കൊച്ചി: ആരോഗ്യനില മോശമായതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്‌ദുള്‍ നാസർ മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മഅദനി ഇപ്പോള്‍ കഴിയുന്നത്. ശ്വാസതടസം കഠിനമായതോടെയാണ് മഅദനിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബിപി ക്ക് പുറമേ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരുന്ന അവസ്ഥയും മഅദനിക്ക് നേരിടേണ്ടി വന്നിരുന്നു.
തുടർന്ന് വിശദ പരിശോധനയ്ക്ക് ശേഷം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ വെന്റിലേറ്റർ സഹായത്തോടെയാണ് ശ്വാസോച്ഛാസം ക്രമമാക്കുന്നത് എന്നാണ് ലഭ്യമായ വിവരം. ഹീമോഡയാലിസിസ് ഉള്‍പ്പെടെയുള്ളവയ്ക്കും മഅദനി വിധേയമാകുന്നുണ്ട് എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന മഅദനിയെ നേരത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. ഇതിന്റെ ചികിത്സ നടന്നുവരിന്നതിനിടെയാണ് വീണ്ടും ശ്വാസതടസം മൂലം പിഡിപി നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് മദനി കേരളത്തിലേക്ക് തിരിച്ചു വന്നത്. ജൂലായ് 17നായിരുന്നു സുപ്രീം കോടതി മഅദനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ 15 ദിവസത്തില്‍ ഒരിക്കല്‍ ഹാജരാകണമെന്നാണ് അറിയിച്ചത്. ജന്മനാടായ കൊല്ലത്ത് കഴിയാനുള്ള അനുമതിയും സുപ്രീം കോടതി പിഡിപി നേതാവിന് നല്‍കിയിരുന്നു.
മദനി പ്രതിയായ ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയായ കാര്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നടപടി. സാക്ഷി വിസ്‌താരം പൂര്‍ത്തിയായതും കോടതി പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർണാടകയുടെ എതിർപ്പ് മറികടന്ന് മഅദനിക്ക് കേരളത്തിലേക്ക് പോവാനുള്ള അനുമതി ലഭിച്ചത്.