കൊച്ചി: മറ്റ് കേസുകളുടെ അമിതജോലി ഭാരം മൂലം ഹൈറിച്ച് ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പ് കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ ഹൈകോടതിയില്‍.
ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചതായും സി.ബി.ഐ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.
കേസ് സി.ബി.ഐക്ക് വിട്ടശേഷവും സംസ്ഥാന പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുവെന്ന് ആരോപിച്ച് ഹൈറിച്ച് ഡയറക്ടർമാരായ പ്രതാപൻ, ശ്രീന പ്രതാപൻ എന്നിവർ നല്‍കിയ ഹരജിയിലാണ് സി.ബി.ഐയുടെ വിശദീകരണം.
സി.ബി.ഐയോട് കേസെടുക്കാൻ അഭ്യർഥിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഉത്തരവുണ്ടായിട്ടില്ല. സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സി.ബി.ഐ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.
ഏപ്രില്‍ അഞ്ചിനാണ് കേന്ദ്ര പേഴ്സനല്‍ മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ കത്തയച്ചത്. ഇതിന്മേല്‍ കേന്ദ്രസർക്കാർ സി.ബി.ഐയുടെ റിപ്പോർട്ട് തേടി. നിലവില്‍ ശേഷിക്കപ്പുറം കേസുകള്‍ അന്വേഷിക്കുന്നുണ്ടെന്നും ആള്‍ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം കേസെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാറിന് നല്‍കിയ റിപ്പോർട്ടില്‍ സി.ബി.ഐ ബോധിപ്പിച്ചത്.