പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷമുള്ള മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നു.
നടി ജോമോളെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പുതിയ വനിതാ ഭാരവാഹിയായി തിരഞ്ഞെടുത്തു. അമ്മ ബൈലോ പ്രകാരം നാലുവനിതകള്‍ ഭരണസമിതിയില്‍ വേണം.
അമ്മ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടൻ രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി അടക്കം ആലോചിക്കാനും യോഗം തീരുമാനിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തന്നെക്കാള്‍ കുറവ് വോട്ട് കിട്ടിയവർ ജയിച്ചെന്ന പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ട് കിട്ടി ജയിച്ചവർ വനിതാ സംവരണത്തിനു വേണ്ടി മാറി നില്‍ക്കേണ്ടിവരുന്നത് ജനഹിതം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്നും രമേഷ് പിഷാരടി തുറന്നടിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും അതിനാല്‍ അഭിപ്രായ പ്രകടനം നടത്തില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.