Image

ചിത്രം: നഖക്ഷതങ്ങൾ (എന്റെ പാട്ടോർമകൾ - 8: അമ്പിളി കൃഷ്ണകുമാര്‍)

Published on 23 September, 2024
 ചിത്രം: നഖക്ഷതങ്ങൾ (എന്റെ പാട്ടോർമകൾ - 8: അമ്പിളി കൃഷ്ണകുമാര്‍)

മനസ്സിൽ ശാദ്വലത വിരിയിക്കുന്ന ചില ഗാനങ്ങളുണ്ട് . അനർഘനിമിഷങ്ങളുടെ ആഘോഷത്തിമിർപ്പെന്നോണം നമ്മുടെ മനസ്സുകളിൽ അത് അവാച്യമായ മാസ്മരികതയുടെ ഹരിതാഭ ശ്രുതി മീട്ടാറുമുണ്ട് .

അത്തരത്തിലുള്ള ഒരു ഗാനമാണ് ഇന്ന് എന്റെ പാട്ടോർമയിലേക്കു നീന്തിക്കയറി വന്നത് . നീരാടിക്കയറി വന്ന ആ പാട്ടിനെ ഞാനെങ്ങനെ പടിയിറക്കി വിടും ? അതും  'നിള 'യിൽ നീരാടിയെത്തിയ ഗാനം .

'നിള  '-  'മലയാളികളുടെ മാനസ നദി ' - നിളയുടെ പുളിനങ്ങളെ വർണ്ണിക്കാത്ത കവി ഭാവനകളില്ല തന്നെ . ദാസേട്ടനോടൊപ്പം നമ്മളും അറിയാതെ ഈ പാട്ടിലുടെ നീരാടുന്നു . അതിമനോഹരമായ അസാധ്യ ഓർക്കസ്ട്രേഷൻ  നമ്മളേയും നീരാട്ടിനിറക്കുന്ന ലയ ചാതുരി . കൗമാരപ്രായക്കാർക്ക് പ്രണയത്തിന്റെ കുളിരു പകർന്ന ഗാനം .

ആരംഭത്തിലെ ആ ഹമ്മിംഗ് ! അതു മാത്രം മതി കണ്ണും പൂട്ടി ഈ പാട്ടിലേക്കൊഴുകിയിറങ്ങാൻ . നിശബ്ദ പ്രണയത്തിന്റെ സൗന്ദര്യമാവാഹിച്ച ഒ . എൻ .വി  സർ ന്റെ മനോഹര വരികൾ ! അതേ , അതു മാത്രം മതി . തേനാണോ , അമൃതാണോ  എന്നറിയാത്ത ആനന്ദ ലഹരി . ഭാവസാന്ദ്രം ! ബോംബെ രവിയുടെ സംഗീതം എന്നെ ഒരുപാടു നീരാടിയ ഓർമ്മയിലേക്കത്തിക്കുന്നു .
മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ പാട്ടിലെ പദങ്ങൾ മനോഹരം ! നല്ല ചിട്ടയോടെ അടുക്കി വിച്ചിരിക്കുന്നു .  'വയലിൻ ' എന്ന സംഗീതോപകരണം എത്ര മൃദുവായാണ് ഈ പാട്ടിനെ തഴുകുന്നതെന്നു നോക്കൂ ! ആത്മാവിലലിഞ്ഞുചേരുന്ന സംഗീതം .

നിശബ്ദ പ്രണയത്തിന്റെ വാക്ധോരണി പോലെ പ്രകംമ്പനങ്ങളില്ലാതെ , ആറ്റുവഞ്ചി പൂക്കൾ കാറ്റിലാടി ഉലയുന്ന കാഴ്ച ! കസവിന്റെ നിറമുള്ള കൈതപ്പൂവിന്റെ ബിംബ കൽപ്പനയെത്ര സുന്ദരം !

നിളാ നദിയുടെ പുളിനങ്ങളിൽ വെൺനിലാവ് പതിച്ച കാഴ്ചയെ ചന്ദനക്കുളിരണിഞ്ഞതിനോട് ഉപമിച്ച കവി ഭാവനയോടെനിക്കെന്നും അസൂയ തന്നെയാണ് . ഇതൊക്കെ കണ്ടാൽ ഏതു ഗന്ധർവനാണ് തന്റെ പ്രണയിനിയെ മന്ത്രമോതി ഉണർത്താത്തത് ?

വൈകുന്നേരങ്ങളിൽ , തോട്ടിലും കുളത്തിലുമൊക്കെ പോയി കൂട്ടമായി  കുളിച്ചു വന്നിരുന്ന ബാല്യകാലം . അങ്ങനെയൊരിക്കൽ കുളി കഴിഞ്ഞ് , തോട്ടു വരമ്പിലൂടെ വീട്ടിലേയ്ക്കു നടക്കുമ്പോൾ ഏതോ വീട്ടിലെ റേഡിയോയിൽ നിന്നും ഒഴുകിയെത്തിയ ഈ ഗാനം എന്നെയൊരു നിമിഷം അവിടവിടെ പിടിച്ചു നിർത്തി . പിന്നെ , എപ്പോൾ ആ പാട്ടു കേട്ടാലും ഞാൻ ആ തോട്ടിൻ കരയിലെ കൊച്ചു കുട്ടിയാകാറുണ്ട് . എന്റെ ചെറിയ തോട് ഒരു നിളാ നദിയും .

മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മലയാളക്കരയിലേയ്ക്കു വൈകി വന്ന പൂന്തിങ്കളായ മോനിഷ എന്ന അഭിനേത്രി എല്ലാവരേയും തനിച്ചാക്കി പറന്നു പോയ സങ്കട ഓർമ്മയിൽ , മോനിഷക്കുള്ള ബാഷ്പാഞ്ജലിയാകട്ടേ ഇന്നത്തെ എന്റെയീ പാട്ടോർമ .
____________________      

നീരാടുവാൻ നിളയിൽ നീരാടുവാൻ
നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ (2)

ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ
ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു
പൂമ്പുടവ തുമ്പിലെ കസവെടുത്തു
പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ (നീരാടുവാൻ...)

ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ
ആലിന്റെ കൊമ്പത്തെ ഗന്ധർവനോ
ആരെയോ മന്ത്രമോതി ഉണർത്തിടുന്നു (നീരാടുവാൻ..)

Join WhatsApp News
Sudhir Panikkaveetil 2024-09-23 14:56:27
ഈ സിനിമയിലെ തന്നെ വളരെ അർത്ഥസമ്പുഷ്ടമായ ഒരു ഗാനമുണ്ട്. കേവല മർത്യ ഭാഷ കേൾക്കാത്ത ദേവ ദൂതികയാണ് നീ" ബധിരയായ കാമുകിയെ ഇതിനേക്കാൾ മനോഹരമായി എങ്ങനെ ഒരു കാമുകന് ആശ്വസിപ്പിക്കാൻ കഴിയും. ശ്രീമതി അമ്പിളി ടീച്ചറുടെ പാട്ടോർമ്മകൾ പഴയ ഗാന ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു താളത്തോടെ, ശ്രുതിയോടെ, ശ്രവണസുഖത്തോടെ അടുത്ത പാട്ടിനായി കാത്തിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക