മുറിഞ്ഞകല്ലിൽ ബസ്സിറങ്ങി, അടിവാരം റോഡിലൂടെ മുന്നോട്ടു കുറച്ചങ്ങു നടക്കുമ്പോൾ
റോഡിന്റെ വലതുവശത്ത് ഉയരത്തിൽ നില്ക്കുന്ന, ഓടുമേഞ്ഞ ചെറിയ വീട്ടിലേക്ക് ആരുടേയും നോട്ടമെത്തും.. കുത്തനെ, വെട്ടുകല്ലുകളടുക്കിയ പടികൾ അവസാനിക്കുന്ന മുറ്റം അതിരിട്ടുനില്ക്കുന്നത്
തിങ്ങിഞെരുങ്ങി പൂവിട്ടുനിൽക്കുന്ന ചെമ്പരത്തികളാണ്.
ആളനക്കമൊന്നും അനുഭവപ്പെടാറില്ലെങ്കിലും, നായ്ക്കളുടെ കുരയും, ബഹളവും അവിടുന്നു കേൾക്കാം.
തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകൾ പടികൾ കയറിയങ്ങു മുകളിൽ ചെല്ലും..
എന്തെങ്കിലുമൊക്കെ തിന്നാനിട്ടു കൊടുക്കും....തിന്ന ചോറിനു നന്ദികാണിച്ച് അവറ്റകൾ പരിസരങ്ങളിൽ ചുറ്റിപ്പറ്റിയങ്ങനെ നടക്കും...!
നായപ്രേമിയായിരുന്ന ചിദംബരൻ നായർക്ക്, നാട്ടുകാരിട്ട ഇരട്ടപ്പേരാണ്
"പട്ടി നായർ".
സ്ഥലത്തെ പേരുകേട്ട നായർ തറവാട്ടിലെ ആകെയുളള ആൺതരി..
തറവാട്ടിൽ, പുറം പണികൾക്കു നിർത്തിയിരുന്ന മാധവി ചിദംബരൻ നായരിൽനിന്നു
ഗർഭിണിയായി..
പുറത്തറിയാതെ വല്ലവിധേനയും പ്രശ്നപരിഹാരം ഉണ്ടായേ തീരൂ....തറവാട്ടു മഹിമയുടെ സമ്മർദ്ദം മാധവിയെ കയ്യൊഴിയാൻ ചിദംബരൻ നായരെ നിർബന്ധിതനാക്കി.
പക്ഷേ നാട്ടുകാർ മണത്തറിഞ്ഞു, കാര്യങ്ങൾ തകിടംമറിഞ്ഞു.
ചിദംബരൻനായരെ വകഞ്ഞുവച്ച്നിർബന്ധമായി പിടിച്ചിരുത്തി മാധവിക്കു പുടവ കൊടുപ്പിച്ചു.
തറവാടുവക തന്നെ സ്ഥലം കയ്യേറി, ഒറ്റദിവസംകൊണ്ട് ഒരു വീടു തല്ലിക്കൂട്ടി അവരെ അവിടെ പാർപ്പിക്കുകയും ചെയ്തു..
ചേരേണ്ടതേ ചേരൂ എന്നു പറഞ്ഞപോലെ മാധവിക്കും നായ്ക്കളെ പ്രിയമായിരുന്നു.
റോഡിന്റെ കാനയിൽ ആരോ കളഞ്ഞിട്ടുപോയ പട്ടിക്കുഞ്ഞിനെ എടുത്തുകൊണ്ടുവന്നു പുന്നാരിച്ചു വളർത്തി..അതു പെൺപട്ടിയായിരുന്നു..
അതിന്റെ ഒറ്റ പ്രസവത്തിൽ തന്നെ അഞ്ചു കുഞ്ഞുങ്ങൾ..!
ആദ്യപ്രസവം
കഴിഞ്ഞ്, തുടരെത്തുടരെയുളള
മൂന്നു വർഷവും മാധവിയും പ്രസവിച്ചു....
ഒരേ മുഖഛായയുളള, ഓരോരോ വയസ്സിന്നിളപ്പമുളള
നാല് ആൺമക്കളെ....!
വളർത്തുന്ന നായ്ക്കളും,
തെരുവിലെ നായ്ക്കളും...
വീടിനു താഴെ റോഡിലൂടെ നടന്നുപോകാൻ ബുദ്ധിമുട്ടായി..
അവറ്റകളുടെ കുരയും, ബഹളവും, ഓലിയിടീലും..
പരിസരവാസികളുടെ സ്വസ്ഥമായ ഉറക്കത്തെയും ഹനിച്ചുകൊണ്ടിരുന്നു.
പഞ്ചായത്തിൽ പരാതി പോയി.
നായ്ക്കളെ കൊല്ലാൻ പാടില്ലല്ലോ...!
ആൺ പട്ടികളെ
മിക്കതിനേയും വലയിട്ടു പിടിച്ചുകൊണ്ടുപോയി വന്ധ്യംകരണം നടത്തി വിട്ടിട്ടും,
നാടോടികളായ പെൺപട്ടികളുടെ പ്രസവങ്ങൾ തുടരെ നടന്നുകൊണ്ടിരുന്നു..
ജോലികഴിഞ്ഞു വരുമ്പോൾ ബസ്സു കിട്ടാതിരിക്കുന്ന വൈകുന്നേരങ്ങളിൽ
ഒരു ധൈര്യത്തിന് കല്ലു കയ്യിൽ കരുതിയാണ് ആ ഭാഗത്തുകൂടി ഞാനും കടന്നു പോകാറുണ്ടായിരുന്നത്.. കാലങ്ങളോളം ഇതു തുടർന്നുപോന്നു.
"ഈ കാട്ടുമൂലയിൽ അങ്ങോളമിങ്ങോളം കഴിഞ്ഞുകൂടാൻവയ്യ..
കൂടുതൽ പറമ്പുണ്ടായിട്ടെന്താ. രോഗംവന്നാൽ ആശുപത്രിയിൽ
പോകാൻ കിലോമീറ്ററു താണ്ടണം.. വാഹന സൗകര്യമില്ല...."
ഇവിടം വിറ്റിട്ട് മനുഷ്യരുടെയിടയിൽപ്പോയി ജീവിക്കാമെന്ന വൈകി ഉദിച്ച ബുദ്ധി..
അടിവാരത്തെ വീടും പറമ്പും, ഞങ്ങൾ വില്ക്കുന്നു, ടൗണിനടുത്തു വീടുവാങ്ങി താമസമാക്കുന്നു..
കൂടെ പഠിച്ചവരിൽ പലരും ജോലികിട്ടിയും വിവാഹംകഴിഞ്ഞുമൊക്കെ പലയിടങ്ങളിലേക്കു ചേക്കേറിയതുകൊണ്ട്അടിവാരവും, മുറിഞ്ഞകല്ലുമൊക്ക വല്ലകാലത്തും ഓർമ്മയിലൂടെയൊന്നു മിന്നിമറഞ്ഞാലായി..
വർഷങ്ങൾക്കു ശേഷമാണ്ഒരു കല്യാണത്തിനു കൂടാനെത്തിയപ്പോൾ,
അടിവാരത്തെ അയൽപക്ക കൂട്ടുകാരിയായിരുന്ന വാസുകിയേയും കുടുംബത്തേയും കണാനിടയായത്....
അടിവാരം അന്നത്തെപ്പോലെ ഇന്നും..
മുറിഞ്ഞകല്ലിൽനിന്ന്
ഓരോ മണിക്കൂറിടവിട്ട് അങ്ങോട്ടേക്കിപ്പോൾ സർക്കാർ ബസ്സുണ്ടെന്ന്..!
സംസാരത്തിനിടയിൽ നമ്മുടെ ചിദംബരൻ നായരും കടന്നു വന്നു..
ആളു വർഷങ്ങൾക്കുമുമ്പു മരിച്ചുപോയി. ആളുടെ നാല് ആൺമക്കളും പഠിച്ച് ഉയർന്ന ഉദ്യോഗങ്ങൾ സമ്പാദിച്ചു.
ഓടിട്ട പഴയ വീടിന്റെ സ്ഥാനം,ഒരുമയോടെ കഴിയാൻ ഒറ്റവീട് എന്ന ആശയം നടപ്പാക്കി
പണികഴിപ്പിച്ച കൂറ്റൻ മണിമാളിക,ആരുടേയും നോട്ടം പിൻവലിക്കാൻ
കഴിയാത്തത്ര ആഢംബര മനോഹാരിതമാണത്രേ..
മുഖഛായ പാടേ മാറിക്കഴിഞ്ഞ
മുറിഞ്ഞകല്ലിൽ നിന്നും
അടിവാരത്തേക്ക്, കാറിൽ
ഒറ്റയ്ക്കൊരു യാത്ര..
മഴക്കാലം ഒന്നു കഴിഞ്ഞോട്ടെ.!
പോകണം, എല്ലായിടവും കാണണം...
മഴ മാറട്ടെ.