പുരസ്കാരം വാങ്ങാതെ ആസിഫ് അലിയെ രമേശ് നാരായണ്‍ അമാനിച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ചർച്ചാവിഷയം. ഇപ്പോഴിതാ രമേശ് നാരായണന്റെ മാപ്പ് മനസ്സില്‍ നിന്നു വന്നതാണെന്ന് തോന്നുന്നില്ലെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ.
എന്തുകൊണ്ട് അദ്ദേഹം ഇങ്ങനെ ചെയ്തു എന്നതാണ് ചർച്ച ചെയ്യേണ്ടത്.
സിനിമയും സംഗീതവുമൊക്കെ ഒരേ മേഖലയില്‍ നില്‍ക്കുന്നതല്ലേ. ആസിഫ് അലി ഇത്രയും സീനിയർ ആയിട്ടുള്ള ആർടിസ്റ്റ് ആണ്. അദ്ദേഹത്തിന്റെ പേര് മാറി സന്തോഷ് നാരായണൻ എന്നു വിളിച്ചു എന്നതാണ് കാരണമായി പറയുന്നത്. ഇത് മാത്രമല്ല പരിപാടിയുടെ സംഘാടനത്തിലും പാളിച്ച പറ്റിയിരുന്നു.
ഇത്രയും സീനിയർ ആയുള്ള സംഗീത സംവിധായകന് മെമെന്റോ കൊടുക്കുമ്ബോള്‍ വേദിയിലേക്ക് വിളിച്ചു തന്നെ നല്‍കണമായിരുന്നു. അദ്ദേഹം മാനസികമായി ഭയങ്കര വിഷമത്തിലായിരുന്നുവെന്നും അക്കാരണം കൊണ്ടുതന്നെ ആസിഫിനെ വക വയ്ക്കാതെ പോയതെന്നുമാണ് പറയുന്നത്. നമ്മളൊരാള്‍ അപമാനപ്പെട്ടു നില്‍ക്കുന്ന സമയത്ത് അതേ നാണയത്തില്‍ നമുക്ക് വേറൊരാളെ അപമാനിക്കാൻ പാടുണ്ടോ?
അതേ വികാരം തന്നെയല്ലേ ആ ആളും അനുഭവിച്ചിട്ടുണ്ടാകുക. ഇത് പത്ത് പേര് അറിയുന്ന ആളുകള്‍ ആകുമ്ബോള്‍ അതൊക്കെ അടക്കിവയ്ക്കുകയല്ലേ വേണ്ടത്. അങ്ങനെയെങ്കില്‍ മോഹൻലാല്‍ സാറിനും മമ്മൂക്കയ്ക്കുമൊക്കെ ഉണ്ടാകുന്ന എത്രയോ മാനസിക ബുദ്ധിമുട്ടുകളുണ്ട്.
ഇതൊക്കെ അവർ പുറത്ത് ആളുകളുടെ അടുത്തും മീഡിയയ്ക്കു മുന്നിലുമൊക്കെ കാണിക്കാൻ തുടങ്ങിയാല്‍ അവർ ആരെയൊക്കെ ചീത്ത വിളിക്കണം. പൊതുവേദിയില്‍ ഇങ്ങനെ പെരുമാറാനേ പാടില്ല. ആദ്യം പറഞ്ഞു, ആസിഫിന്റെ തോളില്‍ തട്ടിയെന്ന്. അത് പച്ചക്കള്ളമല്ലേ. പിന്നെ വാർത്തയൊക്കെ വന്ന് രാത്രിയായപ്പോള്‍ പണി പാളിയെന്ന് മനസ്സിലായി.
പിന്നെ സോറി പറഞ്ഞു. ഇപ്പോ സോറി പറഞ്ഞിട്ട് കാര്യമില്ല. ചെയ്തത് തെറ്റ് തന്നെയാണ്. ആസിഫ് അതൊരു ചെറിയ ചിരിയോടെ അവസാനിപ്പിച്ചു, അതിനെ അവഗണിച്ചു. അങ്ങനെയുള്ള ആളുകളെ ചെറിയ ചിരിയില്‍ ഒതുക്കുക. നമുക്ക് ആ അവസ്ഥ വന്നാലേ അതിന്റെ വേദന മനസ്സിലാകൂ.
രമേശ് നാരായണന്റെ സോറി മനസ്സില്‍ നിന്നു വന്നതാണെന്ന് തോന്നിയില്ല. നമ്മള്‍ ചെയ്തുകൂട്ടിയതിന്റെയും കാണിച്ച അഹങ്കാരത്തിന്റെയുമൊക്കെ പ്രതിഫലനം ദൈവം വഴിയേ തിരിച്ചുകൊടുത്തതുപോലെയാണ് എനിക്ക് തോന്നിയതെന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.