Image

കുഞ്ഞിലകൾ കരിഞ്ഞുവീഴുമ്പോൾ (രാജു തോമസ്)

Published on 10 July, 2024
കുഞ്ഞിലകൾ കരിഞ്ഞുവീഴുമ്പോൾ (രാജു തോമസ്)

ഗ്രീഷ്‌മാരംഭത്തിലേ കരിഞ്ഞുവീഴുന്ന
കുഞ്ഞിലകളെ നോക്കിയിരിക്കയാണ്‌
ശാബത്ദിനകാലേ ഞാൻ. *1
ചീറിയടുക്കും കൊടുങ്കാറ്റില്ലാതെ,
ആർത്തടുക്കും കാട്ടുതീയില്ലാതെ,
കുരുന്നിലകൾ കരിഞ്ഞുവീഴുന്നു.
അതിലുണ്ടു പാഠങ്ങൾ,
പഴുത്തിലകളിലെപ്പോലെ--
ജീവിതത്തിന്റെ ശുദ്ധഡാർവിനികത,
പ്രപഞ്ചത്തിന്റെ ഗണിതസൂക്ഷ്‌മത,
ബാഹ്യോന്മുഖതയിലെ അജ്ഞാനം . . .

കാലം നിമിഷത്തിൽ മുങ്ങുന്നു.
ഇപ്പോൾ കരഞ്ഞോളൂ എന്ന്,
ഈ ചിന്തകളെല്ലാം ആത്മപ്രേമമെന്ന്,
അസുരോപനിഷൽജ്ജൽപ്പനങ്ങളെന്ന്, *2
ശബ്ദജാലദണ്ഡകാരണ്യമെന്ന്.

എന്നുതൊട്ടേ കേൾക്കുന്നത്!

“തരികിത്യാതി വിരുദ്ധപ്രമാണങ്ങൾക്കു
സമന്വയമാകുമൊരൊറ്റ മഹാവാക്യം.” *3
ചോദ്യം ഗുരുവിനു ബോധിച്ചീല;
ഇറങ്ങിനടന്നൂ ഞാനപ്പോൾ *4
നേരെവടക്കോട്ട്. *5

സർവ്വം ന്യസിച്ചൊരാൾക്കും ഭോഗ-
ലോഭാദിയാകുമെന്നു കണ്ണാൽ കണ്ടു-
മടുത്തേ പോയതാണു ഞാൻ.

(തുടരും, ഒന്നൂടെമാത്രം)

*1 ശബത്ത്, ശാബത്ത്, ശബ്ബത്ത്, ശാബ്ബത്ത്..
*2 അസുരോപനിഷത്ത്: ഒരു ലാക്ഷണികപ്രയോഗം: അസുരനായ വിരോചനന്റെ വികലസിദ്ധാന്തത്തെ പ്രജാപതി കളിയാക്കുന്നത് (ഛാന്ദോക്യോപനിഷത്ത്)
*3 മഹാസന്ദേശം: [GUT--Grand Unified Theory, theory of everything)--ഏകശ്ലോകീ രാമാണയംപോലെ എന്നെനിക്ക്...
*4 ഗുരുവിന്റെ ‘ബ്രഹദാരണ്യോപനിഷദ്’ഭാഷ്യത്തിൽ ഇഷ്ടപ്പെട്ടതായിരുന്നു “നേതി, നേതി‘. പിന്നെയത് ഞാനങ്ങോട്ടു പ്രയോഗിച്ചുതുടങ്ങി. ഗുരൂനിന്ദ സൂര്യനിഷേധമൊക്കും-- എങ്കിലും ഗുരു എന്നെ ശപിച്ചിരിക്കില്ല, ഇല്ല.
*5 ഉത്തരായണം: ആത്മജ്ഞാനത്തിന്റെ വഴി-- അഭയത്തിന്റെയും അമൃതത്തിന്റെയും ലോകത്തിലേക്കുള്ള (അനുഭവത്തിലേക്കുള്ള} വഴി. പിന്നെ തിരിച്ചുവരേണ്ട. അതാണു തെക്കേഴി-- യാഗാദികൾ അനുഷ്ഠിച്ചവർക്കുമാത്രമുള്ളാത്
ആയിരുന്നു അതൊക്കെ!
 

Join WhatsApp News
Raju Thomas 2024-07-10 14:58:25
കവി: അടികുറിപ്പുകളിലെ അവസാന വാക്യം ക്ലിഷ്‌ടം മാത്രമല്ല അനർത്ഥവും .അയിപ്പോയി. എന്റെ പിഴ! ദയവായി തിരുത്തിവായിക്കുക: ദക്ഷിണപഥമാകട്ടെ, യാഗാദികൾ അനുഷ്ഠിച്ചവര്ക്കുമാത്രമുള്ളതാണ് എന്നാണു പ്രമാണം. [കാളമൂത്രദിര്ഘമായ രചന സ്ക്രോൾ ചെയ്തുമടുത്ത് വായനക്കാർ എന്നെ പ്രാകാതിരിക്കാനാണ് ഇങ്ങനെ ക്രിപ്റ്റിക്കായി എഴുതുന്നത്.]
Raju Thomas 2024-07-10 15:14:55
Sorry; but let me clarify one little thing: നമ്മുടെ മഹാകവി ചെറിയാൻ കെ. ചെറിയാന്റെ 'കാളമൂത്രം' എന്ന പ്രയോഗം കടമെടുത്താണ് 'കാളമൂത്രദീർഘം' എന്ന പദസംഘാദം ഞാനുണ്ടാക്കിയത്.
vayanakaaran 2024-07-10 17:11:09
വിധേയത്വം ഉണ്ടാകുക ഒരാളുടെ വ്യക്തിപരമായ കാര്യം. അതുകൊണ്ട് തെറ്റായ വിവരങ്ങൾ എഴുതരുത്. ചെറിയാൻ മഹാകവി അല്ല കാളമൂത്രം എന്ന പ്രയോഗം ചെറിയാന്റെ അല്ല, താങ്കൾ വിധേയനായി സ്നേഹം മൂത്ത് പൊതുഇടങ്ങളിൽ ഇങ്ങനെ എഴുതുമ്പോൾ സൂക്ഷിക്കുക
Raju Thomas 2024-07-10 19:55:40
വായനക്കാരാ, ഞാൻ അങ്ങയെ മാനിക്കുന്നു -ആ കമന്റുകൾ ഞാൻ വായിക്കുന്നുണ്ട്, വര്ഷങ്ങളായി. ഞാൻ സാധാരണ മറുപടി എഴുതാറില്ലെങ്കിലും കുറിക്കട്ടെ, ഇക്കുറി അങ്ങേക്കു തെറ്റി. 'കാളമൂത്രം ' എന്ന പദം മലയാളത്തിൽ ഉണ്ടായിരിരുന്നു; പക്ഷേ ഭാഷാലാവണ്യശാസ്ത്രബന്ധിയായി അത് ആ കവി പ്രയോഗിച്ചതു നേരിൽ കേട്ടയാളാണു ഞാൻ. .
Jayan varghese 2024-07-10 20:21:02
തനി കാള മൂത്രം തന്നെ ! കാളകൾ മൂത്രിക്കുന്ന വസ്തുവിനെ ആണല്ലോ കാള മൂത്രം എന്ന് വിളിക്കുന്നത് ? ഇവിടെ തർക്കിക്കാൻ എന്തിരിക്കുന്നു ? കവി പോലും സമ്മതിക്കുന്നു : കാള മൂത്രം തന്നെ ?
Killady NY 2024-07-10 20:48:36
ഈ കാളമൂത്രോം ഗോമൂത്ര കവിതകളുമൊക്കെ വായിച്ചു അമേരിക്കൻ മലയാളിക്കു എന്തു നേട്ടമാ ഉണ്ടാകാൻ പോകുന്നത്? വെറുതെ ഇമലയാളിയുടെ പേജ് നിറക്കാം.
(ഡോ.കെ) 2024-07-10 23:43:10
സാഹിത്യം ജീവിത വിമർശനമാണ്.ഏത് കവിതയിലും നല്ല കവിതയിലും,പൊട്ട കവിതയിലും ജീവന്റെ തുടിപ്പ് കാണാവുന്നതാണ്. ഇത്രയും ശ്രേഷ്ടമായ ജീവിതം മുന്നിൽ നിൽക്കുമ്പോൾ വേനൽ കാലങ്ങളിൽ എത്ര നല്ല കാഴ്ചകൾ കാണാനുണ്ട് ? എന്നിട്ടും കവി നിരാശനായി കാണുന്നത് നിഷേധാർത്ഥകമായ (നെഗറ്റീവ് ) കാഴ്ചകൾ മാത്രം? സംന്യാസി (സന്യാസി ) എന്ന ശബ്ദം ‘സം’എന്ന ഉപസർഗ്ഗത്തോടു ന്യാസ ശബ്ദം പൂർവ്വകമായി മായിവരുമ്പോഴാണ് സന്യാസി എന്ന ശബ്ദം ഉണ്ടാകുന്നത്.’സം’ എന്ന ഉപസർഗ്ഗത്തിന് നല്ല പോലെ എന്നർത്ഥം .’ന്യാസ’ ശബ്ദത്തിന് ഉപേക്ഷിക്കുക എന്നാണ് .അതായത് നല്ലപോലെ എല്ലാം ഉപേക്ഷിക്കുക എന്നർത്ഥം .എല്ലാം ഉപേക്ഷിച്ചിട്ടും സന്യാസിമാർ പോലും കാമമോഹങ്ങൾക്ക് അടിമപ്പെടുന്നത് കണ്മുന്നിൽ കണ്ടും കവി ദുഖിതനാകുന്നുണ്ട് . ഇതല്ല സത്യം , ഇതല്ല സത്യം (നേതി , നേതി)യഥാർത്ഥ സത്യം തേടി തേടി ആത്മജ്ഞാനത്തിലേക്കുള്ള യാത്ര , ആ യാത്രയോ ഗഗനാ ഗതി.
(ഡോ.കെ) 2024-07-11 00:01:29
കവി അല്പാല്പമായി കുറിക്കുന്ന കവിതയുടെ ഗതിയറിയാൻ പ്രയാസമാണ് .കവിത മുഴുവനായി പ്രസിദ്ധികരിക്കാൻ ശ്രമിക്കുക.
(ഡോ .കെ) 2024-07-11 00:13:22
വേനൽ കാലത്തിൻ കരിഞ്ഞു വീഴുന്ന കുരുന്ന് ഇലകളെ നോക്കി കവി വളരെ ദുഖിതനാകുകയും മാത്രമല്ല അവിടെ അതിന്റെ കാരണം കണ്ടെത്തി (ഡാർവിന്റെ “ശേഷിയുള്ളവർ അവശേഷിക്കും” struggle for existence and survival of the fittest) യാഥാർഥ്യം മനസ്സിലാക്കി നിരാശപ്പെടുന്നു.
Jayan varghese 2024-07-11 00:16:11
സന്യാസിയുടെ നീണ്ട താടിയിൽ ഒരു നീറ് കേറി. സത്വികനായ സന്യാസിക്ക് നീറിനെ കൊല്ലാൻ മടി. കൂട്ടിലേക്ക്‌ പൊയ്ക്കോളൂ എന്ന് പറഞ്ഞ് താടി കൂട്ടിലേക്ക്‌ വച്ച് കൊടുത്തു. അവസരം കിട്ടിയ ആയിരക്കണക്കിന് നീറുകൾ സന്യാസിയുടെ താടിക്കുള്ളിലേക്ക്‌ ഇരച്ചു കയറി കടി തുടങ്ങി. ഒരു നിവർത്തിയുമില്ലാതെ സ്വന്തം താടി കൂട്ടിപ്പിടിച്ച് തിരുമ്മി മുഴുവൻ നീറുകളെയും കൊന്നു കളയുമ്പോൾ സന്യാസി പിറുപിറുത്തു; “ ഇത്രയ്ക്ക് ഉത്തേഷിച്ചില്ല “
കാളവാസു 2024-07-11 11:04:48
കാളമൂത്രം കാള ഉണ്ടായ കാലം തുടങ്ങി ഉള്ളതാണ. മൊറാർജി ദേശായി കുടിച്ചതുകൊണ്ട് മൊറാര്ജിയുടെയോ ചെറിയാൻ കെ ഹെറിയാൻ എടുത്ത് പ്രയോഗിച്ചതുകൊണ്ട് അത് അദ്ദേഹത്തിന്റയോ ആകുന്നില്ല. ആശയം വ്യക്തമാക്കാൻ വേണമെങ്കിൽ ഗോമൂത്രം ഉപയോഗിക്കാം . പിന്നെ ഗോമൂത്രം ദിവ്യമായതുകൊണ്ട് ചാണകങ്ങൾ പ്രശ്‌നം ഉണ്ടാക്കിയെന്നിരിക്കും . അവർ സംഘടിച്ചിട്ട് സംഘാതിച്ചെന്നിരിക്കും.
ഗോപാലൻ 2024-07-11 11:09:52
കവി “അൽപ്പാൽപ്പമായി കുറിക്കുന്ന “ എന്ന പ്രയോഗത്തിന് പകരം കാളമൂത്രം പോലെ വിട്ടു വിട്ട് എന്നാക്കുന്നതായിരിക്കും നല്ലത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക