ഫ്ലോറിഡ: മുൻ പ്രസിഡന്റ് ട്രംപിന്റെ ഭാഗ്യം തുടരുന്നു. വധശ്രമത്തിൽ നിന്ന് രക്ഷപെട്ട രണ്ടാം ദിവസം കോടതിയിലും ട്രംപ് വൻവിജയം നേടി.
ഔദ്യോഗിക രേഖകൾ കടത്തി എന്ന എന്നതിന് ട്രംപിനെതിരെ കേസ് എടുത്തതും സ്‌പെഷൽ പ്രോസിക്യൂട്ടറായി ജാക്ക് സ്മിത്തിനെ നിയമിച്ചതും ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞു ഫ്‌ലോറിഡയിൽ ഫെഡറൽ ജഡ്ജി എയ്‌ലിൻ എം. കാനൻ കേസ് പൂർണമായി തള്ളി. പ്രസിഡന്ടായിരിക്കെ ട്രംപ് നിയമിച്ച ജഡ്ജിയാണ് കാനൻ.
വിധി പൊതുവിൽ അമ്പരപ്പായി. സ്മിത്തിനെ സ്‌പെഷൽ പ്രോസിക്യൂട്ടറായി പ്രസിഡന്റ് നിയമിക്കുകയോ സെനറ്റ് സ്ഥിരീകരിക്കുകയോ ചെയ്യാത്തതിനാൽ , അദ്ദേഹത്തിൻ്റെ നിയമനം ഭരണഘടനയുടെ നിയമന വ്യവസ്ഥയുടെ ലംഘനമാണെന്ന് ജഡ്ജ് കണ്ടെത്തി.
റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷൻ്റെ ആദ്യ ദിവസം തന്നെ ട്രംപിനെതിരായ ഒരു വലിയ നിയമ ഭീഷണി ഒറ്റയടിക്ക് ഇല്ലാതായി.
ട്രംപ് സ്ഥാനമൊഴിഞ്ഞതിന് ശേഷം വളരെ സെൻസിറ്റീവ് ആയ സ്റ്റേറ്റ് രഹസ്യങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചതിനും പിന്നീട് അവ വീണ്ടെടുക്കാനുള്ള സർക്കാരിൻ്റെ ആവർത്തിച്ചുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തിയതിനും ട്രംപിനെതിരെ ചുമത്തിയ കേസിൽ കുറ്റപത്രം തള്ളിയ ജഡ്ജി കാനൻ്റെ വിധിക്കെതിരെ പ്രോസിക്യൂഷൻ സംഘം അപ്പീൽ നൽകും. ജഡ്ജ് എടുത്ത നിലപാട് ശരിയെങ്കിൽ മുൻപ് സ്‌പെഷൽ പ്രോസിക്യൂട്ടർർമാരെ നിയമിച്ചതും തെറ്റാണെന്ന് വരും.
ജഡ്ജി കാനൻ്റെ വിധി ന്യു യോർക്ക് മൻഹാട്ടനിലെ ട്രംപിൻ്റെ ക്രിമിനൽ കേസിനെ ബാധിക്കില്ല. അത് ഒരു ഡിസ്ട്രിക്ട് അറ്റോർണി കൊണ്ടുവന്നതാണ്, പ്രത്യേക അഭിഭാഷകനല്ല. 34 ആരോപണങ്ങളിൽ ട്രംപ് കുറ്റക്കാരാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. ശിക്ഷ വിധിക്കുന്നത് മാറ്റി വച്ചിരിക്കുകയാണ്.
അതേസമയം പ്രസിഡൻ്റെന്ന നിലയിൽ താൻ സ്വീകരിച്ച ഔദ്യോഗിക നടപടികൾക്ക് പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാക്കൽ അനുവദിച്ച സുപ്രീം കോടതി വിധി ഈ കേസിനും ബാധകമാക്കണമെന്നും കേസ് തള്ളണമെന്നും ട്രംപ് ആവസ്യപ്പെട്ടിട്ടുണ്ട്.