വല്ലാത്തൊരു സങ്കീർണമായ അമ്മ - മകൻ ബന്ധമാണ് മറിയവും യേശുവും തമ്മിൽ . Living in the moment എന്നൊക്കെ പറയുന്ന പോലെ, കഴിഞ്ഞുപോയ കാര്യങ്ങളും വരാനിരിക്കുന്ന കാര്യങ്ങൾ ഒന്നും ചിന്തിക്കാൻ ഈ അമ്മയ്ക്ക് ഒരിക്കലും സമയം കിട്ടിക്കാണില്ല. ആകെ പ്രശ്നക്കാരനായ മകൻ . എന്നും എന്നും പുതിയപുതിയ പ്രശ്നങ്ങള്.
ഏറ്റവും പുറകിലേക്ക് പോയിക്കഴിഞ്ഞാൽ, ബൈബിളിൽ പറഞ്ഞിരിക്കുന്നത് ഇവർ കുടുംബമായി ഒരുമിച്ച് നടത്തിയ ദേവാലയ യാത്രയെക്കുറിച്ചാണ്. പകലും രാത്രിയും ഒക്കെ സംഘം ചേർന്ന് ഒരുമിച്ചു പോകുന്ന യാത്ര. എപ്പോഴോ യേശു അവരോടൊപ്പം ഇല്ലെന്നു മനസ്സിലാക്കുന്നു, മറിയയും ഔസേപ്പും വെവ്വേറെ സംഘങ്ങളിൽ . രണ്ട് സംഘത്തിലും യേശുവില്ല.
കൂട്ടത്തിലുള്ളവരെ വിട്ടിട്ട് അച്ഛനും അമ്മയും തിരികെ ദേവാലയത്തിലേക്ക് പോകുന്നു. പോകുന്ന വഴിക്ക് മറിയയെ ഔസേപ്പ് കുറ്റപ്പെടുത്തിക്കാണും തീർച്ച. മക്കൾ വഴിമാറി നടക്കാതെ നോക്കേണ്ടത് അമ്മമാരാണല്ലോ. വഴക്കൊക്കെ കേട്ട് ദേവാലയത്തിൽ എത്തിയപ്പോൾ. അതാ അവിടെ. കണ്ടപാടെ മറിയ ഓടിച്ചെല്ലുന്നു. അച്ഛനെയും അമ്മയെയും കണ്ട ഉത്സാഹവും ആനന്ദവും യേശുവിന്റെ മുഖത്തില്ല. കുട്ടിയാകെ തിരക്കിലാണ്. അവിടെ. മൂന്നു ദിവസമായിട്ട് ദേവാലയത്തിൽ തന്നെയാണ്. പണ്ഡിതരുടെയും പുരോഹിതരുടെയും ഒപ്പം. തർക്കിച്ചും പഠിപ്പിച്ചും അവർക്കൊപ്പം 12 വയസ്സുകാരൻ.
"മോനെ എന്തേ നീ ഞങ്ങളോടൊപ്പം വന്നില്ല" എന്ന് ചോദ്യത്തിന്.
"ഇതെന്റെ പിതാവിന്റെ വീടാണ്, ഞാൻ ഇവിടെ ആയിരിക്കേണ്ടവനാണ്."
എന്ന മറുപടി.
മറിയയ്ക്ക് എന്തെങ്കിലും മനസ്സിലായോ എന്തോ. പിന്നീട് അങ്ങോട്ട് യേശുവിന്റെ പ്രവൃത്തികളെല്ലാം മറിയയ്ക്ക് മനസ്സിലാക്കാൻ പറ്റുന്നതിന് അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ അടുത്ത നിമിഷം എന്ത് എന്ന് ആകാംക്ഷയോടെ ജീവിച്ചു തീർത്ത ജീവിതം.