സെപ്റ്റംബർ 11 ആക്രമണ കേസിലെ മുഖ്യപ്രതിയും രണ്ടു കൂട്ടാളികളും കുറ്റസമ്മതം നടത്താൻ സമ്മതിച്ചു. വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവ് നൽകുന്ന ഡീൽ ആണ് ഇതെന്നു പ്രോസിക്യൂട്ടർമാർ അറിയിച്ചു. ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അയച്ച കത്തിലാണ് പ്രോസിക്യൂട്ടർമാർ ഇക്കാര്യം അറിയിച്ചത്.
ഗ്വാണ്ടനാമോ ബേ ജയിലിൽ 21 വർഷമായി കഴിയുന്ന അവരുടെ കേസ് നീതിപൂർവം അവസാനിപ്പിക്കാനാണ് ഡീൽ എന്നു അവർ പറഞ്ഞു. അൽ ഖൈദ ആക്രമണത്തിൽ മരിച്ച മൂവായിരത്തോളം പേരുടെ കുടുംബങ്ങളാണ് അന്തിമ വിധി കാത്തിരിക്കുന്നത്.
ഡീലിനെ കുറിച്ചുള്ള കത്തിൽ ഒപ്പു വച്ചിട്ടുള്ളത് സൈനിക കമ്മീഷനുകളുടെ ചീഫ് പ്രോസിക്യൂട്ടർ റിയർ അഡ്മിറൽ ആരോൺ സി. രുഗ് ആണ്. അടുത്തയാഴ്ച പ്രതികൾ ഡീൽ സമർപ്പിക്കുമെന്നു കത്തിൽ പറയുന്നു.
സി ഐ എയുടെ തടവറകളിൽ നടന്ന പീഡനങ്ങൾ കേസിന്റെ തെളിവുകളെ ബാധിച്ചെന്ന ആരോപണം നിലനിൽക്കെ വരുന്ന ഡീൽ 12--18 മാസം നീളുന്ന വിചാരണ ഒഴിവാക്കും. പ്രോസിക്യൂഷനു നിർണായകമാവുന്ന കുറ്റസമ്മത പ്രസ്താവനകൾ സൈനിക ജഡ്ജ് തള്ളിക്കളയാനും ഇടയുണ്ട്. ജഡ്ജ് കേണൽ മാത്യു എൻ. മക്കാൾ സാക്ഷി മൊഴികൾ കേട്ടുകൊണ്ടിരിക്കയാണ്.
അമേരിക്കയിൽ പഠിച്ച എൻജിനിയർ ഷെയ്ഖ് മുഹമ്മദ് (59) ആണ് കേസിലെ മുഖ്യ പ്രതി. വിമാനങ്ങൾ കൊണ്ട് ആക്രമണം നടത്താനുള്ള പദ്ധതി 1996ൽ അയാൾ ഒസാമ ബിൻ ലാദനു നൽകിയെന്നു പ്രോസിക്യൂഷൻ ആരോപിക്കുന്നു. പിന്നീട് വിമാനറാഞ്ചികളെ പരിശീലിപ്പിച്ചു. അയാളെയും മുസ്തഫ അഹ്മദ് ആദം അൽ ഹവ്സാവി എന്ന പ്രതിയെയും 2003 മാർച്ചിലാണ് പാക്കിസ്ഥാനിൽ നിന്നു പിടികൂടിയത്. വാലിദ് മുബാറക് ബിൻ അറ്റാഷ് ആണ് മൂന്നാമത്തെ പ്രതി. 2006ൽ ഗ്വാണ്ടനാമോ ബേ ജയിലിലേക്കു മാറ്റി. അതിനിടയിലുള്ള കാലഘട്ടത്തിൽ പീഡനം നടന്നു എന്നാണ് ആരോപണം.
ദേശീയ നാണക്കേടെന്നു ആരോപണം
പ്രതികൾക്കു അനുവദിച്ച പ്ളീ ഡീൽ ദേശീയ നാണക്കേടും നീതിയുടെ പൂർണമായ പരാജയവും ആണെന്നു കോൺഗ്രസിലെ റിപ്പബ്ലിക്കൻ നേതാക്കൾ പറഞ്ഞു.
"അമേരിക്കൻ ജനതയുടെ ബദ്ധശതൃക്കൾക്കു ബൈഡൻ-ഹാരിസ് ഭരണകൂടം നൽകിയ ആനുകൂല്യം അവരുടെ അന്തമില്ലാത്ത ദൗർബല്യമാണ്," സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച് മക്കോണൽ പറഞ്ഞു. "ആയിരങ്ങളെ കൊന്നൊടുക്കിയ ഭീകരരുമായി പ്ളീ ഡീൽ ഉണ്ടാക്കുന്നത് അമേരിക്കയെ സുരക്ഷിതമാക്കാനും നീതി നൽകാനുമുള്ള ഉത്തരവാദിത്തം ഗവൺമെന്റ് കൈവിടുന്നതിന്റെ തെളിവാണ്. മരിച്ചവരുടെ കുടുംബങ്ങളോടുള്ള അനീതിയാണിത്."
അവിശ്വസനീയമാണ് ഡീൽ എന്നു ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ മുഖത്തടിക്കയാണ് ബൈഡൻ-ഹാരിസ് ഭരണകൂടം ചെയ്തത്.
ബുധനാഴ്ചയാണ് പ്ളീ ഡീലിനെ കുറിച്ച് അറിഞ്ഞതെന്നു വൈറ്റ് ഹൗസ് പറയുന്നു. പ്രസിഡന്റ് ബൈഡൻ അതുമായി ബന്ധപ്പെട്ടില്ലെന്നു നാഷനൽ സെക്യൂരിറ്റി കൗൺസിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. സൈനിക കോടതിയാണ് കേസ് കൈകാര്യം ചെയ്തത്.
ഡീൽ സാധ്യമല്ലെന്നു ഡൊണാൾഡ് ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചിരുന്നു.
911 accused get plea deal