വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വംശീയതയെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി അവർ സാരി ഉടുത്ത ചിത്രം മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സാമൂഹ്യമാധ്യമത്തിൽ കയറ്റി. കറുത്ത വർഗക്കാരനായ പിതാവിനും ഇന്ത്യക്കാരിയായ മാതാവിനും ജനിച്ച ഹാരിസ് കറുത്ത വർഗക്കാരിയല്ല എന്ന വാദം തെളിയിക്കാനാണ് ട്രംപിന്റെ ശ്രമം.
കറുത്ത വർഗക്കാരിയാണ് എന്ന വാദം ഹാരിസ് അടുത്ത കാലത്താണ് കൊണ്ടുവന്നതെന്നു ട്രംപ് ആരോപിക്കുന്നു. അമ്മയോടും അവരുടെ ബന്ധുക്കളോടും ഒപ്പം എടുത്ത ചിത്രത്തിലാണ് ഹാരിസ് സാരി ഉടുത്തിട്ടുള്ളത്.
"വർഷങ്ങൾക്കു മുൻപ് അയച്ച ഈ മനോഹര ചിത്രത്തിനു നന്ദി കമലാ," ട്രംപ് കുറിച്ചു. "ഇന്ത്യൻ പൈതൃകത്തോടുള്ള നിങ്ങളുടെ ഊഷ്മളമായ സ്നേഹവും സൗഹൃദവും ഏറെ അഭിനന്ദനീയമാണ്."
വംശീയ അധിക്ഷേപം എന്ന ആരോപണം ഉയർന്നിട്ടും ട്രംപ് കാമ്പയ്ൻ ഈ വിഷയം വിടാൻ തയാറായിട്ടില്ല. ട്രംപ് കലിഫോർണിയയിൽ പ്രസംഗിക്കുമ്പോൾ 'കലിഫോർണിയയിൽ നിന്നുള്ള ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ സെനറ്റർ' എന്ന വിശേഷണത്തോടെ ഹാരിസിന്റെ ചിത്രം പ്രദർശിപ്പിച്ചു.
ഹാരിസ് ഇപ്പോഴും നിറം മാറുന്ന വ്യക്തിയാണെന്നു ട്രംപിന്റെ വി പി സ്ഥാനാർഥി ജെ ഡി വാൻസ് ആരോപിച്ചു.
ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ വേരോടിയ പൈതൃകത്തിൽ എന്താണ് ആക്ഷേപമെന്നു ഹാരിസ് ചോദിക്കുന്നു. കറുത്ത വർഗക്കാർ കൂടുതലായി പോകുന്ന കോളജിലാണ് അവർ പഠിച്ചത്. ആൽഫാ കാപ്പ ആൽഫാ എന്ന കറുത്ത വർഗക്കാരുടെ വനിതാ കൂട്ടായ്മയിൽ അവർ അംഗമാണ്.
ട്രംപ് ഉയർത്തുന്ന വിഷയം തിരിച്ചടിക്കുമെന്നു ചില റിപ്പബ്ലിക്കൻ നേതാക്കൾ താക്കീതു നൽകി. ഭിന്നത സൃഷ്ടിക്കുന്ന അസത്യമായ അവകാശവാദം ഉപേക്ഷിക്കണമെന്നു ന്യൂ ഹാംപ്ഷെയർ ഗവർണർ ക്രിസ് സുനുനു, മെരിലാൻഡ് സെനറ്റ് സ്ഥാനാർഥി ലാറി ഹോഗൻ, സെനറ്റർ ലിസ മുർക്കോവ്സ്കി (അലാസ്ക) എന്നിവർ ആവശ്യപ്പെട്ടു.
സുനുനു പറഞ്ഞു: "വിജയത്തിലേക്കുള്ള വഴി വ്യക്തിഹത്യയിലൂടെയല്ല കാണേണ്ടത്." ട്രംപിന്റെ വാദം അസ്വീകാര്യവും വെറുപ്പിക്കുന്നതുമാണെന്നു ഹോഗൻ പറഞ്ഞു. "അമേരിക്കൻ ജനത ഇത്തരം വാദങ്ങൾ അർഹിക്കുന്നില്ല."
ഹാരിസിന്റെ പ്രവർത്തന പരാജയങ്ങൾ ആയുധമാക്കാൻ റിപ്പബ്ലിക്കൻ പാർട്ടി ഒരുങ്ങുമ്പോൾ ട്രംപ് വായ് തുറന്നത് അപകടമായി എന്ന വിമര്ശനത്തിനിടെ സെനറ്റർ ജോഷ് ഹോളി (റിപ്പബ്ലിക്കൻ-മിസൂറി) പറഞ്ഞു: "വംശീയതയെ കുറിച്ചും മറ്റും കുറച്ചു മാത്രം സംസാരിച്ചു ഭാവിയിൽ നമ്മൾ എന്തു ചെയ്യും എന്നു വിശദീകരിക്കയാണ് വേണ്ടത്."
ട്രംപിന്റെ നീക്കം മഹാ അബദ്ധമാവും എന്നാണ് നിരീക്ഷക മതം. "ഇതിനേക്കാൾ എത്രയോ കരുത്തുറ്റ വാദങ്ങൾ കൊണ്ടുവരാൻ ട്രംപിനു കഴിയും," ടെക്സസിൽ റിപ്പബ്ലിക്കൻ തന്ത്രങ്ങൾ മെനയുന്ന മാറ്റ് മക്കോവിയാക് പറഞ്ഞു. "മിശ്രിത പൈതൃകങ്ങൾ ഉള്ള ഒട്ടനവധി പേർ ഈ രാജ്യത്തുണ്ട്."
സമ്പദ് വ്യവസ്ഥയോ തെക്കൻ അതിർത്തിയോ ട്രംപിനു വിഷയമാക്കാൻ കഴിയുമെന്ന് മറ്റൊരു റിപ്പബ്ലിക്കൻ സ്ട്രാറ്റജിസ്റ് സ്കോട്ട് ജെന്നിങ്സ് പറഞ്ഞു.
2020ൽ കറുത്ത വർഗക്കാരുടെ 9% വോട്ട് മാത്രം നേടിയ ട്രംപ് ഇക്കുറി കൂടുതൽ ലഭിക്കാനാണ് ലക്ഷ്യമിടുന്നത്. അവരെ വിഭജിക്കാനാണ് ശ്രമം. ബരാക്ക് ഒബാമയുടെ ജന്മസ്ഥലം സംബന്ധിച്ച് അദ്ദേഹം ഉയർത്തിയ തർക്കങ്ങൾ ഈ ലക്ഷ്യം തന്നെ വച്ചുള്ളതായിരുന്നു.
Trump posts photo of Harris in saree