തിയറ്ററുകള്‍ കീഴടക്കി മുന്നേറുന്ന നാഗ് അശ്വിൻ ചിത്രം കല്‍ക്കി കലക്കൻ കലക്ഷനുമായി മുന്നേറുന്നു. കല്‍ക്കി 2898 എഡിയുടെ ലോകമെമ്ബാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷൻ 774 കോടിയാണ്.
റിലീസ് ചെയ്‌ത എട്ട് ദിവസത്തിനു ശേഷമാണ് ചിത്രത്തിന്റെ ഗംഭീര നേട്ടം.
ബോക്‌സോഫീസില്‍ വൻ തരംഗമായി മുന്നേറുമ്ബോളും സിനിമക്കെതിരെ ചില വിവാദങ്ങളും ഉയർന്ന് വരുന്നുണ്ട്. കല്‍കിക്കെതിരെ വിമർശനവുമായി ഇപ്പോള്‍ നടൻ മുകേഷ് ഖന്നയാണ് രംഗത്തെത്തിയത്. ചിത്രം ഹിന്ദു പുരാണമായ മഹാഭാരതത്തെ വളച്ചൊടിച്ചിരിക്കുകയാണെന്നും ഇത്തരം സിനിമകള്‍ പരിശോധിക്കാൻ സർക്കാർ സമിതിയുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് ഖന്നയുടെ വിമർശനം. കല്‍കിയില്‍ മഹാഭാരതത്തെ വളച്ചൊടിച്ചത് പ്രകോപനപരമാണെന്ന് അദ്ദേഹം വാദിച്ചു. ഓരോ സനാതന ഹിന്ദുവും ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സിന് വലിയ പ്രതികരണം ലഭിച്ചിരുന്നു.
ലോകപ്രശസ്തമായ സാൻ ഡിയാഗോ കോമിക് കോണ്‍ ഇവന്റില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് കല്‍ക്കി.കമല്‍ ഹാസൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്.