Image

ഖലിസ്ഥാന്‍ ഭീകരസംഘടന സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ വിലക്ക് ഇന്ത്യ നീട്ടി

Published on 10 July, 2024
ഖലിസ്ഥാന്‍ ഭീകരസംഘടന സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ വിലക്ക് ഇന്ത്യ നീട്ടി

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ ഭീകര സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ )വിലക്ക് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം. 2019ലാണ് ഖലിസ്ഥാന്‍ വിഘടനവാദി ഗുര്‍പത്വന്ത് സിങ് പന്നുന്‍ രൂപീകരിച്ച ഈ സംഘടനയെ ആദ്യമായി നിരോധിച്ചത്.

എസ്എഫ്‌ജെ എന്ന സംഘടന പഞ്ചാബില്‍ വിഘടനവാദവും തീവ്രവാദ പ്രത്യയശാസ്ത്രത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. ഇവര്‍ വിദേശ രാജ്യങ്ങളിലെ സുരക്ഷിത താവളങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എസ്എഫ്ജെയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ 2019ല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. പലതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടര്‍ന്ന് 2020ല്‍ ഇന്ത്യ പന്നുനിനെ ഭീകരരുടെ പട്ടികയിലും ഉള്‍പ്പെടുത്തി.

സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സമാധാനം, ഐക്യം, അഖണ്ഡത എന്നിവ തകര്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് അഞ്ച് വര്‍ഷത്തേക്ക് കൂടി നിരോധിച്ചിരിക്കുന്നത്. പഞ്ചാബില്‍ എസ്എഫ്ജെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പന്നുവിന്റെ സംഘടന തീവ്രവാദ സംഘടനകളുമായും ആക്ടിവിസ്റ്റുകളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നു, ഇന്ത്യന്‍ യൂണിയന്‍ പ്രദേശത്ത് നിന്ന് ഒരു പരമാധികാര ഖലിസ്ഥാനെ രൂപീകരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഇതിനായി വിദേശങ്ങളില്‍ നിന്നുള്ള വിഘടനവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. എസ്എഫ്‌ജെയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യത്തിന് ദോഷകരമായ കാര്യങ്ങള്‍ ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.

യുഎസ് കേന്ദ്രീകരിച്ച് വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഗുര്‍പത്വന്ത് 2007ലാണ് സിഖ് ഫോര്‍ ജസ്റ്റിസ് സ്ഥാപിച്ചത്. സ്വതന്ത്ര സിഖ് രാഷ്ട്രമെന്ന ആശയം മുന്‍ നിര്‍ത്തി അമേരിക്ക, കാനഡ, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ വിവിധ തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള പന്നുന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് തുടര്‍ച്ചയായി കേസുകളും നടത്തി വരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക