കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ പതിനൊന്നാം ദിവസവും കണ്ടെത്താനായില്ല.
രക്ഷാപ്രവര്‍ത്തകാര് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു.
സ്കൂബ ഡൈവേഴ്സിന് പുഴയിലേക്ക് ഇറങ്ങി തിരയാൻ കഴിയുന്ന സാഹചര്യത്തേക്കാൾ മൂന്നിരട്ടിയാണ് ഗംഗാവലിപുഴയിലെ ഇപ്പോഴത്തെ ഒഴുക്ക്. സാധ്യമാകുന്ന പുതിയ രീതികൾ തീരുമാനിക്കുമെന്ന് ഉന്നതയോഗം വിലയിരുത്തി. ലക്ഷ്യത്തിലേക്ക് എത്തുംവരെ ദൗത്യം തുടരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞുവെക്കുന്നത്.
കൂടുതല്‍ സംവിധാനങ്ങളോടെ നാളെ തിരച്ചില്‍ തുടരും. അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കാൻവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ചരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാർ, സോണല്‍ സിഗ്നലുകള്‍ കണ്ട സ്ഥലത്തുനിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.
അർജുനെയും മറ്റു രണ്ടു കർണാടക സ്വദേശികളെയും കണ്ടെത്താൻ എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യാനാണ് യോഗ തീരുമാനമെന്ന് പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.'' ഐഎസ്‌ആർഒയുടെയും നേവിയുടെയും സൈന്യത്തിന്റെയും സഹായത്തോടെയാണ് തിരച്ചില്‍ നടക്കുന്നത്. ട്രക്ക് ഉള്ള സ്ഥലം കണ്ടെത്തി. അടിയൊഴുക്ക് ശക്തമായതിനാല്‍ നേവിക്ക് ഡൈവ് ചെയ്യാൻ കഴിയുന്നില്ല. മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നദിയില്‍ പ്ലാറ്റ്ഫോം നിർമിച്ച് തിരച്ചില്‍ നടത്താനാണ് ആലോചന''- ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു.