മലയാള ഭാഷയേയും അതിന്റെ സാഹിത്യ പൈതൃകത്തേയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച കേരള സാഹിത്യ അക്കാദമിക്ക് ഇന്ന് 69-ാം പിറന്നാൾ.1956 ഒക്ടോബർ 15-ാം തീയതി അന്നത്തെ രാജപ്രമുഖൻ ചിത്തിര തിരുനാൾ ബാലരാമവർമ്മയാണ് തിരുവനന്തപുരത്ത് ഉദ്ഘാടനം നിർവഹിച്ചത്.1957-ൽ ആസ്ഥാനം തൃശൂരേക്ക് മാറ്റി.പോർട്രെയ്റ്റ് ഗാലറി,കാസെറ്റ് ലൈബ്രറി, വിപുലമായ പുസ്തക ശേഖരം തുടങ്ങിയവ ഭാഷാ സാഹിത്യ വിദ്യാർത്ഥികൾ ഗവേഷണത്തിന് ഉപയോഗപ്പെടുത്തി വരുന്നു.എല്ലാ സാഹിത്യശാഖകളിലേയും മികച്ച കൃതികൾക്ക് വർഷം തോറും അവാർഡ് നൽകുന്നുണ്ട്.പുറമേ സാഹിത്യ പ്രതിഭകൾക്ക് സമഗ്രസംഭാവനാ പുരസ്കാരവും ഫെല്ലോഷിപ്പുകളും.സർദാർ കെ എം പണിക്കർ ആയിരുന്നു ആദ്യ അദ്ധ്യക്ഷൻ.തുടർന്ന് കെ പി കേശവമേനോൻ,ജി ശങ്കരക്കുറുപ്പ്,ഉറൂബ്, പൊൻകുന്നം വർക്കി, കേശവദേവ്,തകഴി,എം ടി,എം മുകുന്ദൻ തുടങ്ങി പല പ്രഗല്ഭരായ എഴുത്തുകാരും ആ സ്ഥാനം വഹിച്ചു.സാഹിത്യ ചക്രവാളം, സാഹിത്യ ലോകം, Malayalam Literary Survey തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നതിനു പുറമേ മൺമറഞ്ഞവരുടെ ഈടുറ്റ രചനകൾ പ്രസിദ്ധീകരിക്കുന്നുമുണ്ട്.കേരള സാഹിത്യ അക്കാദമിക്ക് ജന്മദിനാശംസകൾ..!