ബംഗളൂരു: ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം കിട്ടിയെന്നും കൈയിലെ മോതിരം തിരിച്ചറിഞ്ഞുവെന്നുമുള്ള തരത്തില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശംമെന്ന് കുടുംബം.
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വ്യാജ സന്ദേശം പ്രചരിച്ചത്.
അർജുനെ കാണാതായി 17 ദിവസമായിരിക്കുകയാണ്. അർജുന് വേണ്ടിയുള്ള തെരച്ചില്‍ നിറുത്തില്ലെന്ന് കാർവാർ എം.എല്‍.എ സതീഷ്‌കൃഷ്ണ സെയില്‍ പറഞ്ഞിരുന്നു. ചെളിയും മണ്ണും നീക്കാൻ തൃശൂരില്‍ നിന്ന് ഡ്രഡ്‌ജർ എത്തിച്ച് തെരച്ചില്‍ തുടരാനാണ് ശ്രമമെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാല്‍ തൃശൂരില്‍ നിന്ന് ഷിരൂരിലേയ്ക്ക് ഡ്രഡ്‌ജർ കൊണ്ടുപോകില്ലെന്നാണ് ഇപ്പോള്‍ അധികൃതർ അറിയിക്കുന്നത്.
ഗംഗാവലി പുഴയില്‍ ആഴവും ഒഴുക്കും കൂടുതലാണ്. ഡ്രഡ്‌ജർ പുഴയിലിറക്കാനാവില്ലെന്ന് കൃഷിവകുപ്പിലെ അസിസ്റ്റന്റ് ഡയറക്‌ടർമാർ അടങ്ങിയ സംഘം തൃശൂർ കലക്‌ടർക്ക് റിപ്പോർട്ട് നല്‍കി. പുഴയിലെ ഒഴുക്ക് നാല് നോട്‌സില്‍ കൂടുതലാണങ്കില്‍ ഡ്രഡ്‌ജർ ഇറക്കാൻ പ്രയാസമാണെന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.