വെള്ളക്കാരൻ വിട്ടുപോയപ്പോൾ മനഃപൂർവ്വം ഇവിടെ തള്ളിയിട്ടു പോയ വാക്കായ കോളനി എന്ന പേര് വാലായിട്ടുള്ള വട്ടപ്പാറകോളനിയിലെ ഗിരീശന്റെ ഭാര്യ ശാരി പ്രസവിച്ചു.
ഇന്ന് വെളുപ്പിനെ ആയിരുന്നു, ആൺകുഞ്ഞ്.
കയ്യിൽ കാശ് കുറവായതുകൊണ്ട് സിസ്സേറിയൻ വേണ്ട എന്ന് അവര് ഡോക്ടറോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു.
അതുകൊണ്ട്
മൂന്ന് ഗുണങ്ങളുണ്ടായി.
ഒന്ന്.
ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ അടയ്ക്കേണ്ടിവന്ന ബില്ലിന് ഒരുപാട്
കടം വാങ്ങേണ്ടി വന്നില്ല.
രണ്ട്.
ശാരിയ്ക്ക് കുറെ നാൾ കഴിഞ്ഞ് മാറാത്ത വയറ്റിൽ വേദന വരുമ്പോൾ വയറിൽ കിടക്കുന്ന കത്രിക എടുത്ത് കളയാൻ ഓപ്പറേഷൻ വേണ്ടിവരില്ല.
മൂന്ന്.
അങ്ങനെ അവളുടെ അനുവാദം കൂടാതെ വയറ്റിൽ വന്നു കിടന്ന "കത്രികക്കെതിരെ "കേസ് നടത്തിക്കാൻ വേറെ പണം കണ്ടെത്തേണ്ടിവരില്ല.
ഈ കേസിനെക്കുറിച്ച് കേൾക്കുന്ന സർക്കാരിന്റെ വകുപ്പ് മന്ത്രിക്ക്
"ശക്തമായ നടപടി എടുക്കും " എന്ന് അർത്ഥമില്ലാതെ തുടരെ തുടരെ പറയേണ്ടിവരില്ല.
അടിക്കടി ഈവക പ്രസ്താവനകൾ TV ൽ കണ്ടും കേട്ടും നാട്ടുകാരുടെ "നട്ട് " ഇളകുകയുമിയില്ല.
അങ്ങനെ എല്ലാം കൊണ്ടും എല്ലാവർക്കും ആശ്വാസം.
ആശുപത്രിയിലെ കുറഞ്ഞ സൗകര്യത്തിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
കാരണം അവർക്ക് അതിൽ കൂടുതൽ സൗകര്യങ്ങളൊന്നും അനുഭവിച്ച് പരിചയം ഇല്ലല്ലോ.
ആശുപത്രിയിൽ കൊടുക്കേണ്ടിവരാവുന്ന തുക ഗിരീഷ് നേരത്തെ കടം മേടിച്ച് വച്ചിരുന്നതിനാൽ സുഖപ്രസവമായിരുന്നു.
ആ കടം ഈ കുഞ്ഞ് വലുതാകുമ്പോഴേയ്ക്കും അവനോടൊപ്പം വളർന്ന് പലിശയും പിഴപ്പലിശയുമടക്കം ഒരു വലിയ തുക ആയേക്കുമോ എന്തോ?
ഗിരീശന് ഒരു ഓട്ടോ ഉണ്ട്. അതാണ് അവരുടെ ജീവനോപാധി.
പണ്ടൊക്കെ ഒരു ഓട്ടോ കൊണ്ട് ഒരു ചെറിയ വീട് ഓടിക്കാമായിരുന്നു.
ഇന്നിപ്പോൾ സർക്കാര്
"നവകേരള" യ്ക്ക് ഓടിച്ച തരത്തിലുള്ള മുന്തിയ ആഡംബര ബസ്സ് സ്വന്തമായിട്ട് ഓടിച്ചാലും പണപ്പെട്ടിയിൽ ഒന്നും മിച്ചം ഉണ്ടാവില്ലന്നാണ് ബസ്സ് മുതലാളിമാര് പറയുന്നത്.
ഓട്ടോ,ഓട്ടം ഇല്ലാത്തപ്പോൾ സ്ഥലത്തെ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളുള്ള പൊടിമാത്ത് കവലയിലാണ് ഗിരീശന്റെ വണ്ടി കാണാറുള്ളത്.
കസ്റ്റമറെക്കാത്ത് ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോൾ ,ആരെങ്കിലും ഓട്ടം വിളിക്കാൻ വരുന്നതുവരെ അവൻ തന്റെ മൊബൈലിൽ നോക്കിയിരിക്കും. അല്ലാതെ മറ്റ് ഓട്ടോക്കാരുമായി വഴിസൈഡിൽ കൂടി നിന്ന് പരദൂഷണം പറയുന്ന
ദുസ്വഭാവമൊന്നും അവനില്ല.
ആവശ്യക്കാർ വന്ന് "ഗിരീശാ,നമുക്ക് ഒരു വഴി പോകാം "
എന്ന് പറഞ്ഞു വിളിക്കുമ്പോഴേ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന അവൻ മൊബൈലിൽ നിന്നും കണ്ണെടുക്കൂ.
ഇന്നിപ്പോൾ രാവിലെ അവൻ തന്റെ കടിഞ്ഞൂൽ കുഞ്ഞിനെക്കാണാൻ
ആശുപത്രിയിൽ എത്തിയിരിക്കുകയാണ്.ആദ്യത്തെ കണ്മണിയെക്കാണാൻ ഏതച്ഛനാണ് തിടുക്കമില്ലാത്തത്.
ശാരി വളരെ സന്തോഷത്തോടെയും
ഉത്സാഹത്തോടെയും ഗിരീശനെ അവന്റെ കുട്ടിയെക്കാണിച്ചുകൊണ്ട്
പറഞ്ഞു.
" ചേട്ടാ കുഞ്ഞു ആരെപ്പോലെയാ എന്ന് നോക്കിക്കേ. മോനു എന്റെ അച്ഛന്റെ മുഖ
ച്ഛായ ഉണ്ടെന്നു എനിക്ക്
തോന്നുന്നു. "
ആർക്കെങ്കിലും കുട്ടി ഉണ്ടായാൽ കാണാൻ വരുന്നവരും വഴിയെ പോകുന്നോരും അപ്പനും അമ്മയും എല്ലാവരും മത്സരിച്ച്,ഒരേ
മനസ്സോടെ ചിന്തിച്ച് സ്വയം ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഓരേ ഒരു ചോദ്യമാണിത്.
" ഈ കുഞ്ഞ് ആരെപ്പോലെയാ ഇരിക്കുന്നത്? "
" നീ പോടീ, അവനു എന്റെ ച്ഛായ തന്നെയാ. " ഭാര്യയുടെ ഉത്തരം നിഷ്കരുണം തള്ളിക്കൊണ്ട് ഗിരീശൻ ഉറപ്പിച്ചുപറഞ്ഞു.
" ആണോ? ഛായ ആരുടെ ആണെങ്കിലും മോന്റെ സ്വഭാവം നിങ്ങടെ തന്നെ, അതുറപ്പ്, കട്ടിലുകണ്ടാൽ
ഉറക്കം തന്നെ ഉറക്കമാ,"
പാല് കുടിക്കാൻ പോലും ഉണരുന്നില്ല."
ശാരി, ഇന്നലെ ഉണ്ടായ കൊച്ചിനെക്കുറിച്ച് ഗിരിഷിനു നേരെ കണ്ണെറിഞ്ഞുകൊണ്ട് പറയുകയാണ്.
" എന്റെ ശാരി, കുഞ്ഞുകൊച്ചുങ്ങൾ ഒരു പാട് ഉറങ്ങണം നിനക്കറിയാവോ?"
അതോ നീ എനിക്കിട്ടൊന്നു വെച്ചതാണോ?
ഗിരീശൻ അവളെ നോക്കിചിരിച്ചു കൊണ്ട് തല കുലുക്കി.
അവൾ അവന്റെ ചിരി ഏറ്റെടുത്തുകൊണ്ട് തുടർന്നു.
"പിന്നെ ചേട്ടാ ഒരു കാര്യം പറയാൻ ഞാൻ മറന്നേനെ."
ശാരി തലയിണ കട്ടിലിന്റെ പടിയിലേക്ക് ചാരിവച്ചിട്ടു അതിലേക്ക് മെല്ലെ ചാരിക്കൊണ്ട് പറഞ്ഞു.
"നേരത്തെ ഓർത്തോപ്പീടിക്ക് ഡോക്ടർ കുഞ്ഞിനെ കാണാൻ വന്നാരുന്നു.
ചേട്ടാ, അവര് പറഞ്ഞു കുഞ്ഞിന് സമീപഭാവിയിൽ ഒരു ഓപ്പറേയേഷൻ വേണ്ടിവരും. കുഞ്ഞിന്റെ കഴുത്തിനു മുൻപോട്ട് വളവുണ്ട് എന്ന്.
എന്നിട്ട് ഡോക്ടർ ചോദിച്ചു.
കുട്ടിയുടെ അച്ഛന് സ്മാർട്ട് ഫോൺ ഉണ്ടോ എന്ന്.
ഞാൻ പറഞ്ഞു "ഉണ്ട്" എന്ന്.
ചേട്ടൻ ജോലി ഇല്ലാത്തപ്പം ഏതുനേരോം ഫോണിൽ നോക്കിയിരിപ്പാണ് എന്നും ഞാൻ പറഞ്ഞു.
എന്നാലും അതെന്തായിരിക്കും ചേട്ടാ ഡോക്ടർ,ചേട്ടന് സ്മാർട്ട് ഫോൺ ഉണ്ടോ എന്ന് ചോദിച്ചത്?
അല്ലേലും കുഞ്ഞു കൊച്ചിന് ഇപ്പേഴേ എന്തിനാ ഫോൺ?
വേണെങ്കിൽ അവൻ കുറെ അറിവായിട്ട് വേറൊരെണ്ണം മേടിച്ചുകൊടുക്കുവല്ലേ വേണ്ടത്?
"ഓർത്തോ " അങ്ങനെ
ചോദിച്ചത് "ഓർത്തിട്ട് "എനിക്ക് "പേടി"യാകുന്നു ചേട്ടാ.
ശാരി അവളുടെ ഉൽഘണ്ട മറച്ചുവച്ചില്ല.
എടീ നീ അത് കാര്യമാക്കണ്ട.
ഈ "എല്ലു ഡോക്ടർമാർ "ഓരോന്ന് പറയുന്നത്
"ഓർത്താൽ പേടിക്കും " ആൾക്കാര്.
അതുകൊണ്ടായിരിക്കും അവരെ
"ഓർത്തോപീഡിക് " എന്ന് വിളിക്കുന്നത്.
"അല്ലേടാ മോനെ " എന്നും പറഞ്ഞു ഗിരീശൻ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ചോദ്യഭാവത്തിൽ പുരികമുയർത്തി.
ഹൈടെക് യുഗത്തിലേയ്ക്ക് പിറന്നുവീണ അവന് എന്തു മനസ്സിലായോ എന്തോ ?