അവള് തുന്നൽക്കാരി .
എനിക്ക് വളരെ വേണ്ടപ്പെട്ടവൾ.
അതുകൊണ്ടാണ്
തിരക്കുകൾക്കിടയിലും
എനിക്കായ് ഉടുപ്പുകൾ
തുന്നുന്നത്.
എന്റെയളവുകൾ
ചോദിക്കുന്നില്ല ,
ഞാൻ
പറയുന്നുമില്ല.
മുൻവശത്തെ
ഹുക്കുകളെ ,
പിൻവശത്തെ
ഞൊറിവുകളെ
വശങ്ങൾ വെട്ടിത്തുറന്നതിനെ
ഞാൻ കുറ്റം പറയുന്നു.
തുണിയുടെ നിറത്തെപ്പറ്റി
ദിവസവും സങ്കടപ്പെടുന്നു.
എന്നിട്ടുമവള് തുന്നാതിരിക്കുന്നില്ല.
ഞാൻ ധരിക്കാതിരിക്കുന്നുമില്ല.
നിങ്ങൾക്കറിയ്വോ ,
വസ്ത്രങ്ങൾക്കു പകരം
ഞങ്ങളിരുവരും കാടുടുത്ത്
നൃത്തം ചെയ്യുന്ന ആ പകലിനു
വേണ്ടിയാണ് ഈ പെടാപ്പാടൊക്കെ .