ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധങ്ങൾ വഷളായതു ഇന്ത്യാ-പാക്ക് ബന്ധങ്ങളിൽ ഉണ്ടായ തകർച്ചകൾ പോലെ ഗൗരവമാണെന്നു യുഎസ് വിദേശകാര്യ വിദഗ്ദൻ മൈക്കൽ കുഗൽമാൻ. "ഈ രാജ്യങ്ങൾ തമ്മിലുളള ബന്ധങ്ങൾ ഇത്ര മാത്രം വഷളാകുമെന്നു ഒരിക്കലും ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല, പക്ഷെ അതു സംഭവിച്ചു," വിൽസൺ സെന്ററിൽ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ കുഗൽമാൻ പറഞ്ഞു.
"ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഏറ്റവും മോശമായ നിലയിലാണ്. മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുക, ഗവൺമെന്റിന്റെ പ്രസ്താവനകളിൽ വളരെ മോശപ്പെട്ട ഭാഷ ഉപയോഗിക്കുക ഇവയൊക്കെ ആ ജീർണതയുടെ ആഴം കാണിക്കുന്നു. കാനഡ ഭീകരർക്കു താവളം ഒരുക്കുന്നു എന്നാണ് ഇന്ത്യയുടെ ആക്ഷേപം. ഇതു തന്നെയാണ് പാകിസ്ഥാനെതിരെയും ഇന്ത്യ ഉപയോഗിച്ചു വന്ന ഭാഷ."
കാനഡയുടെ ആഭ്യന്തര രാഷ്ട്രീയം ഈ സംഭവവികാസങ്ങളിൽ പങ്കു വഹിച്ചിട്ടുണ്ടെന്നു കുഗൽമാൻ പറഞ്ഞു. അതിന്റെ യാഥാർഥ്യങ്ങൾ മറക്കാൻ പാടില്ല.
കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളെ വിമർശിച്ചിട്ടുണ്ട്. കൃഷിക്കാരുടെ പ്രശ്നങ്ങളെ പറ്റി അദ്ദേഹം സംസാരിച്ചു, സമരം ചെയ്യുന്ന കൃഷിക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. അതൊക്കെ സംഘർഷം വർധിപ്പിച്ചു.
"ഇതൊക്കെ ഒരു കനേഡിയൻ പ്രധാനമന്ത്രിയിൽ നിന്നു പ്രതീക്ഷിക്കാവുന്നതല്ല," കുഗൽമാൻ പറഞ്ഞു.
കാനഡ ഭീകരരെ സംരക്ഷിക്കുന്നു എന്ന ഇന്ത്യയുടെ ആരോപണം ആ രാജ്യം നിഷേധിക്കുന്നു. കനേഡിയൻ പൗരന്മാരെ വധിക്കാൻ ഇന്ത്യ ശ്രമിച്ചു എന്ന ആരോപണം നിലനിൽക്കുന്നു. ട്രൂഡോ തുറന്നു പറയുന്ന കാര്യങ്ങൾ ഇന്ത്യക്കു അസ്വസ്ഥതയും രോഷവും ഉണ്ടാക്കുന്നതാണ്. ഇപ്പോൾ ഉണ്ടായ സംഭവങ്ങൾ ആ പശ്ചാത്തലത്തിൽ കാണണം.
India's ties with Canada sink to Indo-Pak level