രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഇന്ത്യൻ പാർലമെന്റ് ചട്ടങ്ങൾ ലംഘിച്ചായിരുന്നുവെന്നും നന്ദിപ്രമേയ ചർച്ചയിൽ രാഷ്ട്രപതിക്കുള്ള നന്ദി അറിയിച്ചില്ലെന്നും മുരളീധരൻ പറഞ്ഞു.
പ്രസംഗത്തിൽ വസ്‌തുതകൾക്ക് നിരക്കാത്ത പരാമർശങ്ങൾ നടത്തി. മര്യാദകൾ ലംഘിച്ച കവല പ്രസംഗമായിരുന്നു നടത്തിയത്. ഹിന്ദു സമൂഹം ഹിംസയുടെയും വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും വക്താക്കളാണെന്ന രാഹുലിന്റെ പരാമർശം അപലനീയമായമാണ്. ഈ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് രാഹുൽ ഗാന്ധി മാപ്പു പറയണം. ഈ പ്രസംഗം നടക്കുമ്പോൾ കേരളത്തിലെ എംപിമാർ കൈയ്യടിച്ചത് കേരളത്തിന് നാണക്കേടാണ്. കേരളത്തിലെ ഹിന്ദുക്കളുടെ വോട്ടുകൾ ലഭിച്ചത് കൊണ്ടാണ് കേരളത്തിലെ എംപിമാർ ജയിച്ചത്. എംപിമാർ കൈയടിച്ചതോടെ മലയാളികൾക്ക് അപമാനം ഉണ്ടായി. രാഹുൽ ഗാന്ധിയ്ക്ക് മാവോവാദി പ്രവർത്തനങ്ങളെക്കുറിച്ച് പറയാനില്ല. നരേന്ദ്ര മോദിയെപ്പറ്റി മാത്രമേ അദ്ദേഹത്തിന് പറയാനുള്ളുവെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം ലോക്‌സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയിൽ നിന്ന് നീക്കി. ഹിന്ദു പരാമർശവും മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങളുമാണ് രേഖയിൽ നിന്ന് നീക്കിയത്.
ആർഎസ്എസിനെതിരായ പരാമർശവും നീക്കം ചെയ്തു. രാഹുലിൻ്റെ ഹിന്ദു പരാമർശത്തിനെതിരെ ഭരണപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു.