ചക്കരമാവിലെ
വിരിയുന്ന പൂക്കളെ,
തല്ലിക്കൊഴിക്കുവാൻ
കാറ്റുവന്നൂ...
തളിരിടാ ചില്ലയിൽ
കൊഴിയുമിലകളു-
മിത്രനാളെന്തിനോ
കാത്തിരുന്നു..!
ആടിയുലഞ്ഞിടും
കനവിന്റെ വല്ലിയിൽ
നാമ്പിട്ട മൊട്ടും
വിരിഞ്ഞതില്ല!
പെറ്റവയറിന്റെ
നൊമ്പരച്ചൂടിലും
വറ്റിവരളുന്നു
കൺതടങ്ങൾ!
വേരറ്റുപോയൊരാ
പൊക്കിൾക്കൊടിയുടെ,
ചൂരും തുടിപ്പുമി
ന്നെങ്ങു പോയി?
ഒരു നേരമെങ്കിലു
മരുമക്കിടാവിന്റെ,
ഓമനപ്പൂമുഖ
മൊന്നു കാണാൻ;
അണയാൻ വിതുമ്പിടും
തിരിനാളമായമ്മ,
ആശങ്കമനമോടെ
കാത്തിരിപ്പൂ!
വാത്സല്യനീർക്കണ
മരുവിയായൊഴുകുന്നു;
വഴി പിരിഞ്ഞകലുമോ
രക്തബന്ധം?
അന്ത്യമാം യാത്രയി
ലെന്തിനായണയണം;
നിശ്ചലമൂർദ്ധാവി
ലുമ്മവയ്ക്കാൻ!
നെടുവീർപ്പിൻ തേങ്ങലാ
യമ്മതൻ ഗദ്ഗദം,
നെയ്ത്തിരിവെട്ടത്തി
ന്നാളലായി..!