(ക്രിസ്തു പറഞ്ഞ സാരോപദേശ കഥകളുടെ സാരാംശത്തെ കർമ്മങ്ങളുടെ ആമാടപ്പെട്ടിയിൽ കൂട്ടാക്കി ജീവിതമെന്ന യാനപത്രത്തിൽ കടന്നുപോയ ദേശങ്ങളിലൂടെ, തൊട്ടറിഞ്ഞ കാലങ്ങളിലൂടെ, 85 സംവത്സരങ്ങൾ നീണ്ട യാത്രയിൽ ആത്മീയ ജീവിതത്തിന്റെ ആനന്ദനുഭവത്തെ സ്വന്തം ജീവിതംകൊണ്ട് കാട്ടിത്തന്ന കോട്ടയം എം ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ റിട്ട കായികാധ്യാപകൻ പി സി എബ്രഹാം പൂവത്തുമണ്ണിൽ ഓർമ്മയാവുമ്പോൾ...)
പൂവത്തുമണ്ണിൽ കുഞ്ഞുമോൻ സാർ എന്ന ഞങ്ങളുടെ അപ്പച്ചൻ ഓർമ്മയായി. ജൂലൈ 22 തിങ്കൾ ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ മണർകാട് പള്ളി ആശുപത്രിയിലെ ആംബുലൻസ് ആമലക്കുന്നിലെ വീട്ടിൽനിന്നും മെല്ലെ നീങ്ങി. തൂവെള്ള വസ്ത്രമണിഞ്ഞ മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടുമൊപ്പം ഉള്ളിൽ വെള്ളവിരിച്ച പെട്ടിയിൽ കോടിപുതച്ച് ഉറങ്ങുന്നപോലെ കിടന്ന അപ്പച്ചന്റെ ശരീരം ചേതനയറ്റതെങ്കിലും മുഖം എപ്പോഴുമെന്നപോലെ പ്രസന്നമായിരുന്നു. അപ്പച്ചന്റെ ആഗ്രഹംപോലെ അന്ത്യയാത്ര മാതൃഇടവകയായ കാനം സെൻറ് തോമസ് മാർത്തോമ്മാ പള്ളിയിലേക്ക്. വിലാപഗാനങ്ങളുടെയും നിരനിരയായ കാറുകളുടെയും അകമ്പടിയോടെ. കഴിഞ്ഞുപോയ 20 വർഷങ്ങൾ തുടർച്ചയായ ക്യാമറക്ലിക്കിൽ എന്നതുപോലെ കൺമുന്നിലൂടെ കടന്നുപോയി.
പൂവത്തുമണ്ണിൽ പി സി എബ്രഹാം എന്ന കുഞ്ഞുമോൻ സാർ
മണർകാട് കുഴിപ്പുരയിടത്ത് ആമലക്കുന്നിന്റെ തെക്കു പടിഞ്ഞാറെ ചെരുവിൽ ഞങ്ങളുടെ വീടിൻറെ നടവാതിൽനിന്നു കിഴക്കോട്ട് നോക്കിയാൽ വഴിക്കപ്പുറംകാണുന്ന അപ്പച്ചന്റെയും അമ്മച്ചിയുടെയും ഇരുനില വീടുയർന്നത് 2004 ലാണ്. കോട്ടയം എം ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ റിട്ട കായികാധ്യാപകൻ പൂവത്തുമണ്ണിൽ പി സി എബ്രഹാം എന്ന കുഞ്ഞുമോൻ സാറിന്റെ വീട്. അപ്പച്ചൻ മണർകാട്ട് താമസിക്കാൻവന്ന ദിവസംപോലെ ഷിബു അപ്പച്ചന് വാങ്ങികൊടുത്ത അപ്പച്ചൻ ഒരിക്കൽപോലും ഓടിച്ചിട്ടില്ലാത്ത ബീജ് നിറമുള്ള സ്കൂട്ടറും നീല മാരുതി 800 കാറും ഇന്നലെയെന്നപോലെ ഓർമ്മയിലുണ്ട്.
കുഞ്ഞായിരുന്ന കാലത്ത് ഞങ്ങളുടെ കുഞ്ഞുങ്ങൾ ടോജിയും നിവേദും മീരാച്ചിയും തേകുഞ്ഞായിരുന്ന കാലത്ത് ഞങ്ങളുടെ കുഞ്ഞുങ്ങൾ ടോജിയും ശില്‍പയും നിവേദും മീരാച്ചിയും തേജസും ടിന്റുവും താരക്കുട്ടിയുമൊക്കെ ഊഞ്ഞാലു കെട്ടിയാടിയ ആമലക്കുന്നിലെ വളഞ്ഞ ആഞ്ഞിലിമരമുള്ള പറമ്പിൽ പണിതുയർത്തിയ ഇരുനില വീട്. അപ്പച്ചന്റെയും അമ്മച്ചിയുടെയും വീട്. കുഞ്ഞുമോൻ സാറിൻറെയും കുഞ്ഞുമോളുടെയും വീട്. പ്രിയപ്പെട്ട ഷിബുവിന്റെയും ജെസ്സിയുടെയും കൃപയുടെയും ക്രിസ്റ്റിയുടെയും വീട്. ഒത്തിരി സംസാരിക്കുന്ന ഷീബ ടീച്ചറിന്റെയും സാമച്ചൻറെയും സച്ചുവിന്റെയും ഇഷയുടെയും സ്നേഹയുടെയും വീട്. സംസാരമെല്ലാം ചിരിയിലൊതുക്കുന്ന ഷീജയുടെയും വിനുവിൻറെയും എയ്ഞ്ചലയുടെയും ആരോണിന്റെയും വീട്. അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്നേഹവീട്...ജസും ടിന്റുവും താരക്കുട്ടിയുമൊക്കെ ഊഞ്ഞാലു കെട്ടിയാടിയ ആമലക്കുന്നിലെ വളഞ്ഞ ആഞ്ഞിലിമരമുള്ള പറമ്പിൽ പണിതുയർത്തിയ ഇരുനില വീട്. അപ്പച്ചന്റെയും അമ്മച്ചിയുടെയും വീട്. കുഞ്ഞുമോൻ സാറിൻറെയും കുഞ്ഞുമോളുടെയും വീട്. പ്രിയപ്പെട്ട ഷിബുവിന്റെയും ജെസ്സിയുടെയും കൃപയുടെയും ക്രിസ്റ്റിയുടെയും വീട്. ഒത്തിരി സംസാരിക്കുന്ന ഷീബ ടീച്ചറിന്റെയും സാമച്ചൻറെയും സച്ചുവിന്റെയും ഇഷയുടെയും സ്നേഹയുടെയും വീട്. സംസാരമെല്ലാം ചിരിയിലൊതുക്കുന്ന ഷീജയുടെയും വിനുവിൻറെയും എയ്ഞ്ചലയുടെയും ആരോണിന്റെയും വീട്. അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്നേഹവീട്...
കുഞ്ഞുമോൻ സാറും കുഞ്ഞുമോളും മക്കളും മരുമക്കളും പേരക്കുട്ടികളും
അപ്പച്ചനു ഞാൻ രാജുമോനും രാജി രാജിമോളും. അപ്പച്ചന് മീരക്കുട്ടിയും താരക്കുട്ടിയും രണ്ട് പേരക്കുട്ടികൾ കൂടിയുണ്ടെന്നാണ് ഷീബ ടീച്ചർ പറയാറ്. 1999 ജൂൺ 24 നു അമ്മ മരിച്ചശേഷം അവർ ഞങ്ങൾക്ക് മാതാപിതാക്കളായി. മീരാച്ചിക്കും താരക്കുട്ടിക്കും അവരുടെ അപ്പച്ചനായി. സ്നേഹവും പ്രാർത്ഥനയും കരുതലുമായി അവർ ഞങ്ങളെയും ആ സ്നേഹവീട്ടിൽ ചേർത്തുനിർത്തി. 66 വയസിനിടയിൽ എന്നെ ‘രാജുമോനേ’ എന്നു വിളിച്ച ഒരേയൊരാൾ അപ്പച്ചൻ ആയിരുന്നു. തന്റെ മരണംവരെ എന്നെ അങ്ങനെമാത്രം വിളിച്ചു.
ക്രിസ്തു പറഞ്ഞ അൻപിന്റെ, സ്നേഹത്തിൻറെ, കരുതലിന്റെ, പ്രത്യാശയുടെ, സാരോപദേശ കഥകൾ സാംശീകരിച്ച് ഈ ലോകവാസം ആനന്ദകരമാക്കിയ മാതൃകാ പ്രാർത്ഥനാ ജീവിതമായിരുന്നു അപ്പച്ചന്റേത്. 'അവൻ' പറഞ്ഞ കഥകളുടെ സാരാംശത്തെ കർമ്മങ്ങളുടെ ആമാടപ്പെട്ടിയിൽ കൂട്ടാക്കി ജീവിതമെന്ന യാനപത്രത്തിൽ കടന്നുപോയ ദേശങ്ങളിലൂടെ, തൊട്ടറിഞ്ഞ കാലങ്ങളിലൂടെ, 85 സംവത്സരങ്ങൾ നീണ്ട യാത്രയിൽ ആത്മീയജീവിതത്തിന്റെ ആനന്ദനുഭവത്തെ സ്വന്തം ജീവിതംകൊണ്ട് അപ്പച്ചൻ കാട്ടിത്തന്നു.
സ്നേഹത്തിൻറെ പങ്കിടലാണ് ആത്മീയതയുടെ ആത്മപ്രകാശനമെന്ന് അപ്പച്ചൻ പറയാതെ പറഞ്ഞുകാട്ടി. 'ദി മൗണ്ടൻ മാൻ' ദശരഥ് മഞ്ജിക്ക് ഭാര്യ ഫൽഗുനീദേവിയോട് ഉണ്ടായിരുന്ന സ്നേഹംപോലെ തീഷ്ണമായിരുന്നു അപ്പച്ചന് അമ്മച്ചിയോടുള്ള അഗാധമായ സ്നേഹത്തിൻറെ സേതുബന്ധനം. ബീഹാറിലെ ഗയയിൽ ഗെഹ്വാർ ഗ്രാമത്തിൽനിന്നും രോഗിയായ ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ തടസ്സമായിനിന്ന ഗെലൂർ (Gehlaur) കുന്നുകൾ 22 വർഷം നീണ്ട സ്വന്തം കൈവേലയാൽ തുരന്ന് വഴിതീർത്ത ദശരഥ മഞ്ജിയെപോലെ അപ്പച്ചനും ജീവിതവഴിയിൽ കടന്നുപോയവർക്കെല്ലാം കുശലങ്ങളായി, പ്രാർത്ഥനകളായി, സ്നേഹം ആവോളം പകർന്നുനൽകി. എന്നോടായിരുന്നു ഏറ്റവും സ്നേഹം എന്നു ഞാൻ കരുതി. ഓരോരുത്തരും അങ്ങനെതന്നെ കരുതി. അതായിരുന്നു ആ സ്നേഹത്തിൻറെ മാസ്മരിക രസതന്ത്രം. ഇടപെട്ട ഇടങ്ങളെയെല്ലാം ആ സാന്നിധ്യം സ്നേഹസാന്ദ്രമാക്കി.
പി സി ഏബ്രഹം എന്ന കുഞ്ഞുമോൻ. 1940 സെപ്റ്റംബർ ഒന്നിന് കാനം കാഞ്ഞിരപ്പാറ പൂവത്തുമണ്ണിൽ ചാക്കോ ചാക്കോ-സാറാമ്മ ചാക്കോ ദമ്പതികളുടെ 9 മക്കളിൽ ഏറ്റവും ഇളയവനായി ജനനം. അഞ്ചു പെങ്ങമ്മാരടക്കം എട്ടു സഹോദരങ്ങൾ. മൂത്ത സഹോദരങ്ങളായ മറിയാമ്മയും (93), റിട്ടയർഡ് അധ്യാപകൻ പി സി തോമസും (90) ജീവിച്ചിരിപ്പുണ്ട്. 1968 സെപ്തംബർ ഒമ്പതിനായിരുന്നു വിവാഹം. ഭാര്യ കാനം കുമ്മംകുളം കുടുംബാംഗമായ അന്നമ്മ എബ്രഹാം എന്ന കുഞ്ഞുമോൾ.
കുഞ്ഞുമോൻ സാറും ഭാര്യ കുഞ്ഞുമോളും
സൈനിക വിഭാഗമായ എംഇജി ബാംഗ്ലൂരിൽ വയർലസ് ഓപ്പറേറ്ററായി ജോലിനോക്കുന്ന കാലത്താണ് 1967 മാർച്ച് 22ന് ബാംഗ്ലൂർ-ജോലാർപേട്ട് ബ്രോഡ്ഗേജ് ലൈനിൽ കുപ്പം റെയിൽവേ സ്റ്റേഷനിൽ അതിദാരുണമായ അപകടം നടന്നത്. ഈ അപകടത്തിൽ മലയാളികളടക്കം 22 പേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 64 പേരിൽ ഏഴു പേരുടെ നില ഗുരുതരമായിരുന്നു. പാർലമെൻറിൽ ഈ വിഷയത്തിൽ നടന്ന വലിയ ചർച്ചകളിൽ അന്ന് പീരുമേട് എം പി ആയിരുന്ന കേരളത്തിന്റെ മുൻമുഖ്യമന്ത്രി പി കെ വാസുദേവൻ നായർ, ജോതിർമയി ബസു അടക്കം പ്രമുഖർ പങ്കെടുത്തു. ഈ അപകടത്തിൽ മരിച്ചവരിൽ പൂവത്തുമണ്ണിൽ പി സി എബ്രഹാമും ഉണ്ടെന്ന വാർത്ത മൊബൈൽ ഫോണും ഇന്റർനെറ്റുംപോലെ ഇന്നത്തെ വാർത്താവിതരണ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന ആ കാലത്ത് കാനം ദേശത്തെ അങ്കലാപ്പിലും അലമുറയിലും ആക്കി. റാന്നിക്കാരൻ പി സി എബ്രഹാം ആയിരുന്നു അപകടത്തിൽ മരിച്ചതെന്ന് ഏറെ കഴിഞ്ഞാണ് കാനത്തും കാഞ്ഞിരപ്പാറയിലും അറിഞ്ഞത്. അന്ന് പൂവത്തുമണ്ണിൽ പി സി എബ്രഹാമിനു വയസ്സ് 27. പിന്നീടൊരു 58 വർഷങ്ങൾകൂടി അപ്പച്ചൻ പൂർണ്ണ ആരോഗ്യവാനായി ജീവിച്ചു.
മൂന്നു പതിറ്റാണ്ടോളം (1967-95) നീണ്ടതായിരുന്നു മികച്ച വോളിബോൾ കളിക്കാരനും റഫറിയും ആയിരുന്ന കുഞ്ഞുമോൻ സാറിൻറെ സുദീർഘമായ അധ്യാപകസപര്യ. കറുകച്ചാൽ പന്ത്രണ്ടാം മൈൽ സർക്കാർ യു പി സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലെ വാഴൂർ സെൻറ് ജോർജ് യു പി സ്കൂൾ, എം ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ (1987-95) എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന സാർ 1995ൽ എം ടി സെമിനാരി സ്കൂളിൽനിന്ന് റിട്ടയർ ചെയ്തു. മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെയായി ഏറെ ധന്യമായ ജീവിതം.
കുടുംബ കൂട്ടങ്ങളിൽ, ഔദ്യോഗിക ഇടങ്ങളിൽ, അയൽ ബന്ധങ്ങളിൽ... അങ്ങനെ ഇടപെട്ട ഇടങ്ങളിലെല്ലാം അകളങ്കിതമായ സ്നേഹക്കരുതലിന്റെയും ഉന്നതമായ മൂല്യതെളിമയുടെയും നറുനിലാവു തെളിച്ച ആ പുണ്യജീവിതത്തിന് പലതലമുറകളിലെ ഇഷ്ടസമൂഹം മനസുനിറഞ്ഞു തിരികെക്കൊടുത്ത തൊഴുകൈ പ്രണാമമായിരുന്നു ആമലക്കുന്നിലെ വീട്ടിലും ഇല്ലിക്കൽ പള്ളിയിലും ഒഴുകി കുടിയ ആത്മീയ പിതാക്കളുടെയും പുരോഹിത വൃന്ദത്തിന്റെയും സഹപ്രവർത്തകരുടെയും ബന്ധുമിത്രാദികളുടെയും പ്രിയതരമായ സ്നേഹസാന്നിധ്യം.
കാനംദേശം, പൂവത്തുമണ്ണിൽ കുടുംബം, മണർകാടിനു നൽകിയ പുണ്യമായിരുന്നു നിത്യ സ്നേഹസ്മരണയാവുന്ന ഈ അപ്പച്ചൻ. ഈ വേർപാടിന്റെ ദുഃഖം ഒരു കുടുംബാംഗമായിതന്നെ പങ്കിടുന്നു. ആ ധന്യജീവിതം മുന്നോട്ടുവെച്ച മാതൃകാമൂല്യങ്ങളെ ഒരിക്കൽകൂടി പ്രത്യാശയോടെ ഓർക്കുന്നു. ഓർമ്മിപ്പിക്കുന്നു...