ഹൈദരാബാദ്: ഡൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രൊഫസർ ജി എൻ സായിബാബ (54) അന്തരിച്ചു. ഹൈദരാബാദിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 10 വർഷം ജയിലിലടച്ചിരുന്നു. സായിബാബ ഉൾപ്പെടെ ആറു പേരെ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് മാർച്ചിൽ കുറ്റവിമുക്തരാക്കിയിരുന്നു. യുഎപിഎ ചുമത്തിയ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി.
2014 മേയിലാണ് ഡൽഹി സർവകലാശാലയുടെ റാം ലാൽ ആനന്ദ് കോളജിൽ ഇംഗ്ലിഷ് അധ്യാപകനായിരുന്ന സായിബാബയെ ഡൽഹിയിലെ വസതിയിൽനിന്ന് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ അദ്ദേഹത്തെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. 2017ലാണ് സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2021 മാർച്ചിൽ കോളജ് അദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കി.
പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ 2014ൽ അറസ്റ്റിലായതു മുതൽ നാഗ്പുർ സെൻട്രൽ ജയിലിലായിരുന്നു. 2022 ഒക്ടോബർ 14ന് ഇതേ കേസിൽ സായിബാബ ഉൾപ്പെട്ട പ്രതികളെ ഹൈക്കോടതി വിട്ടയച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീൽ പിറ്റേന്നു തന്നെ സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചു. ഹൈക്കോടതിയുടെ വിധി നടപ്പാക്കുന്നതു തടഞ്ഞു. തുടർന്ന് കേസിൽ വിശദമായ വാദം കേട്ട ശേഷം ഹൈക്കോടതിയുടെ വിധി റദ്ദാക്കി.