പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമണ്‍ മഠത്തിലെ അടുത്ത തലമുറയില്‍ നിന്നു ഒരാള്‍ കൂടി എത്തുന്നു. ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിഞ്ഞ് പകരം മകൻ കണ്ഠര് ബ്രഹ്‌മദത്തനാണ് (30) തന്ത്രിസ്ഥാനത്തേക്കെത്തുന്നത്.
നിലവില്‍ ശബരിമല തന്ത്രിയായ കണ്ഠര് മഹേശ്വര് മോഹനര്‍ക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്‌മദത്തന്‍കൂടി വരുന്നതോടെ തലമുറമാറ്റം പൂര്‍ണമാകും.
ഓഗസ്റ്റ് 16 ന് മേല്‍ശാന്തി നടതുറക്കുന്നത് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. ഓരോ വർഷവും മാറിമാറിയാണ് താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരരുടെ മകൻ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്.
രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്മദത്തൻ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വർഷം മുൻപാണ് ജോലി രാജി വച്ച് താന്ത്രിക കർമങ്ങളിലേക്ക് തിരിഞ്ഞത്. എട്ടാംവയസ്സില്‍ ഉപനയനം കഴിഞ്ഞതുമുതല്‍ പൂജകള്‍ പഠിച്ചുതുടങ്ങിയിരുന്നു.