Image

പാർലമെന്റ് വിറപ്പിച്ച് മഹുവ മോയിത്രയുടെ പ്രസംഗം ; മോദിക്കും ബി.ജെ.പി സർക്കാരിനും എതിരെ ആഞ്ഞടിച്ച് മഹുവ

Published on 02 July, 2024
പാർലമെന്റ് വിറപ്പിച്ച് മഹുവ മോയിത്രയുടെ പ്രസംഗം ; മോദിക്കും ബി.ജെ.പി സർക്കാരിനും എതിരെ ആഞ്ഞടിച്ച് മഹുവ

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് മഹുവ മോയിത്ര മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ നടത്തിയത് കിടിലന്‍ പ്രസംഗം. കഴിഞ്ഞ ഭരണകാലത്ത് തന്നെ നിശബ്ദരാക്കാന്‍ ശ്രമിച്ച ബിജെപിയുടെ 63 അംഗങ്ങളെ ജനം നിശബ്ദരാക്കിയെന്ന് മഹുവ പ്രശംഗത്തിനിടെ പരിഹസിച്ചു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള എംപിയാണ് മഹുവ മൊയ്ത്ര. രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഹുവ.

‘ഏറ്റവും ഒടുവില്‍ ഞാന്‍ ഇവിടെ നിന്ന സമയത്ത് എനിക്ക് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു എംപിയെ നിശബ്ദയാക്കാന്‍ ശ്രമിച്ച ഭരണകക്ഷിക്ക് വലിയ വില നല്‍കേണ്ടിവന്നു. ബിജെപിയുടെ 63 അംഗങ്ങളെ ജനം പൂര്‍ണമായും നിശബ്ദരാക്കി. ഈ സര്‍ക്കാറിന് സ്ഥിരതയുണ്ടാകില്ല. പലതവണ മറുകണ്ടം ചാടിയവര്‍ക്കൊപ്പമാണ് ബിജെപി സഖ്യം ചേര്‍ന്നത്. ഇത്തവണ പ്രതിപക്ഷം കൂടുതല്‍ ശക്തമാണ്. കഴിഞ്ഞ തവണത്തേതു പോലെ ഞങ്ങളോട് പെരുമാറാന്‍ നിങ്ങള്‍ക്കാകില്ല,’ മഹുവ പറഞ്ഞു. പാഞ്ചാലീ വസ്ത്രാക്ഷേപ സമയത്ത് ശ്രീകൃഷ്ണന്‍ ദ്രൗപതിയെ രക്ഷിച്ചതു പോലെ കൃഷ്ണനഗറിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തന്നെയും രക്ഷിച്ചു. ‘എനിക്ക് അംഗത്വം നഷ്ടപ്പെട്ടു. എനിക്ക് എന്റെ വീട് നഷ്ടപ്പെട്ടു. ഒരു ശസ്ത്രക്രിയയില്‍ എന്റെ ഗര്‍ഭപാത്രവും നഷ്ടപ്പെട്ടു. പക്ഷെ ഞാന്‍ എന്താണ് നേടിയതെന്ന് നിങ്ങള്‍ക്കറിയാമോ? രാഹുല്‍ ഗാന്ധി പറഞ്ഞതാണ്, ഞാന്‍ നേടിയത്. നിങ്ങളെ ഭയപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യം! ഞാന്‍ നിങ്ങളെയും നിങ്ങളുടെ ഏജന്‍സികളെയും ട്രോളുകളെയും നിങ്ങളുടെ ഗോഡി മീഡിയയെയും ഭയപ്പെടുന്നില്ല. നിങ്ങളുടെ അവസാനം ഞാന്‍ കാണും. ഞങ്ങള്‍ നിങ്ങളുടെ അവസാനം കാണും.

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ മണിപ്പൂര്‍ എന്നൊരു വാക്കില്ലാത്തത്. എന്തുകൊണ്ടാണ് ‘നോര്‍ത്ത് ഈസ്റ്റ്’ എന്ന പൊതുവായ വാക്ക് മാത്രം പറയേണ്ടിവരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘എം’ അക്ഷരത്തില്‍ തുടങ്ങുന്ന ഒരുപാട് വാക്കുകള്‍ മോദി പറഞ്ഞിരുന്നു. മുസല്‍മാന്‍, മുല്ല, മദ്രസ, മുഗള്‍, മട്ടന്‍, മഛ്‌ലി, മംഗള്‍സൂത്ര… എന്നാല്‍ ഒരിക്കല്‍ പോലും മണിപ്പൂര്‍ എന്നൊരു വാക്ക് പറഞ്ഞില്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയില്‍ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്നും പാര്‍ലമെന്റ് ലോഗ് ഇന്‍ വിവരങ്ങള്‍ പങ്കുവച്ചുവെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ലോക്‌സഭയില്‍ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കിയിരുന്നു. മഹുവ കുറ്റക്കാരിയെന്ന് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക