നളിനം കൂമ്പുന്നളിയുടെമേൽ,
നക്രം കരിയെ വിടുന്നീല;
കൂട്ടിൽ പൈങ്കിളി മാഴ്കുന്നു--
പിന്നെയുമെന്തിനു ബന്ദുരർ
ജീവിതമെന്ന പെരുംഗണിതം
കിഴിച്ചും കൂട്ടിയും നോക്കുന്നു?
തനിമർമ്മത്താണടിവീണത്,
നീരും നിണവുമൊലിക്കുന്നു;
പിന്നെയുമെന്തിനരിഷ്ടർ
ജീവിതമെന്ന മഹാവേദന
നെഞ്ചത്തേറ്റിനടക്കുന്നു,
തലയുൽച്ചുമ്മിക്കുഴയുന്നു?
സ്വന്തം ജീവിതമെന്നയരങ്ങ-
ത്താടുവതെന്തു പ്രഹേളികയോ!
വരുവിൻ, കാണ്മിൻ സൗജന്യം.
താനേ നടനായ്, നാടകകൃത്തായ്,
കാലത്തിന്നു കടങ്ങൾ കൂട്ടി
എന്തിന്നായിതു തുടരുന്നു?
എന്തു ഭവിച്ചെന്നതിനുകൂടെ
കൂട്ടുകവേണം പ്രതികരണം.
സംഭവമ,ല്ലതിനെയൊരാ-
ളെന്താക്കു,ന്നതുതാനനുഭവം.
പിന്നെയുമെന്തിനസംബന്ധികമായ്
കുറ്റംചാർത്തുന്നുലകിന്മേൽ?
ഇന്നലെയും നാളെയുമിന്നിനെ
വല്ലാതിട്ടു വലയ്ക്കുകിലും,
ഇതുപോലും നീങ്ങിപ്പോകും, പക്ഷേ,
ദുഃഖസുഖങ്ങളുമായിത്തുടരും
വിഭ്രാമകചുഴിനേർക്കു കുതിക്കു-
മൊഴുക്കിൽ ചാടുവതെന്തിന്?
കരഞ്ഞുതളർ,ന്നിനിയൊന്നു
മയങ്ങുവതെങ്ങനെ,യെപ്പോൾ?
പുലരിയിൽ ഞാനുണരുന്നാകിൽ,
ഭാഗ്യമതേ, സുഖ,മത്ഭുതമാം.
പിന്നെയുമെന്തിതെനിക്കെന്ന്
കണ്ണിരിൽ തലയണ കുതിർക്കുന്നു?
തുടരുകയാണിനിയും കഥ--
മുഖംമൂടികൾ പോയോരുടെ
നല്ലോരങ്ക,മിരുന്നേ കാൺക.
ഇത്തിരി നൊമ്പരമേൽക്കുമ്പോഴേ
ജീവിതമെന്ന മഹൽസത്യത്തെ
തള്ളിപ്പറയാനെന്തു വിശേഷം!