ഷിരൂര്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഷിരൂരിലെത്തി. കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗത്തില്‍ മുഹമ്മദ് റിയാസ് പങ്കെടുക്കും.
മൂന്ന് മണിക്കാണ് യോഗം. യോഗത്തില്‍ തുടര്‍ദൗത്യ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. അര്‍ജുനെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ഗംഗാവാലി നദിയില്‍ മണ്‍തിട്ട രൂപപ്പെട്ട പ്രദേശത്ത് നടത്തിയ പരിശോധനയില്‍ നിന്ന് ഒരു സിഗ്‌നല്‍ കൂടി ലഭിച്ചു.
ലോറിക്ക് സമാനമായ സിഗ്നലാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസം ലഭിച്ച സിഗ്നലുകള്‍ക്ക് സമീപമാണ് ഐബോഡ് പരിശോധനയില്‍ നദിയില്‍നിന്ന് നാലാമത്തെ സിഗ്നല്‍ കിട്ടിയത്.
അതേസമയം കാണാതായ അര്‍ജുനായി ഗംഗാവാലി പുഴയില്‍ നേവി-ആര്‍മി സംഘത്തിന്‍റെ സംയുക്ത തെരച്ചില്‍ തുടരുകയാണ്. അടിയൊഴുക്ക് ശക്തമായതിനാല്‍ തെരച്ചില്‍ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്. നിലവില്‍ ഒഴുക്ക് ആറ് നോട്സാണ്. മൂന്ന് നോട്സിനു താഴെ എത്തിയാലെ ഡൈവർമാർക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനാകൂ.
വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന കാമറ അടക്കമെത്തിച്ചുള്ള പരിശോധന തുടരുകയാണ്. പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളോ മറ്റോ ഡൈവർമാർക്ക് തിരിച്ച് കയറാൻ പ്രയാസമുണ്ടാക്കുമോ എന്നറിയാൻ സോണാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്.