ചില രോഗങ്ങൾ
തൊലിപ്പുറത്തെന്നപോലെ
ചിരിപ്പുറത്തും
അക്കങ്ങൾ പ്രിൻ്റ് ചെയ്തു വരുന്ന
പാസ്ബുക്കിൽ നോക്കി
ചിരിയ്ക്കുന്നവരുമുണ്ട്
വന്നിറങ്ങുന്ന വണ്ടിയുടെ
വലിപ്പം നോക്കി
ചിരിയ്ക്കുന്നവരുമുണ്ട്.
ജീർണ്ണിച്ച
ചിന്തകളെ ചിന്തേരിട്ടു മിനുക്കി
നിർവ്വികാരമായി ചിരിയ്ക്കുന്നവരുമുണ്ട്.
ആത്മ ബന്ധുരമായ കാലങ്ങൾ
കലണ്ടറിൽക്കിടന്ന് മരിച്ചതിനാൽ
വിചിത്രമായ
സങ്കല്പങ്ങൾ പേറി
അർദ്ധരാത്രിയിൽ കുടപിടിയ്ക്കുന്നവരെയും കാണാം.
മുങ്ങാംകുഴിയിട്ടപ്പോൾ
പൊങ്ങി വരാൻ മറന്നുപോയവൻ്റെ
ചിരികൾ
കുമിളകൾ അടയാളപ്പെടുത്തിയ
കവിതയോളം വരില്ല
ഒരുത്തൻ്റെയും ചിരികൾ
നിങ്ങൾക്ക് ശത്രുക്കൾ
ഉണ്ടാകുമ്പോൾ മാത്രമാണ്
ചിരികൾ ശ്രദ്ധിക്കാൻ
നമ്മൾ പഠിയ്ക്കുന്നത്
ഡാം തുറന്നു വിട്ടപ്പോൾ
ഒഴുകിയ വെള്ളത്തിൻ്റെ
ചിരി കണ്ടാലറിയം
ആരവം നിറഞ്ഞ കൊലച്ചിരി.
ഒരു കാര്യം മാത്രം
ശ്രദ്ധിക്കണം
ചിരിപ്പുറത്തെ രോഗങ്ങൾ
ചിലർ ചുമക്കുന്ന ഭാണ്ഡങ്ങൾ'