മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ജനറല്‍ ബോഡി തിരഞ്ഞെടുപ്പിനെതിരെ നടൻ രമേഷ് പിഷാരടി രംഗത്ത്. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യ വിരുദ്ധമാണെന്ന് പിഷാരടി പറഞ്ഞു.
തന്നെക്കാള്‍ വോട്ട് കുറഞ്ഞവർ വിജയികളായെന്ന് രമേഷ് പിഷാരടി ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജനാധിപത്യ വ്യവസ്ഥിതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാർഥിയാണ് വിജയിയാവേണ്ടത്. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാർഥിക്ക് വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവർക്ക് വേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിന് തുല്യമാണെന്ന് അദ്ദേഹം അയച്ച കത്തില്‍ പറയുന്നു.
രമേശ് പിഷാരടിയുടെ കത്തിന്റെ പൂർണരൂപം:
''ഞാൻ രമേശ് പിഷാരടി, ഗൗരവമേറിയ ഒരു ആശയം പുതിയ ഭാരവാഹികളുമായി പങ്കുവയ്ക്കുന്നതിനാണ് ഔദ്യോഗികമായി ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ നടക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാർഥി ആയിരിക്കണം വിജയി. അപ്പോള്‍ മാത്രമേ അത് ജനങ്ങളുടെ തീരുമാനം ആകു. ഒരു സ്ഥാനാർഥിക്ക് വോട്ട് കൂടുതല്‍ ലഭിക്കുകയും; അയാളെക്കാള്‍ വോട്ട് കുറഞ്ഞവർക്ക് വേണ്ടി മാറികൊടുക്കയും ചെയേണ്ടി വരുന്നത് ജനഹിതം റദ്ദ് ചെയ്യുന്നതിന് തുല്ല്യമാണ്.
നമ്മുടെ സംഘടനയുടെ ബൈലോ പ്രകാരം ഭരണ സമിതിയില്‍ കുറഞ്ഞത് 4 സ്ത്രീകള്‍ എങ്കിലും ഉണ്ടായിരിക്കണം എന്നുള്ളത് കൊണ്ട്; ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്നേക്കാള്‍ വോട്ട് കുറവുള്ളവർക്കു വേണ്ടി ഞാൻ മാറി നില്‍കേണ്ട സാഹചര്യം ഉണ്ടായി. അതില്‍ പരാതിയോ പരിഭവമോ ഇല്ല. എന്നാല്‍ എനിക്കു വോട്ട് ചെയ്ത പലരും അവരുടെ വോട്ട് പാഴായതിനെക്കുറിച്ചു പരാതി പറയുമ്ബോള്‍ ഉത്തരമില്ലാത്ത അവസ്ഥ ആണ് വന്നിട്ടുള്ളത്. മേലില്‍ ഈ അവസ്ഥ ഉണ്ടാകാതിരിക്കണം. പത്ര മാധ്യമങ്ങളില്‍ ഞാൻ പരാജയപ്പെട്ടു എന്ന രീതിയില്‍ വരുന്ന വാർത്തകള്‍ നമുക്ക് ഒഴിവാക്കാമായിരുന്നു. അതും എന്നേക്കാള്‍ ഗണ്യമായ വോട്ടുകള്‍ കുറവുള്ളവർ വിജയികളായി അറിയപ്പെടുമ്ബോള്‍.
'അമ്മ' തിരഞ്ഞെടുപ്പിനു ശേഷം കൊടുത്ത പ്രസ് റിലീസില്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വം ആയിരുന്നു. സംഘടനയ്ക്ക് ഉള്ളിലുള്ളവർക്കു പോലും എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി അറിയാത്ത പക്ഷം പൊതുജനത്തിനെയും മാധ്യമങ്ങളേയും പഴി പറയുകയും സാധ്യമല്ല,
നേരത്തെ ഇത് വ്യകത്മാക്കിയിരുന്നെങ്കില്‍ ഞങ്ങള്‍ പുരുഷന്മാരില്‍ ആരെങ്കിലുമൊരാള്‍ നോമിനേഷൻ പിൻവലിക്കാൻ തയാറായിരുന്നു. അങ്ങനെയെങ്കില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു
വനിതകള്‍ക്കു വേണ്ടി 4 സീറ്റുകള്‍ നീക്കി വയ്ക്കുകയാണ് സംവരണം നടപ്പിലാക്കാനുള്ള എളുപ്പവഴി. അവിടെ പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക .
മറ്റൊരു സ്ത്രീ സ്ഥാനാർഥി ജയിച്ചിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാകില്ലായിരുന്നു എന്നും, ബൈലോയില്‍ എല്ലാകാര്യങ്ങളും നേരത്തെ വ്യകത്മാക്കിയിരുന്നു എന്നും ന്യായം പറയാമെങ്കിലും 'ജനാധിപത്യം ' എന്ന വാക്ക് അതിന്റെ പൂർണ അർഥത്തില്‍ നടപ്പിലാക്കുവാൻ മേല്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് പുതിയ സമിതിയോട് അഭ്യർഥിക്കുന്നു.
എന്റെ സ്ഥാനത്ത് മറ്റൊരാള്‍ക്കായിരുന്നു ഈ അവസ്ഥ വന്നത് എങ്കിലും ഭരണ സമിതിക്കു ഉള്ളില്‍ നിന്നുകൊണ്ട് ഇതേ കാര്യങ്ങള്‍ ഞാൻ പറയുമായിരുന്നു. ഇതൊരു പരാതിയായി പരിഗണിക്കേണ്ടതില്ല. പരിഹാരമാവശ്യമുള്ള ഒരു സാങ്കേതിക പ്രശനം ആണ്. സ്ത്രീ സംവരണം അനിവാര്യമാണെന്നിരിക്കെ കൃത്യവും പ്രായോഗികവും ആയ ബൈലോ അമെൻമെന്റ് നടത്തണം എന്ന് കൂടെ അവശ്യപ്പെടുന്നു. വിജയിച്ചവർക്കു ആശംസകള്‍, വോട്ട് ചെയ്തവർക്ക് നന്ദി. 'അമ്മ'യോടൊപ്പം ബഹുമാനപൂർവം.''