Image

അസാധാരണത്വം അനിവാര്യം (വിജയ് സി. എച്ച്)

Published on 14 October, 2024
അസാധാരണത്വം അനിവാര്യം (വിജയ് സി. എച്ച്)

'ഇന്ന് രാത്രി പതിനൊന്നും!', 'പെൺഘടികാരവും', 'ഇണയില്ലാപൊട്ടനും', 'എലിക്കെണിയും' അതുപോലെ പല പുസ്തകങ്ങളും കഥകളും പരക്കെ വായിക്കപ്പെട്ടപ്പോൾ വി. എസ്. അജിത്ത് എന്ന യുവ കഥാകൃത്ത് പുതിയ തലമുറയുടെയും പഴയ തലമുറയുടെയും പ്രിയ എഴുത്തുകാരനായിത്തീർന്നു.
ഒരു ചെറിയ കാലയളവിനുള്ളിൽ തന്നെ അനുവാചകർക്കിടയിൽ അജിത്ത് ഇത്രയും ചർച്ച ചെയ്യപ്പെടുപ്പോൾ, അല്പനേരം അദ്ദേഹത്തോടു സംവദിക്കാതെ കഴിയുമോ?


🟥 കൊണ്ടുവരണം അപൂർവത
പുത്തനെഴുത്തുകാരുടെ പുസ്തകങ്ങളുടെ പേരുകളിൽ മുതൽ ആഖ്യാന രീതിയിൽ വരെ അസാധാരണത്വമുണ്ടെന്ന നിരീക്ഷണം ശരിയാണ്. ശരാശരി എന്നതിൻ്റെ എതിർപദമായി അതിനെ കാണണം. ആരുടെ കഥപറച്ചിലിനാണ് പുതുമയുള്ളത് അവരെയാണ് പുത്തനെഴുത്തുകാരെന്നു വിളിക്കേണ്ടത്. ആബ്സലിസൻസ് കണക്കിലെടുക്കാത്ത നവാഗതരുമുണ്ടല്ലോ. പ്രണയം, കാമം, പ്രതികാരം, ദാരിദ്ര്യം, രോഗം, മരണം മുതലായ നാൽപതോളം അവസ്ഥകളേ മനുഷ്യർക്കുള്ളൂവെന്നാണ് പ്രശസ്ത ഫ്രഞ്ച് സാഹിത്യവിമർശകനും ധൈഷണികനുമായ റൊളാൻഡ് ബാർത്ത് നിരീക്ഷിച്ചത്. ഈ മനുഷ്യാവസ്ഥകളെ കാളിദാസനും ഷേക്സ്പിയറും മുതൽ ഗബ്രിയേൽ മാർക്വേസും മാധവിക്കുട്ടിയും വരെയുള്ളവർ ആവിഷ്ക്കരിച്ചു കഴിഞ്ഞു. ഇനി ബാക്കിയുള്ളത് എഴുത്തിൻ്റെ ക്രാഫ്റ്റിൽ അപൂർവത കൊണ്ടുവരിക എന്നതു മാത്രമാണ്. എന്നാൽ, അത് കൃത്രിമമായി അനുഭവപ്പെടാനും പാടില്ല. എൻ്റെ തന്നെ 'പെൺഘടികാരം' എന്ന കഥാസമാഹാരത്തിൽ ഭീമൻ കല്യാണസൗഗന്ധികം പറിയ്ക്കാൻ പോയ കഥയ്ക്ക് 'ഹിഡഗിയം കൊറോണേറിയം' എന്നാണ് പേരിട്ടിരിക്കുന്നത്. മറ്റൊരു കഥയുടെ നാമം 'ഊന സെപ്പറാത്തിയോൺ ടോപ്പോഗ്രാഫിക്ക’ എന്നും! വായനക്കാർ മണ്ടന്മാരല്ല; എഴുത്താളൻ കൊടുത്ത വിചിത്രമായ പേര് കഥ വായിച്ചു കഴിയുമ്പോൾ നീതീകരിക്കപ്പെടണം. തകഴിയും കേശവദേവും എഴുതിയിരുന്ന കാലത്തുനിന്നു വ്യത്യസ്തമായി ഇന്ന് പരശ്ശതം ടി.വി ചാനലുകൾ, സ്മാർട്ട്ഫോൺ, സോഷ്യൽ മീഡിയ തുടങ്ങിയവയുടെ വിശാലമായ ലോകം അപ്പുറത്തു തുറന്നു കിടപ്പുണ്ട്. സമയം തുലോം തുച്ഛമാണു താനും. ആയതിനാൽ വായനക്കാരനെ തൻ്റെ കൃതിയിലേയ്ക്ക് ആകർഷിച്ചു കൊണ്ടുവരേണ്ട ബാധ്യത കാഥാകൃത്തിനുണ്ട്.


🟥 എഴുത്തൊരു ഇടതുപക്ഷ രസതന്ത്രം
എഴുത്തുകാരിൽ മിക്കവരും ഇടതുപക്ഷ ചിന്താഗതിക്കാരാണെന്നു കാണുന്നു. ഞാനും, അതെ. ഇടത്തെ മസ്തിഷ്ക്കത്തിലെ രസതന്ത്രമാണല്ലോ ഒരാളെ എഴുത്തുകാരനാക്കുന്നത്! ശാസ്ത്രീയായി പറഞ്ഞാൽ കലാസാഹിത്യ പ്രവർത്തകർ right-brained ആയിരിക്കും. അയാൾക്ക് പൊളിറ്റിക്കലായി ഇടതു പക്ഷമാവാനേ കഴിയൂ. കപട സദാചാരം, വലിപ്പച്ചെറുപ്പം, ഡോഗ്മാറ്റിസം, എക്സ്ക്ലൂസിവിറ്റി, മതാത്മകത തുടങ്ങിയ പഴഞ്ചൻ മൂല്യബോധങ്ങൾ ഉപേക്ഷിച്ചു ഭൂതദയ, പരഹൃദയജ്ഞാനം, ചരാചരപ്രേമം, അനുകമ്പ, ബഹുസ്വരത, സയിൻ്റിഫിക് ടെമ്പർ, പ്രാഗ്മാറ്റിസം എന്നീ ഗുണങ്ങളെ സ്വാംശീകരിച്ചവരുടെ പക്ഷമാണെല്ലോ ഇടതുപക്ഷം! ആ നിലയ്ക്കു ഒരു നല്ല എഴുത്തുകാരന് ഇടതു പക്ഷക്കാരനായിരിക്കാതെ തരമില്ല. ഏതു ഉട്ടോപ്യയിലെ ഇടതുപക്ഷക്കാരൻ്റെ കാര്യമാണ് നിങ്ങൾ ഈ പറയുന്നത് എന്നു താങ്കൾ മൂക്കത്തു വിരൽ വയ്ക്കുകയാണെങ്കിൽ, ഇപ്പോൾ ഇവിടെ കണ്ടുവരുന്ന ഇടതുപക്ഷക്കാർ ബഹുഭൂരിപക്ഷവും, ഇങ്ങനെയല്ലല്ലോ എന്നു തോന്നലുണ്ടെങ്കിൽ അതിലേക്ക് എഴുത്തുകാർ ചായാൻ കാരണം അധികാരമാണ്.


🟥 മനുഷ്യനെന്ന ദുരൂഹത
ജീവിതഗന്ധികളായ കുറേ കഥകൾ രചിച്ചിട്ടുണ്ടെങ്കിലും മനുഷ്യനെ നിർവചിക്കുക അത്ര എളുപ്പമല്ല! പുരുഷനെ ‘അപകർഷതയുടെ കൂടാരം’ എന്നും സ്ത്രീയെ ‘അരക്ഷിതത്തിൻ്റെ കൂപം’ എന്നും ഞാൻ പണ്ടൊരിക്കൽ നിർവചിച്ചത് ഓർക്കുന്നു. അപകർഷതയെ മറച്ചു പിടിക്കാൻ പുരുഷൻ പല വിക്രിയകളും കാണിക്കും. കൂടാരത്തിൽ അകപ്പെടുന്നവരെ പാട്രിയാക്കിയുടെ ടൂളുകൾ കൊണ്ട് പരമാവധി ദ്രോഹിക്കും. കൂടാരത്തിനു പുറത്തുള്ളവരെയെല്ലാം എതിരാളിയായി കരുതി യുദ്ധപ്രഖ്യാപനം നടത്തും. അരക്ഷിതത്വത്തിൻ്റെ കിണറ്റിൽ അകപ്പെട്ട സ്ത്രീ കൂട്ടുകൂടാനെത്തുന്നവരെക്കൂടി അതിനകത്തേക്ക് വലിച്ചിടും. കരയിൽ നിന്ന് കയ്യയച്ച് മോചിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പാതാളക്കരണ്ടി തട്ടി മുറിവേറ്റു എന്ന് വിലപിക്കും. മനുഷ്യൻ പൊതുവേ ദുരൂഹത നിറഞ്ഞവനാണ്! Ignomatic എന്നും പറയാം. അവനെ/ളെ പ്രവചിക്കുക സാധ്യമല്ല. സദ്ഗുണങ്ങളെല്ലാം സഹജമാണെന്നും ദുർഗുണങ്ങളാണ് ആർജ്ജിതമെന്നും ഒരു നറേറ്റിവ് കേട്ടിട്ടുണ്ട്. അതത്ര ശരിയാണെന്ന് ഞാൻ കരുതുന്നില്ല. പരിണാമപരമായി ചിന്തിച്ചാൽ അങ്ങനെ ആവാൻ തരമില്ല. ജനാധിപത്യം പോലുള്ള, സമത്വം പോലുള്ള ആശയങ്ങൾ പഠിപ്പിച്ചു, ട്രെയിൻ ചെയ്തു, എടുക്കുക തന്നെ വേണം. സഹജമായുള്ളത് അടക്കിഭരിക്കാനോ ഭരിക്കപ്പെടാനോ ഉള്ള വാഞ്ചയാണ്. അഥവാ രാജാവോ പ്രജയോ ആകാനുള്ള ത്വരയാണ്, സാഡിസ്റ്റോ മെസോക്കിസ്റ്റോ ആവാനുള്ള വാസനയാണ്! 'മനുഷ്യൻ! ഹാ! എത്ര സുന്ദരമായ പദം' എന്നു ഒരു മഹാൻ പറഞ്ഞിട്ടുള്ളതായി ഈയിടെ ഒരു കവിപുംഗവൻ പ്രസംഗിക്കുന്നത് കേട്ടു. അത് ആ മഹാൻ്റെ വിഷ്ഫുൾ തിങ്കിങ് ആയി മാത്രമേ ഞാൻ എടുക്കുന്നുള്ളൂ. അങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന്!


🟥 മിടുക്കിൻ്റെ കീ വേർഡ്
അനാട്ടമിയും ഫിസിയോളജിയും പഠിച്ചു പാസ്സാകുന്നവരുടെ മിടുക്ക് തത്വശാസ്ത്ര-നീതിശാസ്ത്ര വ്യഗ്രതകളായി പരിണമിയ്ക്കുമെന്നൊരു ചിന്താധാരയുണ്ട്. പക്ഷേ, മനുഷ്യർ പൂർവാധികം അക്രമങ്ങളിലേയ്ക്കും നികൃഷ്ടതയിലേയ്ക്കും നിപതിച്ചുപോയ വാർത്തകളാണു നിത്യവും സംസ്ഥാനത്ത്! അഭ്യസ്ഥവിദ്യരുടെ മിടുക്ക് തത്വശാസ്ത്ര-നീതിശാസ്ത്ര വ്യഗ്രതകളായി പരിണമിക്കേണ്ടതല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. ശാസ്ത്രവിഷയങ്ങൾ പഠിച്ചവർക്ക് കൈവരേണ്ടുന്ന സയന്റിഫിക് ടെമ്പർ മനുഷ്യാന്തസ്സിന് ഗുണകരമായി ഭവിക്കേണ്ടതാണ് എന്ന് പ്രതീക്ഷിക്കുന്നതിൽ ന്യായമുണ്ട്. പക്ഷേ, വാസ്തവമില്ല. പഠിച്ചു പാസ്സാകുന്നവരുടെ മിടുക്ക് എന്നതിനെ കീ വേർഡ്സ് ആയി എടുക്കുകയാണെങ്കിൽ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായമനുസരിച്ചു പഠിക്കുക എന്നാൽ ദൗർഭാഗ്യവശാൽ മനഃപാഠം പഠിക്കുക എന്നാണ്! വികലമായ പരീക്ഷാ സമ്പ്രദായമനുസരിച്ചു പാസ്സാവുക എന്നാൽ ഓർമ്മശക്തി അളന്നപ്പോൾ തരക്കേടില്ല എന്നു മാത്രമാണ്. 

മിടുക്ക് എന്ന സംജ്ഞ ഡാറ്റ-ഇൻഫർമേഷൻ-നോളഡ്ജ്-വിസ്ഡം എന്നീ ക്രമാനുഗതമായ പടവുകൾ വിജയകരമായി കയറിയവൻ/ൾ എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചതെങ്കിൽ, ജ്ഞാനോൽപ്പാദകൻ എന്ന നിലയ്ക്കാണെങ്കിൽ, അത് തത്വശാസ്ത്ര-നീതിശാസ്ത്ര വ്യഗ്രതകളായി പരിണമിച്ചേക്കാം. ജോലി കിട്ടാൻ ഉടായിപ്പ് പി.എച്.ഡി. എടുക്കുക, നല്ല സ്ത്രീധനം കിട്ടാനിടയുള്ള പെണ്ണിനെ പ്രേമിക്കുക എന്നിവയിലൊക്കെയാണ് മിടുക്ക് പൊതുവേ കാണുന്നത്. സാമ്പ്രദായിക ശാസ്ത്ര വിദ്യാഭാസം മനസ്സിനെ വിമലീകരിക്കും എന്ന് ഞാൻ കരുതുന്നില്ല. നാമത് കൂടുതൽ പ്രതീക്ഷിക്കാനിടയുള്ളത് ഹ്യൂമാനിറ്റിക്സ് പഠിച്ചവരുടെ ഇടയിലാണെന്ന് തോന്നുന്നു. പക്ഷേ, അവിടെയും മനുഷ്യർ പൂർവാധികം അക്രമങ്ങളിലേയ്ക്കും നികൃഷ്ടതയിലേയ്ക്കും നിപതിച്ചുപോയ വാർത്തകളാണു നിത്യവും. സമുചിതമായി പണിയെടുക്കാതെ എങ്ങനെയെങ്കിലും വരുമാനം ഉണ്ടാക്കാം എന്നത് അമാന്യമായി ആരും കരുതുന്നില്ല. ബ്ലൂകോളർ ജോലിക്ക് സോഷ്യൽ അക്സപ്റ്റൻസ് ഇല്ല. അവർക്ക് പെണ്ണ് കിട്ടുന്നില്ല. സമൂഹത്തിൽ മാന്യതയില്ല. ഈ അവസ്ഥ മാറുകയും കൊള്ളാവുന്ന ടീച്ചർമാരെ (if any among the lot എന്നല്ല, പുതുതായി നിർമ്മിക്കുക തന്നെ വേണം) വച്ച് ചെറിയ ക്ളാസ്സു മുതലേ കുട്ടികൾക്ക് മൂല്യധിഷ്ഠിത വിദ്യാഭ്യാസം കൊടുക്കാനുള്ള ഇച്ഛാശക്തി ഭരണ വർഗ്ഗത്തിനുണ്ടാവുകയും ചെയ്താൽ വിദൂര ഭാവിയിൽ മാറ്റമുണ്ടാകും.


🟥 അർബൻ സാഹിത്യ മന്നന്മാർ
ജ്ഞാനപീഠ ജേതാക്കളായ എസ്.കെ. പൊറ്റെക്കാടും, ഒ.എൻ.വി. കുറുപ്പും ഉൾപ്പെടെയുള്ളവർ ലോകസഭാ/നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. 1957-ലും, 1962-ലും പൊറ്റക്കാട് ഇലക്ഷനിൽ മത്സരിച്ചു. ഒ.എൻ.വി-യാകട്ടെ 1989 ലും. അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും കേരള സമൂഹത്തിൽ നിറഞ്ഞു നിന്നിരുന്ന പ്രക്ഷുബ്ധ യൗവനവും, പുസ്തകാനുരാഗവും, വായനയും, വായനശാലാ ചർച്ചകളും തൊണ്ണൂറോടെ അസ്തമിച്ചു. 1991-ൽ ഗ്ലോബലൈസഷൻ വന്നതോടെ മനുഷ്യർ ആർത്തിപ്പണ്ടാരങ്ങളായി മാറി. ഇത്തരമൊരു അധോലോകത്താണ് ഇന്നത്തെ അർബൻ സാഹിത്യ മന്നന്മാർ വിരാചിക്കുന്നത്! പൊതു ഇടപെടലുകളിലൂടെ അവർ ലക്ഷ്യമിടുന്നത് ജനകീയ വേദികളും, മാധ്യമങ്ങളിൽ ഇടവും, തങ്ങൾ രചിച്ച പുസ്തകങ്ങളുടെ കച്ചവടവും, പുരസ്കാരങ്ങളും, സാംസ്കാരിക സ്ഥാപനങ്ങളിലെ സ്ഥാനങ്ങളുമാണ്. കുമിഞ്ഞുകൂടിയ സമ്പത്തിനെ മൂടിവയ്ക്കാൻ അവർ ദരിദ്രരുടെ മെലോഡ്രാമ പ്രമേയമാക്കി കഥകളെഴുതിയും, ഇന്നത്തെ അധികാര പ്രമത്തതയെ മറച്ചു പിടിയ്ക്കാൻ പണ്ട് അനുഭവിച്ച വിവേചനത്തിൻ്റെ കഥ പ്രസംഗിച്ചും നവലിബറലിസം നിരാലംബരെ പഠിപ്പിക്കുന്നു.


🟥 സ്ത്രീകളുടെ അശ്ലീലം ചൂടപ്പം
സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്നു ഒരു മുതിർന്ന സാഹിത്യകാരൻ ഈയിടെ പ്രസ്താവിച്ചിരുന്നു. പ്രസ്താവന അശ്ലീലമായി എനിയ്ക്ക് തോന്നുകയും ചെയ്തിരുന്നു. എഴുത്തുകാരി സുന്ദരിയെങ്കിൽ പുസ്തകം ശ്രദ്ധിക്കപ്പെടുമെന്നു മറ്റൊരു മുതിർന്ന എഴുത്തുകാരനും അതിനു മുമ്പേ പറഞ്ഞിരുന്നു. സ്കാറ്റോളജിയും, ലൈംഗികതയും, തെറിവാക്കുകകളും സ്ത്രീകൾ എഴുതിയാൽ മലയാളി പുരുഷന്മാർക്ക് വല്ലാത്തൊരു കൗതുകം തൊന്നുന്നുണ്ടെന്നു നിരീക്ഷിച്ചിട്ടുണ്ട്. സ്ത്രീ അമ്മയാണ്, ദേവിയാണ്, തുളസിക്കതിരാണ് എന്നൊക്കെയുള്ള വരേണ്യവും പാട്രിയാർക്കി അധിഷ്ഠിതവുമായ പൊതുബോധ നിർമ്മിതിയാണ് ഇതിനു പിന്നിൽ. ഞാൻ അബുദാബിയിൽ പോയപ്പോൾ സാരിയുടുത്ത മലയാളി സ്ത്രീകൾ വെയ്ട്രസ്സായി ജോലി ചെയ്യുന്ന ബാർ സന്ദർശിക്കാനിടയായി. അവിടെ വലിയ വൃത്തിയോ വെടിപ്പോ രുചിയുള്ള ഭക്ഷണമോ ഇല്ല. സാരിയുടുത്ത മലയാളി സ്ത്രീകൾ ഓർഡർ എടുക്കുകയും സെർവ് ചെയ്യുകയും ചെയ്യുന്നുവെന്ന ഒറ്റക്കാരണത്താൽ സമാനമായ ഇതര ഭക്ഷണശാലകളെ അപേക്ഷിച്ചു നാലിരട്ടി വില കൊടുത്തു ഊണു കഴിക്കാൻ സാധാരണക്കാരായ തൊഴിലാളികൾ അവിടെ എത്തുന്നു. 

നോർത്ഈസ്റ്റ്കാരോ തായ്ലൻഡു സുന്ദരികളോ സെർവ് ചെയ്താൽ ഈ കൗതുകം ഇല്ല താനും! മലയാളി മങ്കയുടെ സ്ത്രീത്വത്തെ വിൽപനച്ചരക്കാക്കുകയാണ് (commodification) അവിടെ. ഇൻവെസ്റ്റ്മൻ്റ് ഇൻ സെക്ഷ്വൽ ക്യാപ്പിറ്റൽ! ഈ തന്ത്രം പ്രയോഗിക്കുന്ന എഡിറ്റർമാരും പ്രസിദ്ധീകരണങ്ങളും, മുതലെടുക്കുന്ന വനിതാ എഴുത്തുകാരുമുണ്ടെന്നു ഞാൻ കരുതുന്നു. പെണ്ണെഴുത്ത്, ആണെഴുത്ത് എന്നിങ്ങനെ ഭാഷാസൃഷ്ടികളെ പൊതുവായി തരം തിരിക്കാൻ കഴിയില്ലെങ്കിലും, സ്വാനുഭവങ്ങൾക്ക് മൂർച്ചയും മൗലികതയും അധികമായതിനാൽ, അത്തരം എഴുത്തുകൾക്ക് ഒരു ലിംഗഭേദ നിറം ലഭിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, പെണ്ണിന് മാത്രമുള്ള അനുഭവങ്ങൾ അവൾക്ക് നന്നായി എഴുതാൻ കഴിയും എന്നതിനർഥം, പുരുഷന് സ്ത്രീയെക്കുറിച്ചും കുട്ടികളെക്കുറിച്ചും എഴുതാനാകില്ല എന്നല്ലല്ലോ. പെണ്ണെഴുത്ത് എന്നാൽ പെണ്ണുങ്ങളുടെ എഴുത്തായി മാത്രം കാണുന്നതിൽ വിയോജിപ്പുണ്ട്. മറിച്ചുള്ളതും ശരിയാണ്.
---------------------

അസാധാരണത്വം അനിവാര്യം (വിജയ് സി. എച്ച്)
അസാധാരണത്വം അനിവാര്യം (വിജയ് സി. എച്ച്)
അസാധാരണത്വം അനിവാര്യം (വിജയ് സി. എച്ച്)
Join WhatsApp News
പെയ്ഡ് പ്രമോഷൻ 2024-10-16 16:24:20
ഇതു പെയ്ഡ് പ്രൊമോഷനാണോ ? അങ്ങിനെയെങ്കിൽ അതു പറയുന്നതിൽ അപാകതയൊന്നുമില്ല. ഈ ലേഖകൻ ഇതേ എഴുത്ത്‌ കാരനെ ക്കുറിച്ചു ഇമലയാളി മാസികയിലും പത്രത്തിലും ഇപ്പോൾ രണ്ടുമൂന്നു വട്ടമായി ഇതേ കാര്യം തന്നെ എഴുതികാണുന്നു അതും കൂടാതെ ഇതേ ലേഖകൻ തന്നെ വേറെ ചില മാധ്യമങ്ങളിലും ഈ എഴുത്തുകാരനെക്കുറിച്ചു എഴുതി കണ്ടു അതുകൊണ്ടു ഇതൊരു പ്രൊമോഷൻ ലേഖനം എന്നു കരുതുന്നു. ഇത്രയും നല്ല എഴുത്തുകാരാണെങ്കിൽ ഇ മലയാളി കഥാ മത്സരത്തിൽ വന്നു സമ്മാനം വാങ്ങി പോകട്ടെ കഥ എല്ലാവര്ക്കും വായിക്കുകയും ചെയ്യാമല്ലോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക