കഴിഞ്ഞ കുറച്ച് നാളുകളായി ചിത്രങ്ങളെല്ലാം തകർന്നടിയുന്ന നിലയിലേയ്ക്കാണ് നടൻ അക്ഷയ് കുമാറിന്റെ കരിയർ ഗ്രാഫ് പൊയ്ക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ 'സർഫിര'യും പരാജയത്തിലേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
'സൂരരൈ പോട്രു'വിന്റെ ഹിന്ദി റീമേക്ക് ആണ് ചിത്രം. ഓപ്പണിങ് ദിനത്തില്‍ 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായിട്ടുള്ളത്. കഴിഞ്ഞ 15 വർഷത്തിനിടെ ഒരു അക്ഷയ് കുമാർ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കളക്ഷനാണിത്. 350 കോടി മുതല്‍ മുടക്കില്‍ എത്തിയ 'ബഡേ മിയാൻ ഛോട്ടെ മിയാൻ' എന്ന ചിത്രവും വൻ പരാജയമായിരുന്നു.
ആദ്യ ദിനം 16 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 59 കോടി രൂപ മാത്രമാണ് സിനിമയുടെ ആകെ കളക്ഷൻ. പിന്നാലെ സിനിമയുടെ നിർമ്മാതാവ് കടക്കെണിയില്‍ ആവുകയും ചെയ്തിരുന്നു. അണിയറപ്രവർത്തകർക്കും അക്ഷയ്കുമാറിനുമുള്‍പ്പെടെ നിരവധി പേർക്ക് നിര്മാതാവ് പൈസ കൊടുക്കാനുണ്ടായിരുന്നു.
എന്നാല്‍ തന്റെ പൈസ ഉടൻ വേണ്ടെന്നും കടങ്ങള്‍ വീട്ടിയതിന് ശേഷം മതിയെന്നും താരം അറിയിക്കുകയായിരുന്നു. തിയേറ്ററുകളില്‍ ദുരന്തങ്ങളായി മാറിയ 'മിഷൻ റാണിഗഞ്ജ്' 2.8 കോടിയും 'സെല്‍ഫി' 2.5 കോടിയും ഓപ്പണിങ് കലക്ഷനായി നേടിയിരുന്നു. കോവിഡ് സമയത്തിറങ്ങിയ 'ബെല്‍ബോട്ടം' എന്ന സിനിമയ്ക്ക് പോലും 2.7 കോടി ലഭിച്ചിരുന്നു. എന്നാല്‍ സർഫിരയ്ക്ക് വെറും 2 കോടി രൂപ മാത്രമാണ് നേടാനായിട്ടുള്ളത്.
2019ല്‍ റിലീസ് ചെയ്ത 'ഹൗസ്ഫുള്‍ 4' ആയിരുന്നു അക്ഷയ്യുടെ അവസാനത്തെ ഹിറ്റ് ചിത്രം.