്സരം ഉപേക്ഷിക്കുമോ?" ഒരു റിപ്പോർട്ടർ ചോദിച്ചു.
"താങ്കൾ പ്രസിഡന്റാവുമെന്നു എന്താണുറപ്പ്?" മറ്റൊരു റിപ്പോർട്ടർ ചോദ്യമെറിഞ്ഞു. രണ്ടിനും ബൈഡൻ പ്രതികരിച്ചില്ല.
ട്രംപിനെതിരായ കേസുകളെ കുറിച്ച് അധികം സംസാരിക്കാത്ത പ്രസിഡന്റ് പറഞ്ഞു: "യുഎസ് ക്യാപിറ്റോളിലേക്കു ജനക്കൂട്ടത്തെ ഇളക്കി വിട്ടയാൾ അന്നു സംഭവിച്ച കാര്യങ്ങൾക്കു ക്രിമിനൽ വിചാരണ നേരിടുകയാണ്. അടുത്ത തിരഞ്ഞെടുപ്പിനു മുൻപ് അതിന്റെ ഉത്തരം അറിയാൻ അമേരിക്കൻ ജനതയ്ക്കു അവകാശമുണ്ട്.
"ഈ വർഷം വോട്ട് ചെയ്യുന്നതിനു മുൻപ് ജനുവരി 6നു എന്താണ് സംഭവിച്ചതെന്നു അറിയാൻ ജനങ്ങൾക്കു അവകാശമുണ്ട്. എന്നാൽ ഇന്നത്തെ (സുപ്രീം കോടതി) തീരുമാനം മൂലം അത് അങ്ങേയറ്റം അസാധ്യമായി.
"അപ്പോൾ ട്രംപിന്റെ പെരുമാറ്റത്തെ കുറിച്ച് കോടതികൾ എടുക്കേണ്ട തീരുമാനങ്ങൾ ഇനി ജനങ്ങൾ എടുക്കണം എന്നതാണ് നില. ജനുവരി 6നു നമ്മുടെ ജനാധിപത്യത്തിന്റെ മേൽ കടന്നാക്രമണം നടത്തിയ ഡൊണാൾഡ് ട്രംപ് രാജ്യത്തെ ഏറ്റവും ഉയർന്ന പദവിയിൽ എത്താൻ യോഗ്യനല്ലെന്നു അമേരിക്കൻ ജനത തീരുമാനിക്കണം."
പ്രസിഡന്റിന്റെ അധികാരങ്ങൾക്കു പരിധിയില്ല എന്നാണ് കോടതി വിധി വ്യക്തമാക്കുന്നതെന്നു ബൈഡൻ പറഞ്ഞു. അത് അടിസ്ഥാനപരമായി പുതിയൊരു തത്വം ആണ്. അപകടം നിറഞ്ഞ തീരുമാനം. കാരണം പ്രസിഡന്റിന്റെ അധികാരത്തിനു ഇനി നിയമത്തിന്റെ നിയന്ത്രണം ഉണ്ടാവില്ല."
സോണിയ സോട്ടോമയാറോട് യോജിക്കുന്നു
ഭാവിയിൽ പ്രസിഡന്റുമാർ എതിരാളികളെ കൊല്ലാൻ ഉത്തരവിടാനുളള സാധ്യത ജസ്റ്റിസ് സോണിയ സോട്ടോമയാർ ഉയർത്തിയതിനോട് തനിക്കു യോജിപ്പുണ്ടെന്നു ബൈഡൻ പറഞ്ഞു. അവർ പറഞ്ഞത് ഇങ്ങിനെയാണ്: ഔദ്യോഗിക അധികാരം ഉപയോഗിക്കുന്ന ഓരോ അവസരത്തിലും പ്രസിഡന്റ് ഇപ്പോൾ നിയമത്തിനു അതീതനായ രാജാവാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക മൂലം ഞാൻ അതിനോട് വിയോജിക്കുന്നു.
"നേവി സീൽ ടീം 6 നോട് രാഷ്ട്രീയ എതിരാളിയെ വധിക്കാൻ പറയുക. എന്നിട്ടു ഇമ്മ്യൂണിറ്റി അവകാശപ്പെടുക. അധികാരത്തിൽ ഇരിക്കാൻ പട്ടാള വിപ്ലവം സംഘടിപ്പിക്കുക. അതിനു ഇമ്മ്യൂണിറ്റി അവകാശപ്പെടുക. മാപ്പു കൊടുക്കാൻ കൈക്കൂലി വാങ്ങുക. ഇമ്മ്യൂണിറ്റി, ഇമ്മ്യൂണിറ്റി, ഇമ്മ്യൂണിറ്റി, ഇമ്മ്യൂണിറ്റി."
ജനുവരി 6 കേസ് കോടതി തള്ളിക്കളഞ്ഞില്ല. അത് കീഴ്കോടതികൾക്കു വിട്ടു. ചീഫ് ജസ്റ്റിസ് ജോൺ റോബെർട്സ് തയാറാക്കിയ ഭൂരിപക്ഷ വിധിന്യായത്തിൽ പറഞ്ഞു: "എല്ലാവരെയും പോലെ പ്രസിഡന്റും ഔദ്യോഗികമല്ലാത്ത വിഷയങ്ങളിൽ പ്രോസിക്യൂഷൻ നേരിടേണ്ടതാണ്."
ചരിത്രത്തിൽ ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് വിചാരണ നേരിടുന്നത്.
ബൈഡനും കുടുംബവും തിങ്കളാഴ്ച ക്യാമ്പ് ഡേവിഡിൽ ഭാവി കാര്യങ്ങൾ ചർച്ച ചെയ്തുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
Biden says voters have right to know Trump verdict swiftly