പ്രഭാതകിരണങ്ങൾ ആ വെള്ളിമുടിയിൽ തട്ടിത്തിളങ്ങി...പെട്ടെന്നാണ് അയാളുടെ നിൽപ്പും മട്ടും എന്റെ ശ്രദ്ധ വലിച്ചെടുത്തത്.ഓർമ്മ പുസ്തകത്തിന്റെ താളുകൾ പിന്നോട്ട് മറിഞ്ഞു.ഒരു സന്തോഷ ദിനത്തിൽ തങ്ങി നിന്നു.പിന്നീടാനാളുകൾക്ക് നിറം മങ്ങിത്തുടങ്ങി എപ്പോഴൊക്കെ ആ താളുകളെന്നെ വരവേറ്റിട്ടുണ്ടോ അപ്പോഴൊക്കെ സങ്കടങ്ങളുടെ പേമാരി അലയടിച്ചു കൊണ്ടിരുന്നു.
ഞാൻ പറയാനാഗ്രഹിക്കുന്നത് എന്റെ പിതാവിന്റെ പിതാവിനെ കുറിച്ചാണ്. അതാണ് എന്റെ വാപ്പ.നാട്ടിലെ കാരണവൻ,എല്ലാവരും അയാളെ കുഞ്ഞാപ്പുട്ടിമാപ്പിള എന്ന് വിളിച്ചു .എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരി, നാട്ടുകാരുടെ സ്വന്തം കുഞ്ഞാപ്പുട്ടി എന്ന ആലി. വീട്ടിലെ കർക്കശക്കാരൻ.ആദ്യകാലങ്ങളിലൊക്കെ അവരെ കുറിച്ചുള്ള ഓർമ്മ തന്നെ വെറുപ്പായിരുന്നു.കാരണം ഞാനനുഭവിച്ചതെല്ലാം അവരെക്കുറിച്ച് അങ്ങനെയുള്ള ഓർമ്മകളാണ് സമ്മാനിച്ചത്.
ഇനി കാര്യത്തിലേക്ക് വരാം...
ഒരു പൂരപ്പറമ്പ്,ആന വന്നു പിന്നാലെ ഒരുപാട് ചൂടിയ മനുഷ്യരും,ഭംഗിയുള്ള നൃത്തങ്ങൾ കാഴ്ചവെച്ച് ക്രിയാത്മകമായി അവർ ചലിച്ചുകൊണ്ടിരുന്നു.ഐസ്ക്രീം വില്പനക്കാരന്റെ പീപ്പിയുടെ ശബ്ദത്തിന് അതിന്റെ ആകർഷണതവരെ നഷ്ടപ്പെടുത്താനുള്ള മാതൃകതയുണ്ടായിരുന്നു.ഞാനും എന്റെ താത്തയും ഒരു പാലൈസ് വേടിച്ചു,പൂരം നിന്നാസ്വദിച്ചു.അതിനിടക്കാണ് ഒരു ഒച്ചപ്പാട്.അതുകേട്ടതും എല്ലാവരും ഞങ്ങളുടെ മുഖത്തേക്ക് നോട്ടമിട്ടു.പക്ഷേ കാര്യം മനസ്സിലാക്കാതെ പാലൈസിന്റെ രസത്തിൽ ഞങ്ങൾ കൊണ്ടാസ്വദിച്ചു.പാലൈസിന്റെ മണത്തോടൊപ്പം തികട്ടി വന്ന ചൂരൽ മണം ഞങ്ങളെ ആസ്വാദനത്തിൽ നിന്നും തച്ചുണർത്തി. നോക്കുമ്പോ,ഒരു വടി എടുത്ത് കോന്തല മടക്കിപ്പിടിച്ച് ഞങ്ങളെ അന്വേഷിച്ച് അയാളോടി വരുന്നത് ഞാനാണ് ആദ്യം കണ്ടത്.കാറി തുപ്പി വരുന്നത് കണ്ട് മുട്ടുവിറച്ചെങ്കിലും പരാജയപ്പെടാൻ തയ്യാറാവാത്ത ഒരു ധീരയുടെ മട്ടിൽ ഞാനവളോട് വിളിച്ചുപറഞ്ഞ് ഓട്ടം തുടങ്ങി,അവൾ വേറെ വഴിക്കോടി. നാട്ടുകാർ ഞങ്ങളെ പറ്റി വേവലാതിപ്പെട്ടു.. കാരണം കുഞ്ഞാപ്പുട്ടിക്ക് ദേഷ്യം പിടിച്ചാൽ വടികളെണ്ണിതീർക്കേണ്ടതുണ്ട്.
ഒരു ശുണ്ഠിക്കാരനല്ലേ.... അല്ലേലും പറഞ്ഞാൽ അനുസരിക്കണം തുടങ്ങി കുശു കുശു പറച്ചിൽ ഓട്ടത്തിനിടക്ക് ഞാൻ കേട്ടു.ആളിക്കത്തുന്ന ഹൃദയം, വീട്ടിലേക്കല്ലാതെ ഓടിയാലോ എന്നൊക്കെ ചിന്തിച്ചു.
ഒടുക്കം വീടുതന്നെയാണല്ലോ അഭയം!
പക്ഷേ വീട് ശാന്തമാണ്, ഉമ്മയില്ലാത്ത വീടാണ്, പ്രസവം കഴിഞ്ഞുള്ള ശുശ്രൂഷയിൽ കഴിയുകയാണ്. വീട്ടിൽ ഉപ്പയും വാപ്പയും ചോറു കഴിക്കുന്നു.പേടിച്ചരണ്ടമുഖവും കിടുങ്ങുന്ന മനസ്സും ചിണുങ്ങുന്ന കണ്ണുകളോടെ തീൻമേശയുടെ വശത്ത് നിന്നു.മേശയുടെ മുകളിലുള്ള വടി എന്നെ തുറിപ്പിച്ചു നോക്കി.പക്ഷേ അതിന്റെ ഉടയവൻ വളരെ ശാന്തമാണ്. മുന്നിലേക്ക് ചോറ് നീക്കിത്തന്ന് അവിടെയിരുന്ന് തിന്നാൻ പറഞ്ഞു.
"നേരത്തിന് തിന്നാൻ വരാൻ ഞാൻ പറഞ്ഞിട്ടില്ലെ.തീറ്റ കഴിഞ്ഞാ അങ്ങട്ടന്നെ പൊയ്ക്കൂടേ...ഞാൻ ഇങ്ങളെ വിടാതിർക്കോന്ന്"പറഞ്ഞ് വാപ്പ തന്റെ പണിതുടർന്നു.എന്റെ മനസ്സിലും പുഞ്ചിരി വിടർന്നു. ആശ്വാസം!നാട്ടുകാരോടെനിക്ക് പുച്ഛവും പരിഹാസവും തോന്നി.
ഇതൊരനുഭവം മാത്രമാണ്.നാട്ടുകാർക്കിടയിൽ ഇതുപോലെ പലവട്ടം പേടിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് എനിക്ക് അയാളോട് ഒരു തരം ദേഷ്യമായിരുന്നു.പക്ഷേ മരണം മൂല്യം കൽപ്പിച്ച ഒരു വ്യക്തിയായിരുന്നു എനിക്ക് അദ്ദേഹം.
മരണത്തിന് ശേഷം പറയുന്ന കഥകളിലാണ് ഞാൻ അയാളുടെ മനസ്സ് വായിച്ചത്.കേൾക്കുമ്പോഴൊക്കെ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി മരിക്കേണ്ടിയിരുന്നില്ല എന്ന് പ്രാർത്ഥിച്ചു. എന്നെ കൂടെ വേഗം കൊണ്ടു പോണേ എന്ന് പ്രാർത്ഥിച്ചു.ഇപ്പോൾ എനിക്ക് വിവേകം എത്തിയ പ്രായമാണ്.
ഞാനവർക്കിന്നും പ്രാർത്ഥിച്ചിരുന്നു മനസ്സുരുകി തന്നെ.
കാരണം എന്റെ ഉമ്മ ഞങ്ങളെ അടിക്കാൻ എടുത്ത വടികൾ പേടിച്ചു വീണത് അയാളുടെ കടലായ സ്നേഹത്തിനു മുമ്പിലായിരുന്നു.
സഹ്ല.എ
(സ്വന്തം നിങ്ങളുടെ പേരക്കുട്ടി)
ഫാത്തിമ സഹ്റ ഇസ്ലാമിക് വിമൻസ് കോളേജ്,ചെമ്മാട്