Image

ലാംപൈറിസ് നൊക്ടിലുക്ക (കവിത: വേണുനമ്പ്യാർ)

Published on 06 September, 2024
  ലാംപൈറിസ് നൊക്ടിലുക്ക (കവിത: വേണുനമ്പ്യാർ)

രാത്രിയിൽ
പച്ചപ്പുൽത്തകിടിക്ക്
തീയിട്ടതിന്റെ പേരിൽ
പകൽ നീളേ
മിന്നാമിനുങ്ങുകൾക്ക്
മഹാനായ സൂര്യൻ
വിലക്കേർപ്പെടുത്തി,
പൂർണ്ണചന്ദ്രന്റെ 
പരിപൂർണ്ണപിന്തുണയോടെ!

2
എളിയവരിൽ എളിയവരായ
മിന്നാമിന്നികളെല്ലാം
ഒത്തുകൂടി ചിന്തിച്ചുറപ്പിച്ചു :
ഇന്ന് മാറ്റണം അഹങ്കാരിയായ അരിവാൾക്കാരനെ
അതിനു കഴിഞ്ഞില്ലെങ്കിൽ,
പുലരട്ടെ നാളെ,
മാറ്റാം വെളിച്ചത്തിന്റെ
കുത്തകമുതലാളിയായ സൂര്യനെ;
സിന്ദാബാദ് സിന്ദാബാദ്
മിന്നാമിന്നികൾ സിന്ദാബാദ്!

3
ഒരു രാത്രി സ്വർഗ്ഗീയനായ 
കലാഭവൻ മണിയുടെ
വികാരനിർഭരമായ പാട്ട് കേട്ടതും
ദ്യോതകങ്ങൾ ഒന്നടങ്കം
പൊട്ടിക്കരഞ്ഞു പോയി
കണ്ണീരിന് ആരും 
തെളിവ് ചോദിക്കേണ്ട
നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ
പുലരിയിൽ വിടർന്ന 
ഒരു പനിനീർപ്പൂവിതളിൽ 
ആ തെളിവ് ബാക്കി കാണും.

4
മരണമടുത്തെങ്കിലും
കുട്ടിക്കൗതുകമിനിയുമണയാത്ത
ഒരറുപതുകാരന്റെ ഇരുണ്ട മുറി.
അവിടെ അവസാനത്തെ തരി
വെളിച്ചവുമായി ഒരു മിന്നാമിന്നിയെത്തി.
വൃദ്ധൻ മിന്നാമിന്നിയെ കടന്നു പിടിച്ചു.
ഇതിന്റെ സ്വിച്ച് എവിടെ?
പ്രാണിയുടെ പിടച്ചിലിനിടയിൽ
വൃദ്ധൻ പിറുപിറുത്തു:
സ്വിച്ച് കണ്ടുപിടിച്ചിട്ട് മതി
ഇനി ഫാനിൽ കെട്ടിത്തൂങ്ങി-
യൊടുങ്ങുന്ന കാര്യമൊക്കെ!

5
ശവയാത്ര പിറ്റേന്ന് 
സന്ധ്യയ്ക്കായിരുന്നു
വിവരമറിഞ്ഞെത്തിയ  
മിന്നാമിന്നികൾ
മഞ്ഞവെളിച്ചപ്പൊട്ടുകളാൽ
ചുവന്ന ശവക്കോടി വിതാനിച്ചു.

ജൈവദീപ്തിക്കൊട്ടും 
കുറവു വരുത്താതെ
ലാംപൈറിസ് നൊക്ടിലുക്കകൾ
വഴി നീളേ പരേതന്റെ  
നിത്യശാന്തിക്കായ് ശരണം വിളിച്ചു :
ഗോവിന്ദഗോവിന്ദ ഗോ....... വിന്ദാ!

 

Join WhatsApp News
Sudhir Panikkaveetil 2024-09-07 13:09:28
ശ്രീ വേണു നമ്പ്യാരുടെ കവിതയുടെ ശീർഷകം കണ്ടു വിഷമിച്ചു. തീരദേശവാസികളായവർക്ക് "കവര്" എന്താണെന്നറിയാം. ഈ കവിതയിൽ വാക്കുകളുടെ ഒരു മായാജാലം സൃഷ്ടിച്ചിട്ടുണ്ട്. കലാഭവൻ മാണിയുടെ പാട്ടു കേട്ട് ദ്യോതകങ്ങൾ" പൊട്ടിക്കരഞ്ഞുപോയി. അവനെപ്പറ്റി അറിയുന്നവർ എന്നായിരിക്കും.ദ്യോതകം വാചകങ്ങളിൽ തനിയെ നിൽക്കാത്ത ഒരു പദമാണ്. അതേപോലെ ബാലകൗതുകം മാറാത്ത ഒരു വൃദ്ധൻ മിന്നാമിനുങ്ങിനെ നിഗ്രഹിച്ചു. മിന്നാമിനുങ്ങുകൾ ശവയാത്രയൊരുക്കി. ശീര്ഷകത്തെ സാധാരണ മനുഷ്യന്റെ ഭാഷയിൽ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നാക്കാം. സൂര്യനോട് പകപോക്കാണ് ഇത്തിരിവെളിച്ചവുമായി മിന്നാമിനുങ്ങുകൾപകൽ സഞ്ചരിക്കുന്നത് എന്ന് കവി ഭാവന ചെയ്യുന്നു. . ഒരു പക്ഷെ നിസ്സാരരായ മിന്നിമിനുങ്ങുകളെ നോക്കി കവി ചിന്തിക്കുന്നത് നമ്മൾ നമുക്ക് ചുറ്റുമുള്ള എല്ലാറ്റിനെയും ബഹുമാനിക്കണം നമ്മൾ നിലത്തു നിൽക്കണമെന്ന പാഠമാണ് അത് നൽകുന്നത്. . മിന്നാമിനുങ്ങുകൾ സ്വയം പ്രകാശിക്കുന്നു, നമ്മെ ആകർഷിക്കുന്നു. ജപ്പാൻകാർ മിന്നാമിനുങ്ങുകൾ മരിച്ചപോയവരുടെ ആത്മാവായി കാണുന്നു. കവി ആ സങ്കൽപ്പത്തെ ഇതിൽ ഘടിപ്പിക്കുന്നു. ഒരു വിലാപയാത്രയിലാണ് മിന്നാമിനുങ്ങുകൾ. വായിച്ചു മനസ്സിലാക്കാൻ കുറച്ച് സങ്കീർണ്ണമായ കവിതയാണ്.
വേണുനമ്പ്യാർ 2024-09-09 05:09:35
കവിതയുടെ തലക്കെട്ടിനെക്കുറിച്ചുള്ള ശ്രീ സുധീർ പണിക്കവീട്ടിലിന്റെ നിർദ്ദേശം ഉചിതവും സ്വീകാര്യവുമാണ്. മിന്നാമിനുങ്ങിന്റെ ശാസ്ത്രനാമമായ ലാംപൈറിസ് നൊക്ടിലുക്ക തലക്കെട്ടായി ചേർത്തതു ഉച്ചരിക്കുമ്പോൾ ആ ശബ്ദത്തിനു കിട്ടുന്ന കുത്തും മുഴക്കവും കണക്കിലെ ടുത്തിട്ടാണ്. പരിചിതമായതിനു പൊതുവെ അപരിചിതമായ ഒരു പേര് നൽകുമ്പോഴുള്ള fun, surprise element ഉം മറ്റൊരു ഘടകമാകാം. ഇക്കാര്യത്തിൽ ശ്രീ സുധീർ പണിക്കവീട്ടിലിനെപ്പോലുള്ള പ്രതിഭാധനരായ മാന്യവായനക്കാരെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ സുമനസ്സാലേ നിർവ്യാജം ഖേദിക്കട്ടെ. മറ്റൊന്ന് 'ദ്യോതകങ്ങൾ' എന്ന പ്രയോഗമാണ്. ഉപബോധമനസ്സ് 'ഖദ്യോതങ്ങൾ' എന്ന് മന്ത്രിക്കുകയും ബോധമനസ്സിൽ അവതരിച്ചപ്പോൾ അത് 'ദ്യോതകങ്ങൾ' ആയി മാറിപ്പോയതാണെന്നു കരുതുന്നു. അങ്ങ് അത് apt ആയി കരുതുന്നുവെങ്കിൽ തൽക്കാലം കവി അശ്രദ്ധ കൊണ്ടുണ്ടായ ഒരപകടത്തിൽ നിന്നും പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്ന് പറയാം. കവിതയുടെ രണ്ടാം ഖണ്ഡികയിൽ ഒളിപ്പിച്ചു വെച്ചിരുന്ന രാഷ്ട്രീയ സൂചനകൾ, അരിവാൾ ക്കാരൻ, കുത്തക മുതലാളി എന്നിവ, അങ്ങയുടെ ശ്രദ്ധയിൽ പെട്ടിരുന്നുവൊ? കവിത സങ്കീർണ്ണമാണെങ്കിലും അങ്ങിങ്ങായി സരളതയുടെ സ്പർശവും കാണാം. താങ്കളുടെ ശ്രദ്ധാപൂർവ്വമായ വായനയ്ക്കും പ്രതികരണത്തിനും നന്ദിയുടെ പൂച്ചെണ്ടുകൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക