Image

ഏനുണ്ടോടീ അമ്പിളിച്ചന്തം... (വിജയ് സി.എച്ച്)

Published on 15 July, 2024
ഏനുണ്ടോടീ അമ്പിളിച്ചന്തം... (വിജയ് സി.എച്ച്)

ക്ലാസ്സിക്കൽ നർത്തകിയായി കലാജീവിതം ആരംഭിച്ച സിതാര കൃഷ്ണകുമാർ ഇന്ന് മലയാളത്തിലെ മാത്രമല്ല, തമിഴ്, കന്നഡ, തെലുഗു സിനിമകളിലെയെല്ലാം തിരക്കേറിയ പിന്നണി ഗായികയാണ്. സംഗീത സംവിധായികയും, പേരെടുത്ത സ്റ്റേജ് ഷോ ആർട്ടിസ്റ്റും, ആൽബം നിർമാതാവുകൂടിയായ സിതാര, ഒരേസമയത്ത് മെലഡി ഇഷ്ടപ്പെടുന്ന പഴയ തലമുറയുടെയും പുതു പ്രവണതകൾ ചേർത്തുപിടിയ്ക്കുന്ന ന്യൂജെൻ സംഗീതപ്രേമികളുടെയും പ്രിയ ഗായിക. മൂന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സിതാരയെ തേടിയെത്തിത് അതിനാൽ സ്വാഭാവികം! കലാകാരിയുടെ വാക്കുകളിലൂടെ...


🟥 ശ്രേഷ്ഠരായ ഗുരുക്കന്മാർ
ഗുരുക്കന്മാരുടെ അനുഗ്രഹവും, സേവനവും, സഹായവും എനിയ്ക്ക് എന്നും ഉണ്ടായിട്ടുണ്ട്. സംഗീതത്തിലും നൃത്തത്തിലും മാത്രമല്ല, ജീവിതത്തിൽ പൊതുവെ അവരെനിയ്ക്ക് വഴികാട്ടികളാകുന്നു. എന്നെ പാട്ടു പഠിച്ച ആദ്യത്തെ ആശാനുമായിപ്പോലും ഇന്നും ഞാൻ സംസാരിക്കാറുണ്ട്. കർണാടക സംഗീതത്തിൻ്റെ ബാലപാഠങ്ങൾ എന്നെ പഠിപ്പിച്ച രാമനാട്ടുകര സതീശൻ മാസ്റ്ററെ മറക്കാനാവുമോ? പിന്നെ, സി.കെ. രാമചന്ദ്രൻ മാഷ്. ഈ രണ്ടു അധ്യാപകരുമാണ് എൻ്റെ മനസ്സിൽ ശാസ്ത്രീയ സംഗീതത്തിൻ്റെ അടിത്തറ പാകിയത്. ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത് ഉസ്താദ് ഫിയാസ് ഖാനിൽ നിന്നാണ്. കലാമണ്ഡലം വിനോദിനിയമ്മയിൽ നിന്നു നൃത്തം അഭ്യസിച്ചു. ഏതൊരു സമയത്തും സന്തോഷത്തോടെ വിളിക്കാനും സംശയങ്ങൾ ചോദിക്കാനും തോന്നുന്ന ഒരു ബന്ധവും ബഹുമാനവും അവരോടൊക്കെ ഇന്നുമുണ്ടെനിയ്ക്ക്. തിരക്കിനിടയിലും കലാമണ്ഡലം വിനോദിനി ടീച്ചറെ ഞാ൯ സന്ദർശിക്കാറുണ്ട്.

 അച്ഛനമ്മമാരോട് ഞാൻ ഏറ്റവും കടപ്പെട്ടിരിയ്ക്കുന്നൊരു കാര്യം അവർ എന്നെ മികച്ച ചില ഗുരുക്കന്മാരുടെ അടുത്തു കൊണ്ടുചെന്നാക്കി എന്നതാണ്. താൽപര്യമുള്ള കലകൾ എങ്ങനെയെങ്കിലും പഠിക്കുക എന്നതിലുപരിയായി സംഗീതവും നൃത്തവും നമ്മുടെ പഠനരീതിയിൽ തന്നെ പരിശീലിക്കാൻ കഴിഞ്ഞതൊരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. ഓരോന്നു പഠിയ്ക്കുമ്പോഴും, ഇവിടത്തെ പഠനരീതിയിൽ, അതതു ഗുരുവുമായി പഠിതാവിനു സ്വാഭാവികമായി വളർന്നുവരുന്ന ആ ബാന്ധവം ഒരിക്കലും വിലമതിക്കാനാവാത്തതാണ്. യഥാർത്ഥത്തിൽ, ഏറ്റവും ശ്രേഷ്ഠരായ കുറെ മനുഷ്യരെയാണ് കലാജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ എനിയ്ക്കു ഗുരുക്കന്മാരായി ലഭിച്ചത്!


🟥 രുചിച്ചു പാടുന്ന വരികൾ
പുതിയ കാലത്തെ ഗാനരചനയെ വളരെ പോസിറ്റീവായി കാണുന്നൊരു വ്യക്തിയാണു ഞാൻ. വരികൾ വായിച്ചു നോക്കി അവയുടെ അർത്ഥതലങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചാൽ പിന്നെ ആലാപനം സ്വാഭാവികമായും ആത്മാവുള്ളതായിത്തീരുന്നു. പാട്ടും നൃത്തവും പോലെ, വായനയും കൂടെയുണ്ട്. വാക്കുകളുടെ അർത്ഥം മനസ്സിലാക്കിക്കൊണ്ടു പാടുമ്പോൾ ഗാനമൊരു ജീവൻ തുടിക്കുന്ന ആവിഷ്കാരമായി പരിണമിക്കുമെന്നതിൽ സംശയമില്ല. അതിനാൽ ഗാനത്തിൻ്റെ വരികളാണ് എൻ്റെ ആദ്യത്തെ പ്രതീക്ഷ. ഒരു ഗാനത്തിൽ വരികളുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതായി ഞാൻ കണക്കാക്കാനുള്ള കാരണവുമിതാണ്. വരികൾക്ക് അവയ്ക്കനുസരിച്ച ഈണം ലഭിച്ചാൽ ആ കോമ്പിനേഷൻ മനോഹരമായൊരു പാട്ടായി മാറുകയും ചെയ്യുന്നു. 

എന്നെ സംബന്ധിച്ചിടത്തോളം വരികളുടെ അർത്ഥഗാംഭീര്യമാണ് ആലാപനമികവിലേയ്ക്കുള്ള ആദ്യത്തെ പടി. മഹാരഥന്മാരായ കവികൾ തന്നെ ഗാനരചയിതാക്കളായി പ്രവർത്തിച്ച ഒരു ഇടമാണിത്. പുതിയ കാലവും ഒട്ടും പിന്നിലല്ല. റഫീഖ് അഹമ്മദ്, അൻവർ അലി, ഹരിനാരായണൻ മുതലായവരെല്ലാം പ്രതിഭാധനരായ കവികളും പാട്ടെഴുത്തുകാരുമാണ്. മുഹസിൻ പരാരിയെപ്പോലെയുള്ള അതിലും പുതിയവരും മനോഹരമായ വരികളെഴുതി നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള കുറേ യുവഗാനരചയിതാക്കൾക്കൊപ്പം സിനിമേതര സംരംഭങ്ങളിലും പ്രവർത്തിക്കാൻ എനിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഈ സമയത്തെല്ലാം ഞാൻ അവരുടെ രചനാവൈഭവം സസൂക്ഷ്മം ശ്രദ്ധിക്കുന്നു. പദങ്ങൾ ഇങ്ങനെ അടുക്കിവയ്ക്കുന്നതിനപ്പുറത്താണ് യഥാർത്ഥത്തിൽ അവരുടെ സർഗശക്തി. പലപ്പോഴും അവരുടെ വരികൾ വായിലിട്ടു രുചിച്ചു പാടുന്ന അനുഭവമാണ് എനിയ്ക്കുണ്ടാകുന്നത്! ഏതു കാലത്തോടും മേന്മയിൽ കിടപിടിക്കുന്നൊരു ഗാനരചനയും ഗാനങ്ങളും ഇക്കാലത്തും നമുക്കുണ്ടെന്നതിൽ സംശയമില്ല.


🟥 പുതിയവർ പുറകിലല്ല
സംഗീത സംവിധാന രീതികൾക്കു തുടർച്ചയായി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അഭിരുചികൾ മാത്രമല്ല, ടെക്നോളജിയും പതിവായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം അപ്പുറത്താണ് സിനിമയെ ശക്തിപ്പെടുത്താനുള്ളതാണ് സിനിമാസംഗീതം എന്ന യാഥാർത്ഥ്യം. സിനിമാനിർമാണ രീതികൾ മാറുമ്പോൾ അതിൻ്റെ പ്രധാനപ്പെട്ടൊരു ഘടകമായ സംഗീതവും മാറ്റങ്ങൾക്കു വിധേയമാകുന്നത് വളരെ സ്വാഭാവികമാണ്. പുതിയ കാലത്താണെങ്കിൽ പ്രതിഭാശാലികളായ നിരവധി സംഗീത സംവിധായകരുമുണ്ട്. മാറിവരുന്ന സാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ അറിവും, വിപണിയിലെത്തുന്ന പുത്തൻ സംഗീത ഉപകരണങ്ങളെക്കുറിച്ചുള്ള സാങ്കേതിക പരിജ്ഞാവും അവർക്കുണ്ട്. വിദഗ്ദ്ധരായ പുതിയ സംഗീത സംവിധായകരിൽ പലരും എന്നേക്കാളും വയസ്സിന് ഇളയവരുമാണ്. സിനിമ മാറുന്നതിനനുസരിച്ചു സിനിമാസംഗീതവും മാറുന്നു. പ്രതിഭയിൽ പുതിയവർ ഒട്ടും പുറകിലല്ലെന്നതാണ് വാസ്തവം.


🟥 പാട്ടിഷ്ടങ്ങൾ പ്രവചനാതീതം
പ്രവചിക്കാൻ ഒരിക്കലും പറ്റാത്തൊരു സംഗതിയാണ് സിനിമാഗാനങ്ങളുടെ ജനപ്രിയത. ഒരു പ്രത്യേക മാനദണ്ഡം വച്ച് ആളുകളുടെ ഇഷ്ടം അളക്കുവാ൯ കഴിയില്ലയെന്നതാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. എല്ലാവരും കേൾക്കാൻ സാധ്യതയുള്ള ഗാനമാണെന്നു കരുതി പാടിയ പല ഗാനങ്ങളും ശ്രോതാക്കൾ ഒട്ടും ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. ആളുകൾ ആർത്തിയോടെ കേൾക്കാൻ സാധ്യതയില്ലെന്നു കരുതിയ ചില പാട്ടുകൾ സൂപ്പർഹിറ്റായി മാറിയിട്ടുമുണ്ട്! ശ്രോതാക്കൾക്കു പ്രിയപ്പെട്ടതായി ഒരു ഗാനത്തിൽ ഉണ്ടാകാൻ പോകുന്ന സംഗതി എന്താണെന്ന് മുൻകൂട്ടി പറയാനോ, വിശദീകരിക്കാനോ ഒരുവിധത്തിലും കഴിയില്ല. ഗാനവുമായി ശ്രോതാക്കളെ വൈകാരികമായി ബന്ധപ്പെടുത്തുന്ന കണ്ണി, അവരുടെ ഏതൊക്കെയോ ഓർമകളോ, ഗൃഹാതുരത്വമോ, അവരെ സ്പർശിക്കുന്ന മറ്റെന്തെങ്കിലുമോ ആവാം.

 പ്രവചനാതീതമാണ് എല്ലാ പരസ്പര ബന്ധങ്ങളും, കണക്ടിംങ് ലിങ്കുകളും. കൂടാതെ, ശ്രോതാക്കളുടെ പാട്ടിഷ്ടങ്ങളിൽ, ഫോർമേറ്റുകളും ഫോർമുലകളുമെല്ലം തെറ്റിപ്പോകുന്നു. ഇന്നു വിജയിച്ചതിൻ്റെ രീതിയിൽ മറ്റൊരു പതിപ്പ് നാളെ നിർമിച്ചാൽ അത് വിജയിക്കണമെന്നുമില്ല. No surefire formula! വ്യക്തം, ശ്രോതാക്കളുടെ പാട്ടിഷ്ടങ്ങളിൽ കാണുന്നത് സർവത്ര അനിശ്ചിതത്വമാണ്. എന്നിരുന്നാലും കാലത്തിൻ്റെ വെല്ലുവിളികളെ നേരിട്ടു വൻ ഹിറ്റുകളായി മാറിയവയാണ് 'ഉയരെ'യിലെ 'നീ മുകിലോ പുതുമഴ മണിയോ...', 'മി. ഫ്രാഡി'ലെ 'സദാ പാലയ സാരസാക്ഷി...', സെല്ലുലോയ്ഡി'ലെ 'ഏനുണ്ടോടീ അമ്പിളിച്ചന്തം...', 'ട്രാഫിക്കി'ലെ 'പകലിൻ പവനിൽ തെളിയും വഴിയിൽ...' മുതലായവയും മറ്റു ചിലതും. 'സെല്ലുലോയ്ഡി'ലെയും (2012), 'വിമാന'ത്തിലെയും (2017), 'കാണെക്കാണെ'യിലെ (2021) ഗാനങ്ങളാണ് സംസ്ഥാന പുരസ്കാരങ്ങൾ നേടിത്തന്നത്. ഏറ്റവും ജനപ്രിയമായത് 'ഏനുണ്ടോടീ അമ്പിളിച്ചന്തം...' തന്നെയാണ്!


🟥 ബാബുക്കയുടെ പാട്ടുകൾ
നമ്മെ വിട്ടുപിരിഞ്ഞുപോയവരെക്കുറിച്ചുള്ള ആഗ്രഹങ്ങൾ സ്വപ്നങ്ങൾ മാത്രമാണല്ലൊ! സത്യസന്ധമായി പറഞ്ഞാൽ, മലയാളത്തിൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ ബാബുക്കയുടെ (എം.എസ്. ബാബുരാജ്) ഗാനങ്ങൾ കേൾക്കുമ്പോൾ, അദ്ദേഹത്തെ ഒന്നു കാണാൻ സാധിച്ചെങ്കിലോയെന്നും കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലോയെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, അതൊരിക്കലും സാധിക്കാത്തൊരു കാര്യമല്ലേ? അതു പോലെ ഒരുപാടു സംഗീത സ്വപ്നങ്ങൾ വേറെയുമുണ്ട്. പഴയ സിനിമകൾ കാണുമ്പോൾ, സാധിക്കില്ലെന്ന് അറിയാമെങ്കിലും, മോഹങ്ങളുടെ ഘോഷയാത്രകളാണ് ഉള്ളിലെത്തുന്നത്. ആ കാലത്ത് ജീവിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലോ എന്ന് ആശിച്ചുപോകും. 

1967-ൽ, ഭാസ്കരൻ മാഷ് സംവിധാനം ചെയ്ത 'പരീക്ഷ' എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ആ കാലത്തെ ചെറുപ്പക്കാർ എങ്ങനെ ആയിരിയ്ക്കും അതിലെ പാട്ടുകൾ ആസ്വദിച്ചിട്ടുണ്ടാവുകയെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ട്. അവരുടെ കൂടെയിരുന്നു ഞാനും ആ ഗാനങ്ങൾ കേട്ടിരുന്നുവെങ്കിൽ, വൈകാരികമായ എൻ്റെ പ്രതികരണം എങ്ങനെ ആയിരിയ്ക്കും എന്നുമൊക്കെ ആലോചിച്ചു നോക്കും. ബാബുക്ക ചിട്ടപ്പെടുത്തിയ 'പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ...', അല്ലെങ്കിൽ, 'ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ...' മുതലായവയൊക്കെ ഞാൻ ജനിക്കുന്നതിനു പത്തിരുപതു വർഷം മുന്നെ ഈണം ലഭിച്ച ഗാനങ്ങളാണ്. ഞാൻ ഇന്നും അവ കേട്ടുകൊണ്ടിരിയ്ക്കുന്നു. കേൾക്കാം, പക്ഷേ ആ കാലത്തേയ്ക്ക് തിരിച്ചു നടക്കുവാൻ കഴിയുമോ? ഒരിക്കലും കഴിയില്ല. എല്ലാം സങ്കൽപങ്ങളിലേ കഴിയൂ എന്നു തിരിച്ചറിഞ്ഞു സ്വയം സമാധാനിക്കും.
 

ഏനുണ്ടോടീ അമ്പിളിച്ചന്തം... (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക