ന്യൂയോര്‍ക്ക്: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ദുരന്ത വാര്‍ത്തകളാണ് ഓരോ ദിവസവും ജന്മദേശമായ കേരളത്തില്‍ നിന്ന് കേള്‍ക്കുന്നത്. ഏതാനും വര്‍ഷങ്ങളായി തുടരെ ഉണ്ടാകുന്ന പ്രകൃതി ക്ഷോഭവും പകര്‍ച്ചവ്യാധികളും മനുഷ്യ നിര്‍മിത അപകടങ്ങളും രാഷ്ട്രീയ കുലപാതകങ്ങളുമെല്ലാം കേട്ട് കേട്ട് നമ്മുടെയെല്ലാം മനസ്സ് മരവിക്കുന്ന അവസ്ഥ. 2018-ലെ പ്രളയ ദുരന്തം, 2019-ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2019-ലെ കോവിഡ് മഹാമാരി, ഈരാറ്റുപേട്ട തീക്കോയി വെള്ളിക്കുളം ഭാഗങ്ങളിലെ ഉരുള്‍പൊട്ടല്‍, തിരുവനതപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയുടെ മരണം, അയല്‍ സംസ്ഥാനമായ കര്‍ണാടക ഷിലൂരില്‍ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും തടിയുമായി വന്ന ഒരു ലോറിയുടെയും യുവാവായ അര്ജുന് എന്ന ഡ്രൈവറുടെയും തിരോധാനം, ഇപ്പോഴിതാ ഏറ്റവും പുതുതായി നൂറു കണക്കിന് ആളുകളുടെ ജീവനും സ്വത്തും വീടുകളുമെല്ലാം കശക്കിയെറിഞ്ഞ വയനാട്ടിലെ പ്രകൃതിയുടെ സംഹാരതാണ്ഡവം. ഇതെല്ലം കെട്ടും അറിഞ്ഞും ലോകമെമ്പാടും ജീവിക്കുന്ന മലയാളികള്‍ അന്തം വിട്ടിരിക്കുന്ന സമയം.
നിനച്ചിരിക്കാത്ത നേരത്ത് വയനാട്ടിലെ നമ്മുടെ സഹോദരങ്ങള്‍ നേരിട്ട കരളലിയിപ്പിക്കുന്ന ദയനീയ അവസ്ഥയില്‍ അവരുടെ ദുഃഖത്തോടൊപ്പം നമുക്കും പങ്കു ചേരാം. ജീവിതകാലം മുഴുവന്‍ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ചോര വിയര്‍പ്പാക്കി അദ്ധ്വാനിച്ച് പണിതുയര്‍ത്തിയ വീടും സ്വത്തുക്കളും, ഹൃദയതുല്ല്യം സ്നേഹിച്ച് വളര്‍ത്തിയ മക്കളും മറ്റ് കുടുംബാംഗങ്ങളും കണ്മുന്പില് വച്ച് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്ന കാഴ്ച്ച നിസ്സഹായാവസ്ഥയോടെ നോക്കി കാണാന്‍ ഇടയായ ഹതഭാഗ്യരുടെ ദയനീയാവസ്ഥയും മനുഷ്യ മനഃസാക്ഷിയെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന് നേരം വെളുക്കുന്നതിനു മുമ്പ് എല്ലാം നഷ്ടപ്പെട്ടവര്‍. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം പോലും ഒരു നോക്ക് കാണാന്‍ കഴിയാത്തവര്‍. വീണ്ടെടുത്ത മൃതശരീരങ്ങളില്‍ പലതും വലിയ പാറക്കല്ലുകളാലും കൂറ്റന്‍ മരങ്ങളുടെ പ്രഹരത്താലും വികൃതമാക്കപ്പെട്ടതിനാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥ. എല്ലാം നഷ്ടപ്പെട്ട് ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ വിറങ്ങലിച്ചു നില്ക്കുന്നവര്. ജീവിതത്തില്‍ നേടിയതെല്ലാം തകര്‍ന്നടിഞ്ഞു ഒന്നുമില്ലാത്തവരായി തീര്‍ന്നവര്‍. ഏതു കഠിന ഹൃദയരെയും കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് ഈ ദിവസങ്ങളില്‍ കാണുന്നത്.
അങ്ങനെ വിവിധ തരത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ ഇടയിലാണ് ധൂര്‍ത്തിന്റെയും അഹങ്കാരത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയ പകപോക്കലിന്റെയും സ്വജനപക്ഷപാദത്തിന്റേയും പ്രതീകമായ ഭരണകൂടത്തെ സഹിക്കേണ്ടിവരുന്ന സാധാരണക്കാര്‍. ദുരന്തത്തില്‍ ശവംതീനികളായി മാറുന്ന ഇത്തരക്കാരെ നോക്കി സിന്ദാബാദും ജയ്വിളികളും മുഴക്കുന്ന മണ്ടന്മാരായ കുറെ അടിമജന്മങ്ങള്‍.
പ്രകൃതിയില്‍ ഉരുള്‍ പൊട്ടുമ്പോള്‍ മനസ്സില്‍ ലഡ്ഡു പൊട്ടുന്ന കുറെ രാഷ്ട്രീയക്കോമരങ്ങള്‍. ദുരിതമനുഭവിക്കുന്നവര്‍ക്കായി പിരിവുനടത്തി ദുരിദാശ്വാസ ഫണ്ട് സ്വരൂപിച്ച് അതില്‍ നിന്നും കയ്യിട്ടുവാരുന്ന നമ്മുടെ നേതാക്കള്‍. ഇവരെയെല്ലാം നമ്മള് വീണ്ടും സഹിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാണ് കൂടുതല്‍ സങ്കടം. 2018-ലെ പ്രളയ ദുരിതം നേരിട്ടപ്പോള്‍ കിടപ്പാടവും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കണം എന്ന് ഭരണകര്‍ത്താക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ അകമഴിഞ്ഞു സഹായിച്ചവരാണ് നാമെല്ലാവരും. പക്ഷെ അതിലൂടെ സ്വരൂപിച്ച കോടികള്‍ എതിലേ പോയെന്നു ചോദിച്ചാല്‍ ആര്‍ക്കും ഒരു ഉത്തരവും ഇല്ല. ആറ് വര്‍ഷം മുമ്പ് പ്രളയത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് ദുരിദാശ്വാസ ഫണ്ടില്‍ നിന്നും എന്തെങ്കിലും കിട്ടിയോ എന്ന് ചോദിച്ചാല്‍ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് എഴുപത് ശതമാനം പേരുടെയും ഉത്തരം. നേതാക്കന്മാരുടെ അടുപ്പക്കാര്‍ക്കും അവരോടു ഒത്തുചേര്‍ന്ന് നടക്കുന്നവര്‍ക്കും അര്ഹതപ്പെട്ടവരല്ലാത്തവര്ക്കും ആവശ്യത്തിലധികം കിട്ടിയിട്ടുമുണ്ട്. അത്തരമൊരു ദുരിദാശ്വാസ ഫണ്ടിലേക്ക് ഇനിയും കൊടുക്കണമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്.
അഞ്ചു വര്‍ഷം മുമ്പ് ഇതേപോലെ കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ ഇപ്പോഴും ദുരിദാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. അതിനിടയില്‍ ദുരിദാശ്വാസ ഫണ്ടില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും സ്വര്‍ണ്ണപ്പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വാങ്ങുന്നതിനായി ബാങ്കില്‍ നിന്നും വായ്പ്പ എടുത്ത മരണപ്പെട്ട നേതാക്കളുടെ ആശ്രിതര്‍ക്ക് ലോണ്‍ തിരിച്ചടക്കുന്നതിനും വഴിവിട്ട രീതിയില്‍ ലക്ഷങ്ങള്‍ നല്‍കുന്നതിനും ഭരണകര്‍ത്താക്കള്‍ അത്യുത്സാഹം കാണിച്ചിരുന്നു. അതിനെ ന്യായീകരിക്കാന്‍ കുറെ ന്യാകീകരണ തൊഴിലാളികളും. ന്യായീകരണ തൊഴിലാളികള്‍ക്ക് ന്യായീകരിക്കുവാന്‍ ആവശ്യമായ ക്യാപ്സൂളുകള് നിര്‍മ്മിച്ച് നല്കുന്ന നേതാക്കളും. ഈ നേതാക്കളെല്ലാം ഒരു തൊഴിലും ചെയ്യാതെ തന്നെ തടിച്ചു കൊഴുത്തു വളരുന്നു. ഇതൊക്കെ പ്രകൃതിയുടെ വികൃതികള്‍.
ഇപ്പോള്‍ നമ്മുടെ ക്യാപ്റ്റന്‍ വീണ്ടും ദുരിതാശ്വാസ സഹായ അഭ്യര്‍ഥനയുമായി വന്നിരിക്കുന്നു. വയനാട് ഉരുള്‍ പൊട്ടല്‍ അണികളില്‍ പലരുടെയും മനസ്സില്‍ ലഡ്ഡു പൊട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം ചതിക്കുഴികള്‍ അനുഭവിച്ചറിഞ്ഞ ധാരാളം നിസ്വാര്‍ഥ പ്രവര്‍ത്തകരും സാധാരണക്കാരും പൊങ്കാലയുമായാണ് ക്യാപ്റ്റന്റെ ഈ സഹായാഭ്യര്‍ഥനയെ ഇത്തവണ എതിരേറ്റിരിക്കുന്നത്. ധാരാളം പ്രവാസി സംഘടനകളും വയനാട് ദുരിതത്തിലായ സഹോദരങ്ങളെ സഹായിക്കുവാന്‍ സന്മനസ്സോടെ മുന്നിട്ടു വന്നിട്ടുണ്ട്. എന്നാല്‍ മിക്കവാറും എല്ലാ പ്രവാസീ സംഘടനക്കാരും നേരിട്ടും അല്ലെങ്കില്‍ നൂറ് ശതമാനം വിശ്വസിക്കാവുന്ന നാട്ടിലുള്ള സന്നദ്ധ സംഘടനകള്‍ വഴിയും സഹായം എത്തിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ദുരിദാശ്വാസ ഫണ്ടിലേക്ക് സമഭാവന ലഭിക്കുന്ന തുക ഇനി സര്‍ക്കരുദ്യോഗസ്ഥരുടെ ശമ്പളം കൊടുക്കനായി വാകമറ്റില്ലെന്ന് ആര്‍ക്കറിയാം. ശമ്പളം ലഭിക്കാതെ വന്നാല്‍ സര്‍ക്കാരുദ്യോഗസ്ഥരും ദുരിതമനുഭവിക്കുന്നവരാണ് എന്ന് ന്യായീകരണ ക്യാപ്സ്യൂള്‍ ഇറക്കുവാന്‍ ബുദ്ധിമുട്ടില്ലല്ലോ.
മാത്യുക്കുട്ടി ഈശോ
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, നിങ്ങളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പ്രവാസികള്‍ അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന പണം അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ കൃത്യമായി എത്തണമെന്ന് അവര്‍ക്കു ആഗ്രഹമുണ്ട്. അല്ലാതെ നാടിനും നാട്ടാര്‍ക്കും കൊള്ളാത്ത കയ്യിട്ടു നക്കുന്നവരുടെ കൈകളില്‍ എത്തരുത് എന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. പ്രവാസികള്‍ ആവശ്യസമയത്ത് സഹായിക്കുവാന്‍ സന്മനസ്സുള്ളവരാണ്. അവര്‍ സഹായിക്കുകയും ചെയ്യും. പക്ഷെ അവരും കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കിയവരാണ്. ഫണ്ട് ശേഖരിക്കുന്ന മിക്കവാറും എല്ലാ പ്രവാസീ സംഘടനകളും തങ്ങളുടെ സംഭാവനകള്‍ ഇനിയെങ്കിലും രാഷ്ട്രീയക്കാരുടെ കരങ്ങളില്‍ എത്താതെ ആവശ്യക്കാര്‍ക്ക് നേരിട്ട് കൊടുക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചെയ്യുന്നതാണ്.