ഉറക്കെ വിളിച്ചിട്ടും ആരും വിളി കേട്ടില്ല, വെളിച്ചമില്ല, എവിടെയും ഒരു ശബ്ദവും കേള്‍ക്കാനുമില്ല, ലിഫ്റ്റിനുള്ളിലെ ഫോണ്‍ വിളിച്ചിട്ട് ആരുമെടുക്കുന്നില്ല, ഫാനും പ്രവര്‍ത്തിക്കുന്നില്ല. അങ്ങനെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റിനുള്ളില്‍ കഴിഞ്ഞത് 48 മണിക്കൂറോളമാണ്.
അലാം അടിച്ചെങ്കിലും , ആരും കേട്ടില്ല . ആകെ കിട്ടിയിരുന്ന വെളിച്ചവും ഓഫാക്കി ജീവനക്കാര്‍ ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് സ്ഥലം വിട്ടു. ലിഫ്റ്റ് ഓട്ടം നിലച്ച സ്ഥലത്ത് കോണ്‍ക്രീറ്റ് ഭാഗമായിരുന്നെങ്കിലും ഇടയ്ക്കുണ്ടായിരുന്ന ദ്വാരങ്ങള്‍ വഴി ശ്വാസം ലഭിച്ചതാണ് ജീവന്‍ തിരിച്ചു കിട്ടാന്‍ സാധിച്ചതെന്ന് രവീന്ദ്രന്‍ നായര്‍ പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒപി ബ്ലോക്കിലെ 11 നമ്ബര്‍ ലിഫ്റ്റിലാണ് രവീന്ദ്രന്‍ നായര്‍ കുരുങ്ങിയത്. ശനിയാഴ്ചയാണ് രവീന്ദ്രന്‍ നായര്‍ നടുവേദനയ്ക്ക് ചികിത്സ തേടി ഓര്‍ത്തോ വിഭാഗത്തില്‍ എത്തിയത്. ഡോക്ടര്‍ കുറച്ചു തന്നെ പരിശോധനകള്‍ നടത്തിയശേഷം അതിന്റെ ഫലവുമായി തിരകെ ഒപി ബ്ലോക്കില്‍ എത്തി ഡോക്ടറെ വീണ്ടും കാണാന്‍ ഒന്നാം നിലയിലേക്ക് പോകുന്നതിനായാണ് ലിഫ്റ്റില്‍ കയറിയത്. മുകളിലേക്ക് ഉയര്‍ന്ന ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാവുക ആയിരുന്നു. ലിഫ്റ്റിലെ അലാറം സ്വിച്ചില്‍ നിരവധി തവണ അമര്‍ത്തിയെങ്കിലും ആരും എത്തിയില്ല. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ലിഫ്റ്റിലെ ഫോണ്‍ ഉപയോഗിച്ച് വിളിച്ചെങ്കിലും ആരും എടുത്തില്ല. ഇതിനിടയില്‍ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ കൂടി താഴെ വീണ് പൊട്ടിയതോടെയാണ് ലിഫ്റ്റില്‍ പൂര്‍ണ്ണമായും കുടുങ്ങിയത്.
ശനിയാഴ്ച രാവിലെ രവീന്ദ്രന്‍ നായരും ഭാര്യയും മെഡിക്കല്‍ കോളെജിലെ തന്നെ ഫാര്‍മസിയിലെ ക്യാഷര്‍ കം ക്ലാര്‍ക്കായ ശ്രീലേഖയുമായി ഒ പിയില്‍ എത്തിയതായിരുന്നു. പതിനൊന്നു മണിയോടെ ഭാര്യ ഡ്യുട്ടിക്ക് കയറി. നിമസഭയിലെ ഓഫീസ് അസിസ്റ്റന്റായ രവീന്ദ്രന്‍ നായര്‍ ഡോക്ടറെ കണ്ടശേഷം ഉച്ചയ്ക്ക് ഡ്യൂട്ടിക്ക പോകുമെന്ന് അറിയിച്ചിരുന്നു. ഞായറാഴ്ച രാവിലെ തിരിച്ചെത്തുമെന്നും പറഞ്ഞു. രാത്രി വിളിച്ച നേരത്ത് ഫോണ്‍ സ്വിച്ച് ഓഫെന്നാണ് പറഞ്ഞെതെന്ന ഭാര്യ പറഞ്ഞു. പിറ്റേന്നു രാവിലെയും വിളിച്ചിട്ട് കിട്ടാത്തതിനെത്തുടര്‍ന്ന് പോലീസിൽ പരാതി നല്‍കുകയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ഇന്നു രാവിലെ മറ്റൊരു ലിഫ്റ്റ് ഓപ്പറേറ്റാണ് അലാം ശബ്ദം കേട്ട് രവീന്ദ്രനെ കണ്ടെത്തിയത്. തുടര്‍ന്ന് ലിഫ്റ്റ് പൊളിച്ച് പുറത്തെത്തിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകത്തതിന് ദൈവത്തിനോട് നന്ദി പറയുന്നതായും ഭാര്യ പറഞ്ഞു. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് രവീന്ദ്രന്‍ നായര്‍.