ഒരു വ്രതാനുഷ്ഠാനം പോലെ എന്നും രാവിലെ പൂമുഖത്തിരുന്ന് പത്രം വായിക്കുന്ന അയാളുടെ ഒരു കണ്ണ് എപ്പോഴും മുന്നിലുള്ള റോഡിലേക്കാണ്.
അടിത്തൂൺ പറ്റി വീട്ടിലായി എന്ന
യാത്ഥാർഥ്യം അയാൾക്ക് സർക്കാർ ചട്ടങ്ങളുടെ ഒരു തീർപ്പാക്കൽ മാത്രം .
മനസ്സിപ്പോഴും ഇലവീഴാപൂഞ്ചിറയിലെ മധുകണമൊഴിയാത്ത പൂവ് തേടി പറന്ന് നടക്കുന്ന പൂമ്പാറ്റയെപ്പോലയാണ്.
രാവിലെ മുറ്റമടിക്കുന്ന ഭാര്യ ഗേറ്റിൻ്റെ ഒരു പാളി തുറന്നിടുന്നത് അയാളുടെ ദൈവീക ചിന്തയോടു കൂടിയ നിർദ്ദേശപ്രകാരമാണ് "ലക്ഷിദേവിക്ക് വീട്ടിലെക്ക് കടന്ന് വരുന്നതിനായി " സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോഴും അത് ആവർത്തിക്കും എന്നും.
ഭാര്യ നിർദ്ദോഷമായി അനുസരിക്കുന്ന ആ നിർദ്ദേശത്തിന് പിന്നിൽ അയാൾക്ക് മറ്റൊരുദ്ദേശ്യമുണ്ടായിരുന്നു!
കയറ്പിരി റാട്ടുകളുടെ സംഗീതം കേട്ടുണർന്നിരുന്ന ഗ്രാമം, ഞാറ്റുവേലകൾ ആഘോഷമാക്കിയിരുന്ന കൃഷി ഇടങ്ങൾ, സജീവമായിരുന്ന സായാഹ്ന ചന്തകളിലെ കോലാഹലങ്ങൾ എല്ലാം ഇന്ന് ഒളിമങ്ങാത്ത ഓർമ്മകൾ മാത്രം.
അയാളുടെ ഗ്രാമം വല്ലാതെ വളർന്നിരിക്കുന്നു.
നാട്ടുകാരിൽ വന്ന വർദ്ധനവിൽ കുടിയേറി വന്നവരുമുണ്ട്.
മാറ്റം ഗ്രാമീണ സൗന്ദര്യത്തിൻ്റെ ശാലീനതയെ വികൃതമാക്കിയിരുന്നു, ശാന്തതയെ ശബ്ദം കൊണ്ട് നിറച്ചിരിക്കുന്നു. അതിൻ്റെ പ്രതിഫലനം പദസഞ്ചലനങ്ങളായും വാഹനങ്ങളുടെ ശബ്ദഘോഷമായും അയാളുടെ വീടിന് മുന്നിലുള്ള റോഡിലും കാണാം.
അയാളുടെ കുട്ടിക്കാലത്ത്, അച്ചുതനമ്മാവൻ തെളിക്കുന്ന കാളവണ്ടിക്ക് കഷ്ടിച്ച് കടന്ന് പോകാൻ മാത്രം കഴിയുന്ന, ഇരുവശവും മുൾ കൈതകൾ അതിരിട്ടിരുന്ന, സന്ധ്യ മയങ്ങിയാൽ ഇരുൾ ഒളിപാർത്തിരുന്ന നാട്ട് വഴി ഇപ്പോൾ റോഡിലെ ഭീകരൻ ടിപ്പർ ലോറിക്ക് ഓടാൻ പാകത്തിൽ വലുതായിരിക്കുന്നു. പകൽ വെളിച്ചം പോലെ വഴിവിളക്കുകൾ.
കൈതച്ചെടികൾ കഥാവശേഷരായി.
പകരം കന്മതിലുകൾ!
മുൻപ് നാട്ടുവഴിയിലൂടെ പോയവരെല്ലാം പരിചിതരായിരുന്നെങ്കിൽ ഇപ്പോൾ കൂടുതലും അപരിചിതർ.
അവരിൽ സുന്ദരിമാരും, പരിഷ്ക്കാരികളുമുണ്ട്.
പകുതിതുറന്നിട്ട ഗേറ്റിലൂടെയുള്ള ആ കാഴ്ച, പ്രഭാതങ്ങളിലെ പത്രപരായണ
ത്തിനിടയിലെ, തികച്ചും നിർദ്ദോഷമായ ചില ഉല്ലാസ നിമിഷങ്ങളാണയാൾക്ക്.
എന്നാൽ സുന്ദരന്മാരായ യുവാക്കളെ കാണുമ്പോൾ അയാളിൽ അസൂയ മുളക്കും."നിൻ്റെ പ്രായത്തിൽ നിന്നെക്കാൾ സുന്ദരനായിരുന്നു ഞാൻ "
വിലാപം പോലെ ആത്മഗതം
" പറഞ്ഞിട്ടെന്താ അമ്മാവാ കാര്യം, കഷണ്ടി കയറിയതല, ശേഷിക്കുന്ന മുടിയോ നരച്ച് തുടങ്ങി, ഒട്ടിയ കവിൾത്തടം, തിളക്കമറ്റ കണ്ണുകൾ,
ഇനിയും എന്തുണ്ട് മിച്ചം"
റോഡിലൂടെ തിരിഞ്ഞ് നോക്കി മന്ദഹസിച്ച് കടന്ന് പോയ യുവകോമളൻ മനസ്സിൽ പറഞ്ഞത് ഇതായിരിക്കുമോ?
അയാൾ സംശയിച്ചു.എങ്കിലും യാഥാർത്ഥ്യം അംഗീകരിക്കാതിരിക്കാൻ കഴിയില്ലല്ലോ!
ഇനിയും മനസ്സിനൊപ്പമെത്താൻ ശരീരം ശ്രമിച്ചാൽ....
വയസ്സ് വെറും അക്കങ്ങൾ മാത്രമെന്ന് ഉറപ്പിച്ച് പറഞ്ഞു കൊണ്ട് അയാൾ മുറിക്കുള്ളിലേക്ക്പോയി.
നിലക്കണ്ണാടിക്ക് മുന്നിൽ നിന്നു.
അത്ഭുതം!
അതാ, പൊടിമീശ മുളച്ച് കറുത്ത, ഇടതൂർന്ന മുടി കഴുത്തൊപ്പം നീട്ടി വളർത്തിയ, ചുവന്ന് തുടുത്ത മുഖമുള്ള,
തിളങ്ങുന്ന കണ്ണുകളുള്ള
അയാളുടെ രൂപം! മധുമോഹൻ നീ എത്ര സുന്ദരനാണ്!
നിന്നേക്കാൾ രണ്ട് വയസ് കൂടുതലുള്ള രാധികയുടെ ഒരേ ഒരു കാമുകൻ നീയായിരുന്നു.
സ്കൂളിൽ നിനക്കൊപ്പം പഠിച്ച
ഗോപികയുടെ ചേച്ചി.
അല്പംഅകലെയുള്ള അയൽക്കാരികൾ. അവർക്കൊപ്പം സ്കൂളിലേക്ക് നടന്ന് പോയ സന്തോഷം നിറഞ്ഞ ദിവസങ്ങൾ. കൈത്തോടും പച്ചപാടവും കടന്ന് ചരലിട്ട വഴിയിലൂടെയുള്ള യാത്ര. മഴയുള്ള വൈകുന്നേരങ്ങളിൽ കുട പോൽ പന്തലിച്ച് നിൽക്കുന്ന മാഞ്ചുവട്ടിൽ നനഞ്ഞ് നിന്ന തണുപ്പിൻ്റെ സുഖം.
ഗോപിക സുന്ദരിയായിരുന്നു.
പുറം നിറഞ്ഞ് കിടക്കുന്ന കാർകൂന്തൽ, വട്ട മുഖം, ഉച്ചവെയിലിൽ തിളങ്ങുന്ന തടാകം പോലെ കണ്ണുകൾ, വെള്ളിമണി
കിലുങ്ങും പോലെ ചിരിക്കുന്നവൾ, കുപ്പിവള പൊട്ടും പോലെ കരയുന്നവൾ.
അവളുടെ ചേച്ചി രാധിക, സൗന്ദര്യത്തിൻ്റെ നിറക്കൂട്ടിൽ എവിടെയൊക്കയോ ചില കുറവുകൾ ഉള്ളവൾ, പ്രത്യേകിച്ച് അല്പം ഉന്തിയ പോലെ മുൻപല്ലുകൾ.
എന്നാൽ കൊങ്കത്തടങ്ങളിൽ ആ കുറവ് പരിഹരിച്ചു കൊടുത്തൂ, ആ മഹാശില്പി! പത്താംതരം കഷ്ടിച്ച് കടന്ന് കൂടി, സമാന്തര വിദ്യാഭ്യാസസ്ഥാപനത്തിൽ ചേർന്ന രണ്ടു പേരും പ്രീഡിഗ്രി എന്ന കടമ്പ കടക്കാനാകാതെ വീണു.
രണ്ട് പാഴ്ശ്രമങ്ങൾ കൂടി,പിന്നെ പുസ്തകം താഴെ വച്ച് താഴിട്ട് പൂട്ടി.
അമ്മക്കൊപ്പം പശു പരിപാലനത്തിൽ സഹായിച്ചു.
മധുവിൻ്റെ വീട്ടിലും അവിടെ നിന്നാണ് പാൽ വാങ്ങിയിരുന്നത്.
പതിവായി അമ്മയാണ്പോയിരുന്നത്.
അപൂർവ്വമായി അവനും.
അകലത്തെ അയൽക്കാരികളെ ഇടയ്ക്കുംമുറയ്ക്കും അവൻ കാണും.
ഗോപിക ചിരിക്കും രാധനോക്കും,ശുദ്ധമായ നോട്ടം.
നാണവും ഭയവും ഇഴചേർന്ന നാടൻ പെൺകിടാങ്ങൾ.
യൗവ്വനം തൊട്ടു നിന്ന മധുവിൻ്റ ചില രാത്രികളിൽ ഗോപിക ഉൾപുളകത്തിൻ്റെ ഇളം കാറ്റായി കടന്ന് വന്ന് ഉഷ്ണമാപിനിയിൽ ഊർജ്ജം നിറച്ച് കടന്ന് പോയിരുന്നു.
കൂടെ പഠിച്ചവൾ, കൂട്ടുകാരി, അതിനുമപ്പുറം......
എന്തായിരിക്കും അവളുടെ പ്രതികരണം,
അവൻ സങ്കോചത്തോടെ പിന്മാറി.
കൂട്ട്കാരിൽ മദനലഹരി കൂടിയ ചിലർ വല്ലാതെ പ്രലോഭിപ്പിച്ചെങ്കിലും.
എന്നാൽ മനസ്സിലൊ ചിന്തയിലൊ എള്ളോളമില്ലാതിരുന്ന രാധിക എങ്ങനെ മധുമോഹൻ്റെ കാമുകിയായി.
അതോ?
കെട്ടുപ്രായമെത്തിയപ്പോൾ രാധികക്ക് വിവാഹാലോചനകൾ തുടങ്ങി. ആദ്യം വന്ന ചെറുക്കനെ തന്നെ രാധക്ക് ഇഷ്ടമായി.
പക്ഷേ പയ്യന് ഗോപികയെയാണ് ബോധിച്ചത്. ചായയുമായി വന്ന രാധികയ്ക്ക് പിറകിൽ പലഹാരവുമായി നിന്ന ഗോപികയെ ചരിഞ്ഞ് നോക്കിയ ചെറുക്കനിഷ്ടമായി. സ്വാഭാവികം, അവളുടെ കരിമഷിയെഴുതിയ വട്ടകണ്ണുകളുടെ തിളക്കം ആരെയും ആകർഷിക്കും.
ജാതകം നോക്കിയപ്പോൾ രാധിക യേക്കാൾ നാൾപ്പൊരുത്തവും കൂടുതൽ ഗോപികക്ക്.
കുടുംബക്കാരുടെ ഉപദേശത്തിന് വഴങ്ങിയും, സ്വയം സമാധാനിച്ചും
രാധിക സമ്മതിച്ചു.
സ്വന്തം അനുജത്തിക്ക് ഒരു ജീവിതമുണ്ടാകട്ടെ.
ഗോപികയുടെ വിവാഹം കഴിഞ്ഞു.
രാധിക തൻ്റെ ഊഴത്തിനായി കാത്തിരുന്നു. അപ്പോഴും അവൾ സംശയിച്ചു
ഇനി വരുന്ന വരനും തന്നെ ഇഷ്ടപ്പെട്ടില്ലങ്കില്ലൊ?
തൻ്റെ സൗന്ദര്യത്തിൻ്റെ മാറ്റ് ഉരച്ച് നോക്കാൻ അവൾ ഒരു കാമുകി ആകാൻ തീരുമാനിച്ചു!
ആരുടെ ?
അന്ന് മധുവിൻ്റെ അമ്മക്ക് സുഖമില്ലാതിരുന്നതിനാൽ രാധയുടെ വീട്ടിൽ പാൽ വാങ്ങാൻ പോയത് അവനാണ്. വിധിയുടെ കുസൃതി പോലെ അവിടെ അമ്മക്ക് പകരം പാൽപാത്രവുമായി വന്നത് രാധികയും!
മുറ്റത്തതാ യൗവ്വനം മൊട്ടിട്ട് നിൽക്കുന്ന തൻ്റെ അയൽക്കാരൻ!
അവളിലെ കാമുകിയുടെ കണ്ണകൾ വികസിച്ചു.
ചൂണ്ടിൽ ശൃംഗാരംകലർന്ന ചിരിവിടർന്നു.
അവന് ഒന്നും മനസ്സിലായില്ല.
രാധേച്ചി അങ്ങനെ ........ ഏയ് അതാവില്ല!
പാൽപാത്രം കൈമാറുമ്പോൾ അവൾ അവൻ്റെ തുടുത്തകവിളിൽ ചെറുതായി നുള്ളി....
അതിൻ്റെ മധുര നോവ് അവൻ്റെ കാൽപാദം വരെ പടർന്ന് കയറി.
പാൽപാത്രം വഴുതിപോകാതെ അവൻ മുറുകെ പിടിച്ചു.
അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞൂ.
ഒരു നിമിഷം ഉടക്കി നിന്നു.
കൊളുത്തിയ കൺമുനകൾ പിൻവലിക്കാതെ രാധിക ഇടനാഴിയിലേക്ക് കയറി നിന്നു.
നൂൽ കെട്ടി ഉയർത്തിയതുപോലെ മധു പരിസരം മറന്ന് നിന്നു.
" പാല് കിട്ടിയോ മോനെ '' രാധയുടെ അമ്മയുടെ ശബ്ദം അകത്ത് നിന്നും. അവൻ ഭൂമിയിലേക്കിറങ്ങി തിരികെ നടന്നു. ഹൃദയതാളം ചെവിയിൽ മുഴങ്ങുന്നു. ആദ്യ സ്ത്രീസ്പർശത്തിൻ്റെ പ്രകമ്പനം.
മുറ്റത്ത് നിന്ന് റോഡിലെക്കുള്ള പടവുകൾ ഇറങ്ങുമ്പോൾ അവൻ തിരിഞ്ഞ് നോക്കി, മിഴിമുന മാറ്റാതെ, നാണത്താൽ ചുവന്ന് നിൽക്കുന്നു, രാധിക വാതിൽപ്പടിയിൽ.
അന്നത്തെ പകലിന് പൊൻത്തിളക്കം. നീലാകാശത്ത് മേഘരൂപികളായ രതി ശിൽപ്പങ്ങൾ നർത്തനമാടുന്നതു പോലെ!
വട്ടം ചുറ്റുന്ന ഇളം കാറ്റിൽ പ്രേമരാഗങ്ങളുടെ ശീല്.
രാധികയെ കാണാൻ മനസ്സ് വെമ്പുന്നു.
അവൻ തൻ്റെ സൈക്കിളിൽ അവളുടെ വീടിന് മുന്നിലൂടെ രണ്ട് പ്രാവശ്യം കറങ്ങി.
ഭാഗ്യം! അതാ കിണറിനരുകിൽ രാധിക. അവനെ കണ്ടു, ചിരിച്ചു.കണ്ണുകൾ കൊണ്ട് എന്ത് എന്ന് ചോദിച്ചുവോ? അതോ അഭിനിവേശം കൊണ്ട് തോന്നിയതോ!
അവൻ വീണ്ടും സൈക്കിളിൽ കറങ്ങി വന്നു.പൊതുവഴിയായതിനാൽ നിൽക്കാനോ, സംസാരിക്കാനോ കഴിയില്ല. ആൾക്കാർ ശ്രദ്ധിക്കും.അവർക്കത് മതി ഒരു
കഥ മെനയാൻ. അവൻ ഒരിക്കൽ കൂടി മുന്നോട്ട് പോയി തിരികെ വന്നു.
രാധേച്ചി കിണറ്റിൻകരയിൽ തന്നെയുണ്ട്.
ചുണ്ടിൽ ഗൂഡ മന്ദസ്മിതവുമായി.
കുടം നിറയാൻ അന്ന് പതിവിലും കൂടുതൽ വെള്ളം വേണ്ടിവന്നു.
മാനത്ത്പൗർണ്ണമിത്തിങ്കൾ ഒളിച്ച് കളിച്ച ആ രാത്രിയിൽ, മധുവിൻ്റെ മനസ്സ്
കാതരമായതിനൊപ്പം ചിന്താക്കുഴപ്പത്തിലുമായി.
രാധേച്ചി ഇത് എന്ത് ഭാവിച്ചിട്ടാണ്......
ഒട്ടും പ്രതീക്ഷിക്കാത്ത ഭാവമാറ്റം. അവരുടെ മനസ്സിൽ താനൊരു കാമുകനോ?
രാധിക കവിളിൽ നോവാതെനുള്ളിയതും
കിണറ്റിൽ കരയിൽ കുടം നിറഞ്ഞതറിയാതെ നോക്കി നിന്നതും അവൻ്റെ മനസ്സിൽ തിരശ്ശീലയിലെന്നവണ്ണം മിന്നി മറഞ്ഞു കൊണ്ടിരുന്നു. അവളുടെ ഗൂഢ മന്ദസ്മിതത്തിൻ്റെ വശ്യതയിൽ അവൻ മനസ്സിലുള്ളത് ഒരു കടലാസിലേക്ക് പകർത്തി.
പ്രേമലേഖനം!
രാധേച്ചിക്ക്...
കാമുകി ചേച്ചിയോ ? അല്ല
എൻ്റെ രാധികയ്ക്ക് .....
" സന്ധ്യ മയങ്ങുമ്പോൾ വീടിൻ്റെ പടിഞ്ഞാറെത്തൊടിയിലെ
വാഴത്തോപ്പിൽ വരാമോ " എന്ന് എഴുതി അവസാനിപ്പിക്കാനുള്ള ധൈര്യം അവന് പകർന്ന് നൽകിയത് കവിളിലെ മൃദു നൊമ്പരത്തിൻ്റെ ചൂടാണ്.
ഇളംതണുപ്പുള്ള വനലക്ഷ്മിതടം ഒളിസംഗമത്തിന് യോജിച്ച ഇടമാണ്. അവൻ ആവർത്തിച്ച് വായിച്ചുറപ്പിച്ചു അനുരാഗത്തിൻ്റെ അക്ഷരക്കൂട്ടുകളുടെ അഴകും അഗ്നിയും എത്രമേൽ രാധികയിൽ അഭിനിവേശത്തിൻ്റെ തീ പടർത്താൻ ഉപയുക്തമെന്ന് .
ഉറക്കം വരാതെ കിടക്കയിൽ കണ്ണു തുറന്നവൻ കിടന്നു.
രാവിലെ അമ്മ പോകും മുമ്പേ അവൻ പാൽ വാങ്ങാൻ പോയി. കത്ത് കൈക്കുള്ളിൽ ഭദ്രമായി ഒളിപ്പിച്ച് വച്ചു. അവനെ പ്രതീക്ഷിച്ചിരുന്നതു പോലെ രാധിക മുറ്റമടിച്ച് കൊണ്ട് വീടിന് മുന്നിൽ തന്നെയുണ്ടായിരുന്നു. അവനെ കണ്ട മാത്രയിൽ ചൂൽ നിലത്തിട്ട് അവൾ അകത്തേക്കോടി.
വാതിൽപ്പടിയിൽ പാൽപാത്രവും, നിറഞ്ഞ ചിരിയുമായി രാധിക!
ഒഴിഞ്ഞ പാത്രം കൈമാറുന്നതിനൊപ്പം മധു കത്ത് അവൾക്ക് നൽകി.
ഒന്ന് പരിഭ്രമിച്ച അവൾ കത്ത് മേൽക്കുപ്പായത്തിനുള്ളിൽ ഒളിപ്പിച്ചു.വശ്യമായ ചിരി കൊണ്ട് അവനെ ഉഴിഞ്ഞു.
ഒരു ജേതാവിനെ പോലെ മധു തിരികെ നടന്നു.
നോട്ടം മറയും വരെ രാധിക അവനെ നോക്കി നിന്നു.
അവൾ വേഗത്തിൽ മുറിക്കുള്ളിൽ കയറി കതകടച്ചു, തനിക്ക് ആദ്യമായി കിട്ടിയപ്രേമലേഖനം
പലയാവർത്തി വായിച്ച് കോരിത്തരിച്ചിരുന്നു.
ഒരു പകലിൻ്റെ അന്ത്യം വല്ലാതെ മോഹിച്ച ഒരു ദിവസം.
പൊന്നമ്പിളിക്കൊപ്പം നക്ഷത്രങ്ങളും കണ്ണു തുറന്ന സായംസന്ധ്യ.
രക്തം ചൂട് പിടിച്ച അവസ്ഥയിൽ മധു ഇളം തണുപ്പുള്ള വനലക്ഷ്മിതടത്തിൽ രാധികയെ പ്രതീക്ഷിച്ചിരുന്നു.
സമയ സൂചി മുന്നോട്ട് പോകാൻ വിസമ്മതിക്കുന്നതുപോലെ!
അവൻ ക്ഷമയോടെ കാത്തിരുന്നു.
രാധിക വരും വരാതിരിക്കില്ല.
കരിയില അനങ്ങുന്ന ശബ്ദം!
അവൻ്റെ ശ്വാസഗതി കൂടുന്നു!
മുന്നിൽ നിലാവിൽ പൊതിഞ്ഞ് അവൻ്റെ രാധിക !
ചെറിയ വിറയലോടെ അടുത്തേക്ക് ചെന്ന അവനെ കെട്ടിപ്പുണർന്ന് കവിളിൽ അമർത്തി ചുംബിച്ച് അവൾ ഓടി മറഞ്ഞു. ഒരു സ്വപ്നത്തിലെന്ന പോലെ!
വിഭ്രമത്തിൽ നിന്നുണർന്ന അവൻ ചുറ്റും നോക്കി. ശൂന്യം.
അവളുടെ മുടിയിൽ തേച്ച കാച്ചെണ്ണയുടെ മണം അവിടമാകെ നിറഞ്ഞ് നിന്നു. രാധികയ്ക്കന്ന് ഉറക്കംവരാത്തരാത്രി. ഗോപികയുടെ വിവാഹം കഴിഞ്ഞതിൽ പിന്നെ മുറിയിൽ അവൾ മാത്രം. അടച്ചിരുന്ന ജന്നൽ പാളികൾ അവൾ മെല്ലെ തുറന്നു.
പാൽനിലാവ്! പാലപ്പൂമണം ഒഴുകിവരുന്നു. അവൾ മുടി അഴിച്ചിട്ടു.
അവളെന്ന പെണ്ണിനോട് കൂടുതൽ ഇഷ്ടം തോന്നിയ ദിവസം!
ഒരു പുരുഷന് മുന്നിൽ വധുവായി അണിഞ്ഞൊരുങ്ങി നിൽക്കാനുള്ള ആത്മവിശ്വാസം ഇരട്ടിച്ച ദിവസം !
കാമുകിയായി അവതരിച്ച് വിജയിച്ച ദിവസം!
അവൾ നിലാവിലൂടെ ദൂരേക്ക് നോക്കി നിന്നു.
നീലവാനിൽ നിന്നും ഗന്ധർവൻ താഴെക്കിറങ്ങി വരുമെന്ന പ്രതീക്ഷയോടെ!