Image

കെ. കെ. ഹിരണ്യന് വിട : ചന്ദ്രമതി

ചന്ദ്രമതി Published on 17 July, 2024
 കെ. കെ. ഹിരണ്യന് വിട : ചന്ദ്രമതി

പണ്ട് മാതൃഭൂമിയുടെ ബാലപംക്തിയില്‍  കെ. കെ.ഹിരണ്യന്റെ കവിതകള്‍ സ്ഥിരം പ്രത്യക്ഷപ്പെടുമായിരുന്നു. എന്റെ കഥകള്‍ക്ക് അന്ന് കുട്ടേട്ടന്‍ അയിത്തം കല്‍പ്പിച്ചിരുന്നു. ദേഷ്യത്തില്‍ ഞാന്‍ കുട്ടേട്ടന് ഒരു കത്തെഴുതി : ' ഹിരണ്യനും അക്ബര്‍ കക്കട്ടിലും ഒക്കെയാണ് കുട്ടേട്ടന്റെ  പ്രിയപ്പെട്ടവര്‍. അവര്‍ എന്തെഴുതിയാലും പ്രസിദ്ധീകരിക്കുന്നുണ്ട്. ' എന്നൊക്കെ പരിഭവം പറഞ്ഞ് എഴുതിയ ആ കത്ത്  കുട്ടേട്ടന്‍ പ്രസിദ്ധീകരിച്ചു. എനിക്ക് വല്ലാത്ത നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു അത്. അക്ബര്‍ മരിക്കുന്നതുവരെ  പൊതുവേദികളില്‍ പോലും അത് പറഞ്ഞ് കളിയാക്കുമായിരുന്നു.

ഹിരണ്യന്‍ പിന്നീട് ഗീതാ പോറ്റിയുടെ ഭര്‍ത്താവായെന്ന് അറിഞ്ഞു. ഗീത ഗീതാ ഹിരണ്യനായി.

എം ടി വാസുദേവന്‍ നായരെ അനുമോദിക്കാനുള്ള മീറ്റിങ്ങിലേക്ക്  ക്ഷണിച്ച് എന്നെ വിളിക്കുമ്പോഴാണ്   ഹിരണ്യനുമായി ആദ്യം സംസാരിക്കുന്നത്. ഗീതയെ അതിനുമുമ്പ് തന്നെ  കണ്ടിരുന്നു. ഗീത എന്നെ വിളിച്ച് പറഞ്ഞു-- ' റെയില്‍വേ സ്റ്റേഷനില്‍ ഹിരണ്യന്‍ വരും.  ചന്ദ്രിക കണ്ടിട്ടില്ലല്ലോ. ബുക്ക് സ്റ്റാളിന്റെ മുന്നില്‍ നീല വേഷമിട്ട് ഒരാള്‍ നില്‍ക്കും. അയാളുടെ അടുത്ത് ചെന്ന് രാക്ഷസനാണോ എന്ന് ചോദിക്കണം. അതാണ് ഹിരണ്യന്‍. '  

' തൃശ്ശരില്‍ കൊണ്ടുവന്ന് എന്നെ തല്ലുകൊള്ളിക്കാനാണോ പ്ലാന്‍? ' എന്ന് ഞാന്‍ തിരിച്ചു ചോദിക്കുകയും ചെയ്തു. ഏതായാലും ആ ചോദ്യത്തിന്റെ ആവശ്യം വേണ്ടി വന്നില്ല.

നേരേ പോയത് അവരുടെ വീട്ടിലേക്ക്. ഗീതയും ഉമക്കുട്ടിയും ഉണ്ടായിരുന്നു. ' രാക്ഷസനെ തെറ്റിപ്പോയില്ല അല്ലേ? എന്ന് ചോദിച്ച ഗീതയോട് ' ഇത് രാക്ഷസന്‍ അല്ലല്ലോ, ഗീതയുടെ പ്രേമദേവന്‍ അല്ലേ? ' എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ഹിരണ്യന്റെ നാണം കലര്‍ന്ന ചിരി ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.' കവിതകള്‍ കുറയുന്നല്ലോ ' എന്ന എന്റെ നിരീക്ഷണത്തിന് ' അത് ആ കവിതയെത്തന്നെ കല്യാണം കഴിച്ചതുകൊണ്ടാണ് ' എന്ന് മറുപടി പറഞ്ഞത്  ഗീത!
രാമനിലയത്തിലെ എന്റെ മുറിയിലേക്ക് രാത്രിയാണ് ഞാന്‍ പോയത്. പിന്നീട് എപ്പോള്‍ തൃശ്ശൂരില്‍ ചെന്നാലും  ആ വീട് എനിക്ക് സ്‌നേഹാലയമായി.

 പിന്നീട് കാണുന്നത് മകനെ പ്രസവിക്കാനായി ഗീത തിരുവനന്തപുരത്ത്  വന്നപ്പോഴായിരുന്നു. ഏറെ കരുതലുള്ള ഭര്‍ത്താവായിരുന്നു ഹിരണ്യന്‍ . മിക്കവാറും എല്ലാ ദിവസവും  ബാലേട്ടനും ഞാനും പോയി കാണുമായിരുന്നു. എന്റെ വീട്ടിലും അവര്‍ വന്നു. പ്രിയയും ജിത്തുവും  അതിവേഗം അവരുടെ സ്‌നേഹിതരായി.

ക്യാന്‍സറിന്റെ രണ്ടാം വരവില്‍ ചികിത്സയ്ക്കായി  തിരുവനന്തപുരത്ത് എത്തിയ ഗീതയോടൊപ്പം ഞാന്‍ കണ്ട ഹിരണ്യന്‍ ആകെ തകര്‍ന്നവനായിരുന്നു.

ഏറ്റവും ഒടുവില്‍ അക്കാദമിയില്‍ വച്ച് ഹിരണ്യനെ കാണുമ്പോള്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. പരസ്പരബന്ധമില്ലാതെ  ഹിരണ്യന്‍ എന്തൊക്കെയോ  സംസാരിച്ചു. അപ്പോള്‍ ഗീത ഇല്ലായിരുന്നു. ഗീതയുടെ പ്രണയമായിരുന്നു ഹിരണ്യന്റെ കരുത്ത്. ആ കരുത്ത് ചോര്‍ന്നു പോയപ്പോള്‍ ഹിരണ്യന്‍ തന്നെ ഇല്ലാതായി.

പ്രിയപ്പെട്ട ആ ആത്മാവിന് നിത്യശാന്തി നേരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക